തീരാനോവായി ജസ്നയും റൂഹിയും; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
Thursday, June 12, 2025 11:22 AM IST
തൃശൂർ: ആഘോഷമായ വിനോദയാത്ര തീരാവേദനയുടെ യാത്രയായ ആഘാതത്തിലാണ് കെനിയയിൽ അപകടത്തിൽ മരിച്ച ജസ്നയുടേയും റൂഹിയുടേയും ബന്ധുക്കൾ. ജസ്നയുടെ വിയോഗം ഇപ്പോഴും തൃശൂർ വെങ്കിടങ്ങിലും മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുമുള്ള ബന്ധുക്കൾക്ക് വിശ്വസിക്കാനായിട്ടില്ല.
പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്നയും (29) മകൾ റൂഹി മെഹ്റിനും (ഒന്നര വയസ്) കെനിയയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെ ദുബായിൽനിന്നു ജസ്നയുടെ സഹോദരൻ ജസീം ആണ് ഇരുവരും കെനിയയിൽ അപകടത്തിൽ മരിച്ച വിവരം നാട്ടിൽ അറിയിച്ചത്. ബലിപ്പെരുന്നാൾ ദിവസമാണ് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്ന ശേഷം ജസ്ന ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനും കുഞ്ഞിനുമൊപ്പം കെനിയയിലേക്കു വിനോദയാത്ര പുറപ്പെട്ടത്.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന. ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫയ്ക്കൊപ്പം ഖത്തറിലാണു ജസ്ന താമസിച്ചിരുന്നത്. സിഎ പഠനം പൂർത്തിയാക്കിയ ജസ്ന ഖത്തറിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ജസ്നയുടെ മാതാപിതാക്കൾ സഹോദരൻ ജസീമിനൊപ്പം ദുബായിലാണു താമസിക്കുന്നത്. സഹോദരി ജാസ്മിനും കുടുംബസമേതം ദുബായിലാണ്. ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇന്നു നാട്ടിൽ എത്തിക്കുമെന്നാണു വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.
എംപിയുടെ ഇടപെടൽ
കെനിയയിൽ അപകടത്തിൽ മരിച്ച പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷിവില്ല പുത്തൻപുരയിൽ റിയ ആൻ റോഡ്രിഗസ്, മകൾ ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു വി.കെ. ശ്രീകണ്ഠൻ എംപി കത്തുനൽകി.
റിയയുടെ ഭർത്താവ് ജോയൽ കോൺവേ ജോസഫ്, മകൻ ട്രാവിസ് നോയൽ റോഡ്രിഗസ് എന്നിവർക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.