നന്ദിയോട് ചുഴലിക്കാറ്റിൽ വൻനാശം
1568182
Wednesday, June 18, 2025 1:15 AM IST
വണ്ടിത്താവളം: നന്ദിയോട്ടിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ചുഴലിക്കാറ്റിൽ മരങ്ങൾ പൊട്ടി വീണ് വൈദ്യുതി തൂണുകൾ, കമ്പികൾ വീടിന്റെ മേൽക്കൂര ഉൾപ്പെടെ സർവനാശം.
ഇന്നലെ വൈകുന്നേരം മൂന്നിനാണ് നാടിനെ നടുക്കിയ ചുഴലി വീശിയത്. നന്ദിയോട് സ്കൂളിന് മുന്നിലെ മരംവീണ് മൂന്നു വൈദ്യുതിതൂണുകളും കമ്പികളും പൊട്ടിവീണു. ഈ സ്ഥലത്തു നിർത്തിയിരുന്ന ഒരുബൈക്കും സ്ഥലത്തെ രാമദാസിന്റെ വീടിന്റെ പിറകിലെ ടോയ്ലറ്റും തകർന്നു. നന്ദിയോട് ഹൈസ്കൂൾ വിദ്യാർഥികളെല്ലാം അപകടസമയത്ത് ക്ലാസ് മുറികളിലായിരുന്നതിനാൽ വൻദുരന്തം വഴിമാറി. സ്കൂളിനു മുന്നിൽ മരം വീണതറിഞ്ഞ് രക്ഷിതാക്കൾ ഉടൻ സ്ഥലത്തെത്തി.
കാതടപ്പിക്കുന്ന ശബ്ദത്തിലാണ് അതിശക്തമായ കാറ്റ് വീശിയത്. വീടിനകത്ത് മൂന്ന് മിനിറ്റ് ഭയന്നാണ് ജനം കഴിച്ചു കൂട്ടിയത്. നന്ദിയോട് പ്രധാനപാതയിൽ ഓടിയിരുന്ന വാഹനങ്ങളെല്ലാം തുറസായ സ്ഥലത്ത് നിർത്തിയിട്ടു. അപകടം നടന്ന ഉടൻ വൈദ്യുതി നിലച്ചതിനാൽ മറ്റു പ്രശ്നങ്ങൾ ഒഴിവായി. ആദ്യമായാണ് ഇത്രയും ശക്തമായ ചുഴലി വീശിയതെന്ന് നാട്ടുകാർ അറിയിച്ചു . തരകൻള്ളയിൽ അങ്കണവാടിക്കു മുന്നിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. ചോഴിയങ്കാട് താപോവരിഷ്ഠാശ്രമത്തിനു മുന്നിൽ മുരിങ്ങമരം വീണ് കമ്പികൾ പൊട്ടിവീണു. നെടുമ്പള്ളത്ത് വീടിന് മീതെ തെങ്ങ് വീണ് മേൽക്കൂര തകർന്നു. സമീപപ്രദേശങ്ങളിൽ പല ഭാഗത്തും ചുഴലി നാശം വിതച്ചു.
വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ജീവനക്കാരെത്തി നന്ദിയോട് സ്കൂളിനു മുന്നിൽ വീണുകിടന്ന വൈദ്യുതി കന്പികൾനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
വണ്ടിത്താവളത്തും പരിസരത്തും നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ ശ്രമം നടത്തിവരുന്നു. ഇന്നു രാവിലെയോടെയേ പൂർണതോതിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.