വാടാനംകുർശിയിൽ അപകടങ്ങൾ തുടർക്കഥ; ഇന്നലെ അപകടത്തിൽപ്പെട്ടതു ചരക്കുലോറി
1568496
Thursday, June 19, 2025 2:04 AM IST
ഷൊർണൂർ: വാടാനംകുര്ശി റെയിൽവേ ഗേറ്റിനു സമീപം ചരക്കുലോറി മറിഞ്ഞു. കുളപ്പുള്ളി -പട്ടാമ്പി പ്രധാനപാതയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് ഇന്നലെ പുലർച്ചെ നാലോടുകൂടി ചരക്കുലോറി മറിഞ്ഞത്.
റോഡിൽ വാരിക്കുഴികൾപോലെ രൂപപ്പെട്ടു കിടക്കുന്ന ഗർത്തങ്ങളിൽപെട്ടാണ് ചരക്കുലോറിയുടെ നിയന്ത്രണം തെറ്റിമറിഞ്ഞത്. റെയിൽവേ മേൽപ്പാലത്തിനായി സജ്ജീകരിച്ച സർവീസ്റോഡിലാണ് സംഭവം. ലോറി ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഈ പ്രദേശത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. റോഡിൽ മുഴുവൻ കുണ്ടും കുഴികളും നിറഞ്ഞ്കിടക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. മഴക്കാലമായതോടെ ഗർത്തങ്ങൾക്ക് തുല്യമായ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടസാധ്യത വർധിച്ചിരിക്കുകയാണ്. കുഴികളുടെ ആഴം മനസിലാക്കാതെ ഇതിലേക്ക് വാഹനങ്ങൾ ഇറങ്ങുകയും അപകടത്തിൽപെടുകയും ആണ് ചെയ്യുന്നത്. ഈ പ്രദേശത്ത് റോഡിന്റെ ടാർ ഭാഗങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
ഒരു കൊല്ലത്തിലധികമായി ഈ പ്രദേശം സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്. റോഡിന് സമീപത്ത് താമസിക്കുന്ന വീട്ടുകാരും ഭയചകിതരാണ്. ഏത് നിമിഷവും നിയന്ത്രണം തെറ്റിയ ഒരു വാഹനം തങ്ങളുടെ വീടുകളിലേക്ക് അപകടമായി എത്തും എന്നതാണ് ഇവർ ഭയക്കുന്നത്.
പ്രദേശത്തുള്ള റെയിൽവേ ഗേറ്റിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നാണ് വാഹനങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നത്. ഇതിനു പുറമേയാണ് റോഡിന്റെ അതീവഗുരുതരമായ അപകടാവസ്ഥ. റോഡ് മുഴുവൻ തകർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട് വാഹനയാത്ര പൂർണമായും പ്രദേശത്ത് സാധ്യമല്ലാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനക്കാർ ഇവിടെ മറിഞ്ഞുവീഴുന്നത് നിത്യസംഭവമായിട്ടുണ്ട്.
കാൽനടയാത്രക്കാർക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വാഹനങ്ങൾ ഇവിടെ തകരാറു സംഭവിച്ചു നടുറോഡിൽ കിടക്കുന്നതും പതിവായിട്ടുണ്ട്. ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. റെയിൽവേ മേൽപ്പാല നിർമാണത്തിന് വേണ്ടി പ്രദേശത്ത് ഏർപ്പെടുത്തിയ സജ്ജീകരണങ്ങളും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇതിനുമുമ്പും നിരവധി വാഹനങ്ങൾ മേഖലയിൽ അപകടത്തിൽപെട്ടിട്ടുണ്ട്.