ഫ്രീഡ്രിഷ് മെർസ്
ബെർലിൻ: ജർമനിയിലെ കേന്ദ്ര ഭരണകൂടത്തിൽ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് രൂക്ഷമായ രാഷ്ട്രീയ നാടകങ്ങൾ.
ഗതാഗത മന്ത്രാലയത്തിൽ അനുഭവപ്പെടുന്ന അനിശ്ചിതത്വങ്ങൾക്കും അപമാനകരമായ സാഹചര്യങ്ങൾക്കും വിരാമമിടാൻ തന്ന സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി പാട്രിക് ഷ്നൈഡർ ചാൻസലർക്ക് അപേക്ഷ നൽകി.
മന്ത്രിസഭയിൽ നിന്ന് നീക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഷ്നൈഡറുടെ പേരുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ചാൻസലർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ നിർണായക നീക്കം.
വാർത്താവിനിമയത്തിലെ വലിയ പരാജയം: പാർട്ടിക്കുള്ളിൽ പ്രതിഷേധം
മന്ത്രിയുടെ പ്രതികരണം: വരും ദിവസങ്ങളിൽ ജോലി തുടരുന്നത് കൂടുതൽ അന്തസ്സില്ലാത്ത സ്ഥിതി സൃഷ്ടിക്കുമെന്നും, അതിനാൽ ആവശ്യമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന് പദവിയൊഴിയാൻ സന്നദ്ധനാണെന്നും ജർമ്മൻ വാർത്താ ഏജൻസിയായ 'ഡിപിഎ'യ്ക്ക് നൽകിയ പ്രസ്താവനയിൽ ഷ്നൈഡർ വ്യക്തമാക്കി.
ചാൻസലർക്കെതിരെ വിമർശനം: ഷ്നൈഡറെ നീക്കാനുള്ള മെർസിന്റെ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിയായ സി.ഡി.യുവിൽ (CDU) നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഷ്നൈഡറുടെ ജന്മനാടായ റൈൻലാന്റ്-പ്ഫാൾസിൽ (Rhineland-Palatinate) നിന്നുള്ള സി.ഡി.യു ജനപ്രതിനിധിയായ മിഷേൽ ലുഡ്വിഗ് ഇതിനെ "വാർത്താവിനിമയത്തിലെ വലിയ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
കഠിനാധ്വാനിയായ ഒരു മന്ത്രിയെ എന്തിനാണ് നീക്കുന്നതെന്നോ, പകരം ആര് വരുമെന്നോ വ്യക്തതയില്ലാതെ മാറ്റിനിർത്തുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഗതാഗത മന്ത്രിയായി സ്റ്റെഫൻ ബിൽഗർ
രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന റെയിൽവേ ശൃംഖലയെയും റോഡ് അടിസ്ഥാനസൗകര്യങ്ങളെയും ചൊല്ലി പൊതുജനങ്ങൾക്കിടയിലും ഭരണപക്ഷത്തും വൻ അമർഷം നിലനിൽക്കുന്നുണ്ട്.
അതേസമയം, മുൻ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ജെൻസ് സ്പാനിന്റെ രാജിയോടെയാണ് ഭരണകക്ഷിയിൽ ആളുകളെ മാറ്റിയുള്ള അഴിച്ചുപണി ആരംഭിച്ചത്.
ഷ്നൈഡർക്ക് പകരം മുൻ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയും നിയമജ്ഞനുമായ സ്റ്റെഫൻ ബിൽഗറെ പുതിയ ഗതാഗത മന്ത്രിയായി നിയോഗിക്കാൻ ചാൻസലർ തീരുമാനിച്ചിട്ടുണ്ട്.
Tags : FriedrichMerz GermanCabinet Controversy