ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ടു രണ്ടുമാസം: നടപടിയില്ല
1568485
Thursday, June 19, 2025 2:04 AM IST
വണ്ടിത്താവളം: ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായി രണ്ടുമാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തതിൽ യാത്രക്കാരുടേയും വ്യാപാരികളുടേയും പ്രതിഷേധം ശക്തം.
തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നു പറഞ്ഞ് ഗ്രാമപഞ്ചായത്തും കെഎസ്ഇബിയും കൈയൊഴിയുകയാണ്. എന്നാൽ ഹൈമാസ്റ്റ് സ്ഥാപിച്ച ഏജൻസി അഞ്ചുവർഷം കഴിഞ്ഞാതിനാൽ സർവീസ് ഗ്യാരന്റി കഴിഞ്ഞെന്നു പറഞ്ഞു നിസ്സഹകരിക്കുകയാണ്.
ടൗൺ നാലുമൊക്ക് റോഡിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പിന്നീട് ഇരുട്ടാണ്. ദൂരെ സ്ഥലങ്ങളിൽനിന്നും വണ്ടിത്താവളത്തെത്തി ഗ്രാമീണ ഉൾപ്രദേശത്തേക്കു പോവാൻ ഓട്ടോറിക്ഷ പോലും ലഭിക്കാത്ത അവസ്ഥയിലാണ്.
പുലർച്ചെ പാലക്കാട്, തൃശൂർ ഭാഗത്തേക്ക് ബസ് കയറാനെത്തുന്ന സ്ത്രീകളടക്കമുളളവർ നിൽക്കുന്നത് ഭീതിയോടെയാണ്. ഈസ്ഥലത്ത് മുൻപ് പലതവണ വാഹനാപകടങ്ങളുമുണ്ടായിട്ടുണ്ട്. സമീപത്തെ വീട്ടിൽനിന്നും കയറഴിഞ്ഞുവന്ന രണ്ടു പോത്തുകുട്ടികൾ ജീപ്പിടിച്ച് ചത്ത സംഭവമുണ്ടായിട്ടുണ്ട്. പ്രദേശത്തെ ഹോട്ടലുടമ കാറിടിച്ച് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ട അപകടവും ഇവിടെ നടന്നിട്ടുണ്ട്. ഇത്രയും അപകട ഭീഷണിയിലുള്ള സ്ഥലത്താണ് ഹൈമാസ്റ്റ് അണഞ്ഞ് ഇരുട്ടിലായിരിക്കുന്നത്.