കൂറ്റൻ കോട്ടകൊത്തളങ്ങൾ കെട്ടിപ്പൊക്കി രാജ്യസുരക്ഷ ഉറപ്പാക്കിയിരുന്ന ഒരു കാലം. റഡാറും മിസൈലുമൊക്കെ ഭാവനയിൽപോലും വരുന്നതിനു മുൻപ് കോട്ടകൾക്കു മുകളിൽ പീരങ്കികൾ ഉറപ്പിച്ച് നാട്ടുരാജാക്കൻമാർ രാജ്യത്തെയും പ്രജകളെയും സംരക്ഷിച്ചു.
അനേകം നാട്ടുരാജ്യങ്ങളുണ്ടായിരുന്നതിനാൽ ഇന്ത്യ ലോകത്തുതന്നെ ഏറ്റവുമധികം കോട്ടകളുള്ള രാജ്യമായി. സുരക്ഷയ്ക്കെന്നപോലെ ഈ വൻമതിലുകൾ വ്യാപാര വാണിജ്യത്തിനും പ്രധാനമായിരുന്നു. അതിനാൽ പഴയകാല കോട്ടകളേറെയും കടലുകളുടെയും പുഴകളുടെയും ഓരം ചേർന്നാണ് പണിതീർത്തത്.
സഹസ്രാബ്ദകാലം മുതൽ മലബാർ ആഗോളപ്പെരുമയുള്ള വാണിജ്യകേന്ദ്രമായിരുന്നു. ഇക്കാരണത്താൽ വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും കാസർഗോഡ് പ്രദേശത്ത് ചെറുതും വലതുമായ ഒട്ടേറെ കോട്ടകളുണ്ടായി. കാസർഗോഡ് ഇത്തരത്തിൽ കോട്ടകളുടെ നാടെന്നും ചരിത്രത്തിൽ പെരുമ നേടി.
അധികാരം നിലനിർത്താനും പടക്കോപ്പുകൾ സൂക്ഷിക്കാനും ശത്രുക്കളെ തുരത്താനും പ്രജകളുടെ സുരക്ഷ ഉറപ്പാക്കാനും രാജാക്കൻമാർ കെട്ടിപ്പൊക്കിയ കോട്ടകൾ എക്കാലവും കാഴ്ചയുടെ വിസ്മയമാണ്. പോരാട്ടങ്ങളിലൂടെ നാട്ടുരാജാക്കൻമാരിൽനിന്നു കോട്ടകൾ പിടിച്ചടക്കിയ പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും പിൽക്കാലത്ത് കോട്ടകൾ പണിയുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല.
തങ്കശേരി, തലശേരി, അഞ്ചുതെങ്ങ്, പാലക്കാട്, പള്ളിപ്പുറം, ചാലിയം, കണ്ണൂർ എന്നിവിടങ്ങളിലൊക്കെ ഓരോ കാലത്ത് കൂറ്റൻ കോട്ടകളുണ്ടായി. ഇരുപതോളം കോട്ടകളാണ് കർണാടകം അതിരിടുന്ന കാസർഗോഡ് മേഖലയിൽ നിർമിച്ചത്.
വിനോദ സഞ്ചാരത്തിനും ചരിത്ര ഗവേഷണത്തിനും പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ തുടങ്ങുന്നു കാസർഗോഡിന്റെ കോട്ടപ്പെരുമ. ഹോസ്ദുർഗ്, ചന്ദ്രഗിരി, ആരിക്കാടി, കാസർഗോഡ്, പൊവ്വൽ എന്നിങ്ങനെ കോട്ടകൾ.
കോട്ടയ്ക്കു പിന്നിൽ
കരിങ്കല്ലും ഇഷ്ടികയും വെട്ടുകല്ലും ചെങ്കല്ലും കോർത്തുകെട്ടിപ്പണിത ഈ കൂറ്റൻമതിലുകൾ നാട്ടുരാജ്യങ്ങളുടെ ഭരണ സിരാകേന്ദ്രവും ഖജനാവും നികുതി പിരിവ് ആസ്ഥാനവുമായിരുന്നു. ഒപ്പം വിവിധ ദേശങ്ങളെ ബന്ധിക്കുന്ന വ്യാപാര കേന്ദ്രവും. കോട്ടകൾക്കുള്ളിൽ കാർഷിക വിഭവങ്ങൾ സൂക്ഷിക്കാനുള്ള അറകളുമുണ്ടായിരുന്നു. കോട്ടമതിലിനുള്ളിൽ പട്ടാളക്കാരുടെ ബാരക്കും ആരാധനാലയങ്ങളുമുണ്ടായിരുന്നു.
ചെറുതും വലുതുമായ നിരവധി പുഴകളുടെ നാടാണ് കാസർഗോഡ്. കരമാർഗവും ജലമാർഗവും എത്തിക്കുന്ന ഉത്പന്നങ്ങളും കിഴക്കൻകുന്നുകളിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് കോട്ടയോടു ചേർന്നുള്ള തുറമുഖങ്ങളിലായിരുന്നു. മലബാറിലും മൈസൂരിലും കുടകിലും കർണാടകത്തിന്റെ മറ്റിടങ്ങളിലും നിന്നുള്ള വിഭവങ്ങൾ ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിലേക്കും പേർഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപാരം നടത്തിയിരുന്നത് ഈ തുറമുഖങ്ങൾ വഴിയായിരുന്നു. സവിശേഷമായ വന, കാർഷിക വിഭവങ്ങളുടെ ലഭ്യതയായിരുന്നു നാട്ടുരാജ്യങ്ങൾ പിടിച്ചെടുക്കുന്നതിൽ വൈദേശികശക്തികളിലും താത്പര്യം വർധിപ്പിച്ചത്.
കോലത്തിരി രാജഭരണ കാലത്ത് കെട്ടിയ കോട്ടകൾ പിന്നീട് മൈസൂർ സുൽത്താൻമാരുടെയും ബ്രിട്ടീഷുകാരുടെയും കൈവശമായി. ബേക്കലും ചന്ദ്രഗിരിയുമൊഴിച്ചാൽ മറ്റ് ചരിത്രപ്രാധാന്യമുള്ള പഴയ കോട്ടകളെല്ലാം അവഗണനയിൽ കാടുകയറി നശിക്കുകയാണ്. കടലിനോടു ചേർന്ന കോട്ടകൾ കടൽ വ്യാപാരത്തിനും പഴയ മൈസൂർ പാതയോട് ചേർന്നുള്ളവ ചരക്കുനീക്കത്തിനും വേണ്ടി നിർമിച്ചവയാണ്. അതിനാൽ കോട്ടകൾ പിടിച്ചെടുക്കാനും നിലനിർത്താനും നിരവധി യുദ്ധങ്ങൾ കാസർഗോട്ട് നടന്നിട്ടുണ്ട്.
മൈസൂറിനും സമീപ പ്രദേശങ്ങൾക്കും കടൽ സാമിപ്യമില്ലാതിരുന്നതിനാൽ കടൽ വ്യാപാരത്തിന് കാസർഗോട്ടെ കോട്ടകളേയും തുറമുഖങ്ങളേയും ആശ്രയിക്കേണ്ടി വന്നു. കോട്ടകളും തുറമുഖങ്ങളും ബ്രീട്ടീഷുകാർ പിടിച്ചടക്കിയതോടെ നാടുവാഴികളുടെ ധനവും കരുത്തും കരുതലും ചോർന്നു. അവർ വിദേശികൾക്ക് കപ്പം കൊടുക്കാൻ വിധിക്കപ്പെട്ടവരുമായി മാറി.
ഇക്കേരി നായ്ക്കൻമാർ
കാസർഗോഡ് കോട്ടകളുടെ ചരിത്രത്തിൽ ഇക്കേരി നായ്ക്കൻമാരെ വിസ്മരിക്കാനാവില്ല. വിജയനഗര രാജാക്കൻമാരുടെ സാമന്തൻമാരായിരുന്നു ഇക്കേരി നായ്ക്കൻമാർ. വിജയനഗര ഭരണാധികാരികൾ തെക്കൻ കർണാടകത്തിൽ കാസർഗോഡ് ഉൾപ്പെടുന്ന എട്ട് ദേശങ്ങൾ പിടിച്ചടക്കി കരം പിരിവിനുള്ള ചുമതല ചൗഡപ്പൻ, ഭദ്രപ്പൻ എന്നിവരെ ഏല്പിച്ച് അവർക്ക് നായ്ക്കൻ പദവി നൽകി. അവരുടെ ആസ്ഥാനം ഇക്കേരിയിലായിരുന്നതിനാലാണ് ഇക്കേരി നായ്ക്കൻമാരെന്ന് അറിയപ്പെടുന്നത്.
1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗര സാമ്രാജ്യം ഇല്ലാതായപ്പോൾ ഇക്കേരി നായ്ക്കൻമാർ ഈ ദേശങ്ങളുടെ നാടുവാഴികളായി മാറി. ബേക്കൽ കോട്ടയും ആരിക്കാടി കോട്ടയും പൊവ്വൽ കോട്ടയും നിർമിച്ചത് ഇക്കേരി നായ്ക്കൻമാരാണെന്നു കരുതപ്പെടുന്നു. കോട്ടകളിലെല്ലാം ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായി നിർമിച്ച രഹസ്യ തുരങ്കങ്ങളും അറകളുമുണ്ട്. കാലപ്പഴക്കത്താൽ തുരങ്കങ്ങളേറെയും അടഞ്ഞ നിലയിലാണ്. കോട്ടകളുടെ സംരക്ഷണത്തിനായി കർണാടകത്തിൽനിന്ന് കാസർഗോട്ടെത്തിയ കോട്ടെയാർ വിഭാഗക്കാർ ജില്ലയുടെ പലയിടത്തും താമസമുറപ്പിച്ചിട്ടുണ്ട്. കുലദൈവമായ ഹനുമാന്റെ ക്ഷേത്രം എല്ലാ കോട്ടകളിലും അവർ പണികഴിപ്പിച്ചിരുന്നു. കോട്ടകളിലെ ചെരിഞ്ഞ നടപ്പാത കാസർഗോഡിന്റെ മാത്രം പ്രത്യേകതയാണ്.
ബേക്കൽകോട്ട
ഏറ്റവും പ്രധാനപ്പെട്ടതും ചരിത്രന്വേഷികൾക്കു പ്രിയപ്പെട്ടതുമാണ് ബേക്കൽ കോട്ട. മൂന്നു വശവും കടലിനാൽ ചുറ്റപ്പെട്ട ബേക്കൽ വിനോദസഞ്ചാരികളുടെയും ഫോട്ടോഗ്രഫർമാരുടെയും പ്രിയപ്പെട്ട ഇടവുമാണ്.
ഇന്ത്യൻ പുരാവസ്തു വകുപ്പിനു കീഴിൽ കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിൽതന്നെ പ്രധാനപ്പെട്ടതുമായ കോട്ടയാണിത്. നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബേക്കൽ ചെങ്കല്ലിലാണ് നിർമിച്ചിരിക്കുന്നത്. 35 ഏക്കറിൽ വിസ്തൃതവും 12 മീറ്റർ പൊക്കമുള്ള മതിലും 15 കൊത്തളങ്ങളും നിരീക്ഷണ ഗോപുരവുമുണ്ട്. കാലപ്പഴക്കത്തെ അതിജീവിച്ച് ഇന്നും ബലവത്താണ് ബേക്കൽ. ഇക്കേരി രാജവംശത്തിലെ വെങ്കടപ്പനായ്ക്കർ തുടക്കമിട്ട് ശിവപ്പ നായ്ക്കരുടെ കാലത്ത് പൂർത്തിയാക്കിയതാണ് ബേക്കൽ കോട്ടയെന്നാണ് ചിലരുടെ അവകാശവാദം. എന്നാൽ കോലത്തിരി നിർമിച്ചതാണെന്നൊരു വാദവും ഇതിന്റെ നിർമിതിയെപ്പറ്റിയുണ്ട്.
വെടിമരുന്ന് സൂക്ഷിക്കാനുള്ള അറ, പടികളുള്ള കുളം, 1909 ൽ നിർമ്മിക്കപ്പെട്ട ടൂറിസ്റ്റ് ബംഗ്ലാവ് എന്നിവയും കാണാം. ഇക്കേരി നായ്ക്കൻമാരിൽ നിന്ന് മൈസൂർ സുൽത്താൻ ഹൈദരാലി പിടിച്ചടക്കിയ കോട്ട മകൻ ടിപ്പുവിൽ നിന്ന് ബ്രിട്ടീഷുകാർ പിടിച്ചടക്കി. അക്കാലത്ത് മലബാറിന്റെയും തുളുനാടിന്റെയും ആസ്ഥാനമായിരുന്നു ഇവിടം. ബ്രിട്ടീഷുകാർ ബേക്കൽ ആസ്ഥാനമാക്കി താലൂക്ക് രൂപീകരിച്ച് ഭരണ സിരാകേന്ദ്രമാക്കി. എന്നാൽ സ്വാതന്ത്ര്യസമര പോരാട്ടം രൂക്ഷമായ കാലത്ത് ദക്ഷിണ കാനറയുടെ തലസ്ഥാനം ബ്രിട്ടിഷുകാർ ബേക്കലിൽ നിന്ന് കാസർഗോട്ടേക്ക് മാറ്റി. പലപ്പോഴായി നടത്തിയ ഖനനങ്ങളിൽ സ്വർണാഭരണങ്ങൾ, കളിമണ്ണിന്റെ അച്ചുകൾ, ക്ഷേത്ര അവശിഷ്ടങ്ങൾ, നാലുകെട്ട് മാതൃകയിലുള്ള കെട്ടിടങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ആരീക്കാടി കോട്ട
കുന്പളയിൽനിന്ന് രണ്ടു കിലോമീറ്റർ വടക്കുമാറി മംഗലാപുരം ദേശീയപാതയ്ക്ക് കിഴക്ക് ഭാഗത്താണ് ആരിക്കാടി കോട്ട. 20 ഏക്കറിലായിരുന്ന കോട്ടഭൂമി നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു. നിർമിതിയെപ്പറ്റി വ്യക്തതയില്ലെങ്കിലും നായ്ക്കർ കെട്ടിയ കോട്ടയെന്നാണ് ഇത് അറിയപ്പെടുന്നത്. ചരിഞ്ഞ നടപ്പാതയും നിരീക്ഷണ ഗോപുരങ്ങളും കൊത്തളങ്ങളും കിണറും ഇവിടെയുമുണ്ട്. 2015ൽ കേരള സർവകലാശാലയുടെ പുരാവസ്തു പഠനവിഭാഗം ഖനനം നടത്തിയപ്പോൾ ഒരു ഹാൾ, മേൽക്കൂര ഓടുകൾ, മണ്പാത്രങ്ങൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തിരുന്നു.
ചന്ദ്രഗിരിക്കോട്ട
ചന്ദ്രഗിരിപ്പുഴയും അറബിക്കടലും കാണാവുന്ന തരത്തിലാണ് ഇതിന്റെ നിർമാണം.
ബേക്കൽ കോട്ട നിർമിച്ച ശിവപ്പ നായ്ക്കരാണ് ഇതും പണിതീർത്തതെന്നു കരുതുന്നു. തുളുനാടിന്റെ അതിർത്തിയിലുള്ള ചന്ദ്രഗിരി പല പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇക്കേരി വംശജരും കോലത്തിരിയും പലപ്പോഴായി കോട്ട കൈവശം വച്ചിരുന്നതായി പറയപ്പെടുന്നു. ബേക്കൽ കോട്ടയുടെ വലുപ്പമോ കൊത്തളങ്ങളോ ഈ കോട്ടയിൽ ഇല്ല. കെട്ടിട അവശിഷ്ടങ്ങളും പടിക്കെട്ടോടു കൂടിയ കുളവും ഇവിടെയുമുണ്ട്.
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കാസർഗോഡ് കോട്ടയിലും കൊത്തളങ്ങളും നിരിക്ഷണ ഗോപുരവും കുളവുമുണ്ട്. ഈ കോട്ടയുടെ ഭൂമി കൈവശം സംബന്ധിച്ച വിവാദവും വ്യവഹാരവും ചൂട് പിടിച്ചത്് കാസർഗോഡ് ജില്ലയിലെ മറ്റ് കോട്ടകളുടെയും ഭൂമിവിവരങ്ങൾ കണ്ടെത്താനും സംരക്ഷിക്കുന്നതിനും നിമിത്തമായി.
ഹോസ്ദുർഗ് കോട്ട
പുതിയ കോട്ട എന്നാണ് ഹോസ്ദുർഗ് എന്ന വാക്കിന് അർത്ഥം. ഹോസ്ദുർഗിലെ ഈ സ്മാരകത്തിൽ കോട്ടമതിലും നിരീക്ഷണ ഗോപുരവും ചെറിയ കൊത്തളങ്ങളും മാത്രമാണ് ബാക്കിയുള്ളത്. പഴയ പ്രതാപകാലത്ത് ഭരണ കേന്ദ്രമായിരുന്ന കോട്ടയ്ക്കുള്ളിൽ ഇപ്പോൾ വിവിധ സർക്കാർ ഓഫിസുകളാണ് പ്രവർത്തിക്കുന്നത്.
പൊവ്വൽ കോട്ടയിൽ പത്ത് കൊത്തളങ്ങളും കിണറും കുളവും ബാക്കിയുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പിനാണ് സംരക്ഷണച്ചുമതല. ഇതിന്റെ നിർമാതാവ് ഇക്കേരി നായ്ക്കരാണോ ടിപ്പു സുൽത്താനാണോ എന്നതിൽ വ്യക്തതയില്ല. കൂടാതെ മട്ടലായി, കുണ്ടംകുഴി, ബന്തടുക്ക, പനയാൽ, നീലേശ്വരം, ചിത്താരി പ്രദേശങ്ങളിലും കോട്ടകളുണ്ടായിരുന്നെങ്കിലും നിലനിറുത്തി സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചു.
മായില കോട്ടകൾ
ഇന്ന് നിലവിലുള്ള കോട്ടകളേറെയും ചെങ്കല്ലിൽ നിർമിച്ചവയാണ്. എന്നാൽ മണ്ണുകൊണ്ടു നിർമിക്കുകയും പിൽക്കാലത്ത് ഇടിഞ്ഞു പോയവയുമാണ് മായില കോട്ടകൾ. ഇപ്പോൾ കണ്ണൂർ ജില്ലയിൽ താമസിക്കുന്ന മായിലൻമാർ മുൻപ് കാസർഗോട്ടെ സ്ഥിരതാമസക്കാരും തുളുനാട്ടിലെ ദേവരായരുടെ സൈനികരുമായിരുന്നു. അവിടെ ദേശ പ്രമാണിമാർ അധികാരം സ്ഥാപിക്കുന്നതിനായി മായിലൻമാരെക്കൊണ്ട് പണിതവയാണ് മായില കോട്ടകൾ. മധൂർ, ആദൂർ, ചീമേനി, മജിബയൽ എന്നിവിടങ്ങളിൽ മായില കോട്ടകൾ ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ അവശിഷ്ടങ്ങൾ ബാക്കിയുണ്ട്. പടയോട്ടങ്ങൾക്കും പോരാട്ടങ്ങൾക്കും പ്രതിരോധങ്ങൾക്കും കീഴടക്കലുകൾക്കും സാക്ഷ്യം വഹിച്ച കോട്ടകൾ ഇക്കാലത്തും സ്മാരകങ്ങളായി അവശേഷിക്കുന്നു. ഓരോ പ്രദേശത്തിന്റെയും വാസ്തുശിൽപകല പഠിക്കാനുള്ള ഉപാധി കൂടിയാണ് കോട്ടകൾ. ദേശങ്ങളുടെ ചരിത്രമുറങ്ങുന്ന ഈ മഹാശേഷിപ്പുകൾ ഇനിയെങ്കിലും കരുതലോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.