കയറമ്പാറ കേന്ദ്രീയ വിദ്യാലയം റോഡിലൂടെ യാത്ര നരകതുല്യം
1568188
Wednesday, June 18, 2025 1:16 AM IST
ഒറ്റപ്പാലം: വാഹനത്തിലായാലും കാൽനടയായിട്ടായാലും ജാഗ്രത പാലിച്ചില്ലെങ്കിൽ നടുവൊടിയും. കയറംമ്പാറ കേന്ദ്രീയവിദ്യാലയം റോഡിന്റെ സ്ഥിതിയാണിത്. ഇതുവഴിയുള്ള യാത്ര പരമദയനീയം.
റോഡ് നവീകരിക്കാൻ അനുമതിയായെങ്കിലും ഈ മഴക്കാലംകൂടി കഴിയണമെന്നാണു അധികൃതർ പറയുന്നത്. മഴക്കാലമായതോടെ കുണ്ടുംകുഴികളും പാതാളഗർത്തങ്ങളും നിറഞ്ഞിരിക്കുകയാണ് റോഡിൽ.
ഒപ്പം അപകടങ്ങളും പതിയിരിക്കുന്നു. കുഴികളിൽ വെള്ളംനിറഞ്ഞ് കിടക്കുന്നതിനാൽ ജാഗ്രതകൂടാതെ മുന്നോട്ടുനീങ്ങാനാകില്ല. നേരത്തെ റോഡ്നവീകരണത്തിന് സംസ്ഥാനസർക്കാർ രണ്ടുകോടി രൂപയാണ് അനുവദിച്ചത്.
ഇതിന്റെ നിർമാണോദ്ഘാടനം നടത്തിയിട്ടു മാസങ്ങൾ പലതായി. എന്നാൽ നിർമാണം മാത്രം നടന്നില്ല. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് പാതയിൽ കുഴികൾ നിറഞ്ഞത്. പാലക്കാട്- കുളപ്പുള്ളി പാതയിലെ കയറംപാറ കവലയിൽനിന്ന് കേന്ദ്രീയ വിദ്യാലയം വഴി റെയിൽവേ ലൈൻ പരിസരത്ത് അവസാനിക്കുന്ന റോഡാണ് ഈ അവസ്ഥയിലായത്.
ചില ഭാഗങ്ങൾ പൂർണമായി തകർന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്. ജല അഥോറിറ്റി ഓഫീസ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളടക്കം ഈ പാതയോരത്താണുള്ളത്.
മീറ്റ്ന പമ്പ് ഹൗസ്, ജല ശുദ്ധീകരണശാല എന്നിവയും ഇവിടെയുണ്ട്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് കുഴിനിറഞ്ഞിരിക്കുന്നത്.