പാതയോരങ്ങളിൽ ബോർഡുകളുടെ അതിപ്രസരം
1568190
Wednesday, June 18, 2025 1:16 AM IST
ഷൊർണൂർ: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കംചെയ്യണമെന്ന ഉത്തരവിന് പുല്ലുവില. ജില്ലയിലാകമാനം തന്നെ പൊതുനിരത്തുകളിലുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയ നീക്കം ചെയ്യണമെന്ന ഉത്തരവാണ് ലംഘിക്കപ്പെട്ടത്.
ഇത്തരത്തിൽ നിയമലംഘനം നടത്തി സ്ഥാപിക്കപ്പെട്ട ബോർഡുകളും, കൊടിസ്തൂപങ്ങളും ഇപ്പോഴും പാതയോരങ്ങളിൽ വ്യാപകമാണ്. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾമാത്രം പേരിനുവേണ്ടി ചില നടപടികൾ എടുത്തതൊഴിച്ചാൽ ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെട്ടു എന്നുള്ളതാണ് യാഥാർഥ്യം. നിയമലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ പിഴചുമത്താനായിരുന്നു തീരുമാനം.
സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാനും ജില്ലാതല മേൽനോട്ടസമിതി തീരുമാനിച്ചിരുന്നു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് അധികാരം നൽകിയിരുന്നത്. പാതയോരങ്ങളിൽ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതിൽ ഇപ്പോഴും നിയന്ത്രണുവുമില്ലാത്ത സ്ഥിതിയാണ്. ഇതിനെ തുടർന്ന് സർക്കാർ പുതിയ മാർഗരേഖ പറത്തിറക്കിയിരുന്നു.
കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സ്ഥാപിക്കുംമുമ്പ് തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നുമായിരുന്നു ഇതിൽ പ്രധാനം. കൊടിതോരണങ്ങൾ സ്ഥാപിക്കുമ്പോൾ സംഘർഷത്തിലേക്കു പോകാതെ നോക്കണമെന്നും നിശ്ചിത ദിവസങ്ങളിലേക്കു മാത്രമേ കൊടിതോരണങ്ങൾ വയ്ക്കാവൂ എന്നതടക്കമുള്ള നിർദേശങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നേരത്തെ കൊടിതോരണങ്ങൾ നീക്കംചെയ്യാത്തതിനെതിരെ കടുത്ത വിമർശനങ്ങൾ ഹൈക്കോടതി പോലും ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇക്കാര്യങ്ങളിൽ നടപടിയൊന്നുമുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.