അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 86 റൺസിൽ ഓൾഔട്ടായി. 19 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസിനും 16 റൺസെടുത്ത സലിൽ അറോറയ്ക്കും 14 റൺസെടുത്ത ഹെൻറിച്ച് ക്ലാസണും മാത്രമാണ് ഹൈദരാബാദ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡയും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതം എടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്.സായ് സുദർശന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സായ് സുദർശൻ 61 റൺസും വാഷിംഗ്ടൺ സുന്ദർ 50 റൺസുമാണെടുത്തത്. നിഷാന്ത് സിന്ധു 22 റൺസെടുത്തു.
ഹൈദരാബാദിന് വേണ്ടി പ്രഫുൽ ഹിഞ്ചെയും സാക്കിബ് ഹുസെയ്നും രണ്ട് വിക്കറ്റ് വീതം നേടി. നായകൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ ലീഗ് ടേബിളിൽ ഗുജറാത്ത് ഒന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് ഗുജറാത്തിന് 16 പോയിന്റാണുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണുള്ളത്.