ചരക്കുകടത്തുവാഹനങ്ങളിൽ തൊഴിലാളികളുടെ അപകടയാത്ര
1568192
Wednesday, June 18, 2025 1:16 AM IST
കൊഴിഞ്ഞാമ്പാറ: ചിറ്റൂർ താലൂക്കിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോവുന്നതിനെതിരെ കർശനനടപടി വേണമെന്ന ആവശ്യം ശക്തം.
പെട്ടിഓട്ടോ, ടെമ്പോ ഉൾപ്പെടെ വാഹനങ്ങളിലാണ് തൊഴിലാളികളെ ജോലി സ്ഥലത്തേക്കു കൊണ്ടുപോവുന്നത്. ഇത്തരം വാഹനങ്ങൾ യാത്രക്കിടെ മറിഞ്ഞാലോ മറ്റുവിധത്തിൽ അപകടമുണ്ടായാലോ ചികിത്സാചെലവിനുള്ള ഇൻഷ്വറൻസ് തുക ലഭിക്കില്ല.
പട്രോളിംഗിനിടെ പോലീസ് സംഘം ഇത്തരക്കാരെ കണ്ടാൽ മൗനംപാലിക്കുന്നതു ഇത്തരം നിയമലംഘനത്തിനു വഴിമരുന്നിടുന്നുമുണ്ട്.
മുന്പ് നെടുമ്പള്ളത്തുനിന്നും കുത്തനെയുള്ള കയറ്റംവഴി വണ്ടിത്താവളം ടൗണിലേക്കുള്ള വഴിയിൽ പെട്ടോഓട്ടോ തലകീഴായി മറിഞ്ഞ് പത്തോളം സ്ത്രീതൊഴിലാളികൾക്കു അപകടം സംഭവിച്ചിരുന്നു. മിക്ക സ്ത്രീകൾക്കും അന്ന് പരിക്കേറ്റു. അപകടങ്ങളുണ്ടായിട്ടും തൊഴിലാളികൾ ചെലവുകുറയ്ക്കാനാണ് ഇത്തരം യാത്രകളെ ആശ്രയിക്കുന്നത്.
ചെലവു കുറയുന്പോഴും നടപടിയില്ലാതാകുന്പോഴും അപകടം കൂടുന്നുവെന്നാണ് യാഥാർഥ്യം.