കോട്ടായി പാർട്ടി ഓഫീസ് തർക്കം: ആർഡിഒ വിളിച്ച യോഗത്തിലും തീരുമാനമായില്ല
1568179
Wednesday, June 18, 2025 1:15 AM IST
പാലക്കാട്: കോട്ടായി കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനെ ചൊല്ലിയുള്ള തർക്കത്തിൽ ആർഡിഒ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായില്ല. കോണ്ഗ്രസ്, സിപിഎം നേതാക്കളുടെയും കെട്ടിട ഉടമയുടെയും വാദം ആർഡിഒ കേട്ടു. തുടർപരിശോധനകൾക്ക് ശേഷം തീരുമാനം പിന്നീട് സ്വീകരിക്കുമെന്ന് ആർഡിഒ വ്യക്തമാക്കി.
കോട്ടായി കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന കെ. മോഹൻകുമാർ പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ കഴിഞ്ഞദിവസമാണ് കോട്ടായിയിലെ കോണ്ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിൽ അവകാശവാദവുമായി സിപിഎം പ്രവർത്തകർക്കൊപ്പം എത്തിയത്. കെട്ടിട ഉടമയുമായി ചേർന്ന് തയാറാക്കിയ വാടക കരാർ കാണിച്ചായിരുന്നു കെ.മോഹൻകുമാറിന്റെ നീക്കം. കോണ്ഗ്രസ് പ്രവർത്തകർ ഇത് തടഞ്ഞതോടെ സിപിഎം, കോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോലീസ് ഇടപെട്ട് പാർട്ടി ഓഫീസ് പൂട്ടിയെങ്കിലും സിപിഎം പാർട്ടി ഓഫീസ് കൈയടക്കി കൊടി സ്ഥാപിച്ചു. ഇന്നലെ രാവിലെ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസിൽ എത്തി കൊടിയുയർത്തി.
പിന്നാലെ വിഷയത്തിൽ നിലപാട് അറിയിച്ച് സ്ഥലം ഉടമയും രംഗത്തെത്തി. മോഹൻകുമാർ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ആണെന്ന് കരുതിയാണ് കെട്ടിടം നൽകിയതെന്നും രാജിവച്ച് മാറിയ കാര്യം അറിയില്ലെന്നുമായിരുന്നു കെട്ടിട ഉടമയുടെ നിലപാട്. പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ആർഡിഒ വിളിച്ചുചേർത്ത യോഗത്തിലും കെട്ടിട ഉടമ നിലപാട് അറിയിച്ചു.
യോഗത്തിൽ സിപിഎം, കോണ്ഗ്രസ് നേതാക്കളുടെ വാദം ആർഡിഒ കേട്ടെങ്കിലും വിഷയത്തിൽ അന്തിമ തീരുമാനമായില്ല. തുടർപരിശോധനകൾ പൂർത്തീകരിച്ച് തീരുമാനം അറിയിക്കുമെന്നാണ് പാലക്കാട് ആർഡിഒ ഇരു വിഭാഗങ്ങളെയും കെട്ടിട ഉടമയെയും അറിയിച്ചത്. പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനം എടുക്കുകയെന്നും ആർഡിഒ പാർട്ടി പ്രതിനിധികളെ അറിയിച്ചു. ചർച്ചയിൽ ധാരണയാവാത്തതിനാൽ വിഷയത്തിൽ നിയമനടപടിയുമായി നീങ്ങാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.