ജിമ്മിയും ബോബും ഉറ്റ ചങ്ങാതികൾ. അവർ ഒരുമിച്ചു പഠിച്ചുവളർന്നു. ന്യൂയോർക്ക് സിറ്റിയായിരുന്നു അവരുടെ ജന്മസ്ഥലം. വൈകുന്നേരങ്ങളിൽ അവർ എന്നും സമ്മേളിച്ചിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു - ബിഗ് ജോ ബ്രേഡിസ് റസ്റ്ററന്റ്.
ഒരുദിവസം ബോബ് ജിമ്മിയോടു പറഞ്ഞു: ഞാൻ എന്റെ ഭാഗ്യം പരീക്ഷിക്കാൻ പടിഞ്ഞാട്ടേക്കു പോകുകയാണ്. നീ പോരുന്നോ? ബോബിനോട് വലിയ ഇഷ്ടമായിരുന്നു ജിമ്മിക്ക്. എങ്കിലും ന്യൂയോർക്കിൽനിന്നു പോകുന്ന കാര്യം ജിമ്മിക്കു ചിന്തിക്കാൻപോലും വയ്യായിരുന്നു. തന്മൂലം ജിമ്മി പറഞ്ഞു: നീ പൊയ്ക്കോ, നമുക്ക് പിന്നീടെന്നെങ്കിലും കണ്ടുമുട്ടാം.
അപ്പോൾ ബോബ് പറഞ്ഞു: ഞാൻ എവിടെപ്പോയാലും ഇരുപതു വർഷം കഴിയുന്പോൾ ഞാനിവിടെ വരും. അപ്പോൾ നീയും ഈ റസ്റ്ററന്റിൽ എത്തണം. ജിമ്മിക്കു സ്വീകാര്യമായിരുന്നു ആ നിർദേശം. ബോബ് അന്നു ജിമ്മിയോടു യാത്ര പറഞ്ഞു പിരഞ്ഞു.
ബോബ് ന്യൂയോർക്കിൽനിന്നു പോയി കൃത്യം 20 വർഷം പൂർത്തിയായപ്പോൾ മുൻകൂട്ടി പറഞ്ഞുറപ്പിച്ചിരുന്നതനുസരിച്ച് രാത്രി പത്തിന് പഴയ സ്ഥലത്ത് എത്തി. പക്ഷേ, അപ്പോൾ റസ്റ്ററന്റിന്റെ സ്ഥാനത്ത് വേറേ ഒരു സ്റ്റോറാണ് ഉണ്ടായിരുന്നത്. ജിമ്മിയുടെ വരവും കാത്ത് ബോബ് അവിടെ നിൽക്കുന്പോൾ ഒരു പോലീസുകാരൻ ആ വഴി വന്നു.
“ഞാൻ എന്റെ സുഹൃത്തിനെ കാത്തുനിൽക്കുകയാണ്,” ബോബ് പോലീസുകാരനോടു പറഞ്ഞു. ബോബ് കാത്തുനിന്നിരുന്ന സ്ഥലത്ത് വെളിച്ചം കുറവായിരുന്നു. തന്മൂലം പോലീസുകാരന് ബോബിന്റെ മുഖം വ്യക്തമായി കാണാൻ സാധിച്ചില്ല. അപ്പോഴാണു ബോബ് സിഗാർ കത്തിക്കാൻവേണ്ടി ലൈറ്റർ തെളിച്ചത്. ആ വെളിച്ചത്തിൽ പോലീസുകാരൻ ബോബിന്റെ മുഖം കണ്ടു. അപ്പോൾ ബോബിന്റെ വലതു പുരികത്തിനു മുകളിൽ ഒരു മുറിപ്പാട് പോലീസുകാരൻ ശ്രദ്ധിച്ചു.
അല്പം വൈകിയാൽപ്പോലും ജിമ്മി തീർച്ചയായും വരും, ബോബ് പറഞ്ഞു. കാരണം, അവൻ അത്രമാത്രം വിശ്വസ്ത സുഹൃത്തായിരുന്നു. കൈയിൽ കെട്ടിയിരുന്ന വാച്ചിൽ നോക്കിക്കൊണ്ടു ബോബ് തുടർന്നു: ആയിരം മൈൽ അകലെ ഷിക്കാഗോയിൽനിന്നാണ് ഞാൻ വരുന്നത്. ഞാൻ ഏതായാലും കൃത്യസമയത്തുതന്നെ എത്തി. ജിമ്മിയും ഉടനെ എത്താതിരിക്കില്ല.
ബോബിന്റ വാച്ചിൽ നിരവധി ചെറിയ ഡയമണ്ടുകൾ ശ്രദ്ധിച്ച പോലീസുകാരൻ പറഞ്ഞു: നിങ്ങൾ ഇതിനകം ധാരാളം പണം സന്പാദിച്ചു എന്നു തോന്നുന്നുവല്ലോ. അതു ശരിയാണെന്ന് അയാൾ സമ്മതിച്ചു. അതിനുശേഷം പറഞ്ഞു: ഞാൻ അരമണിക്കൂർ കൂടി കാത്തുനിൽക്കും. അതിനിടെ തീർച്ചയായും ജിമ്മി വരാതിരിക്കില്ല.
പോലീസുകാരൻ അയാൾക്ക് ശുഭരാത്രി നേർന്നിട്ട് നടന്നുനീങ്ങി. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഓവർകോട്ട് ധരിച്ച ഒരാൾ അവിടെയെത്തി ബോബിനെ സമീപിച്ചു ചോദിച്ചു: ഇതു ബോബ് ആണോ? അപ്പോൾ ബോബ് ചോദിച്ചു: ജിമ്മിയാണോ? ഉടനെ ജിമ്മി പറഞ്ഞു: വാക്കുതന്നിരുന്നതുപോലെ നീ എവിടെ എത്തി, 20 വർഷത്തിനുശേഷം.
നീ ആകെ മാറിപ്പോയല്ലോ, ബോബ് പറഞ്ഞു. നിനക്കിത്രയും പൊക്കമുണ്ടായിരുന്നില്ലല്ലോ. അപ്പോൾ ജിമ്മി പറഞ്ഞു: 20 വയസിനു ശേഷവും എനിക്കു പൊക്കം വർധിച്ചു.
നടന്നുകൊണ്ടായിരുന്നു അവരുടെ സംഭാഷണം. നല്ല വെളിച്ചമുള്ള സ്ഥലത്തു ചെന്നപ്പോൾ ബോബ് ജിമ്മിയുടെ മുഖം ശരിക്കു കണ്ടു. ഉടനെ ബോബ് പറഞ്ഞു: നീ ജിമ്മിയല്ല. അപ്പോൾ ജിമ്മി പറഞ്ഞു: കഴിഞ്ഞ പത്തു മിനിറ്റായി നീ അറസ്റ്റിലായിരുന്നു. ഷിക്കാഗോ പോലീസ് നിന്നെ തിരയുന്നതായി അറിയിച്ചിരുന്നു.
ഇത്രയും പറഞ്ഞിട്ട് ജിമ്മി ഒരു കത്ത് എടുത്തു ബോബിനു കൊടുത്തു. ആ കത്ത് അയാൾ ഇപ്രകാരം വായിച്ചു: ബോബ്, നീ പറഞ്ഞിരുന്ന സമയം പറഞ്ഞിരുന്ന സ്ഥലത്തു ഞാൻ വന്നിരുന്നു. നിന്റെ പുരികത്തിനു മുകളിലെ മുറിപ്പാട് കണ്ടപ്പോൾ ഷിക്കാഗോ പോലീസ് തിരയുന്ന ആൾ നീ ആണ്ടെന്ന് എനിക്കു മനസിലായി. നിന്നെ അറസ്റ്റ് ചെയ്യാൻ എനിക്കു മനസുവരാതിരുന്നതുകൊണ്ട് സാധാരണ വേഷം ധരിച്ച ഒരു പോലീസുകാരനെ ഞാൻ വിടുകയാണ്, എന്ന് സ്വന്തം ജിമ്മി.
വിശ്വോത്തര ചെറുകഥാകൃത്തുക്കളിൽ ഏറെ മുൻപന്തിയിൽനിൽക്കുന്ന അമേരിക്കൻ സാഹിത്യകാരനായ ഒ. ഹെൻറിയുടെ ആഫ്റ്റർ ട്വന്റി ഇയേഴ്സ് എന്ന ചെറുകഥയുടെ ചുരുക്കമാണു മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥ വായിക്കുന്പോൾ എന്തു ചിന്തയായിരിക്കും നമ്മിലുദിക്കുക?
ഒരേ ജീവിതസാഹചര്യത്തിൽ വളർന്ന രണ്ടു പേർ. അവരിലൊരാൾ നന്മയുടെ വഴി തെരഞ്ഞെടുത്തപ്പോൾ മറ്റേയാൾ തന്മയുടെ വഴി തെരഞ്ഞെടുത്തു. ജിമ്മി ന്യൂയോർക്ക് സിറ്റിയിൽത്തന്നെ താമസിച്ചു. ഒരു പോലീസുകാരനായി വിശിഷ്ട സേവനമനുഷ്ഠിച്ചപ്പോൾ ബോബ് എളുപ്പവഴിയിലൂടെ പണം സന്പാദിച്ചു. പക്ഷേ, ബോബ് സ്വീകരിച്ച എളുപ്പവഴി അയാളെക്കൊണ്ടെത്തിച്ചത് ഇരുന്പഴിക്കുള്ളിലായിരുന്നു.
ജിമ്മിക്ക് തീർച്ചയായും ബോബിനോടു വലിയ സ്നേഹമുണ്ടായിരുന്നു. തന്മൂലം ബോബ് വലിയ ഒരു മോഷ്ടാവ് ആണ് എന്നറിഞ്ഞപ്പോൾ ജിമ്മിയുടെ ഹൃദയം നുറുങ്ങിയിട്ടുണ്ടാവണം. എങ്കിലും തന്റെ കടമ നിർവഹിക്കുന്നതിനു അതു തടസമായിനിന്നില്ല. അതുകൊണ്ടാണ് മറ്റൊരു പോലീസുകാരനെ അയച്ച് ബോബിനെ ജിമ്മി അറസ്റ്റ് ചെയ്യിച്ചത്.
ജിമ്മിയുടെ കത്ത് വായിച്ചപ്പോൾ ബോബിന് എന്തായിരിക്കും തോന്നിയത്? അക്കാര്യത്തെക്കുറിച്ച് കഥാകൃത്ത് നിശബ്ദനാണ്. എങ്കിലും ചില കാര്യങ്ങൾ നമുക്ക് ഉൗഹിക്കാവുന്നതാണ്. ജിമ്മി തന്നെ ചതിച്ചല്ലോ എന്നു ബോബിനു തോന്നിയിട്ടുണ്ടാവാം. അല്ലെങ്കിൽ തന്റെ സുഹൃത്ത് എത്രമാത്രം സത്യസന്ധനും ധീരനുമാണ് എന്നു ബോബിനു തോന്നിയിട്ടുണ്ടാകാം. പക്ഷേ, മോഷ്ടാവായ ഒരാൾ അങ്ങനെ ചിന്തിക്കുക അത്ര സ്വാഭാവികമല്ല. കാരണം, മോഷ്ടാവിന്റെ നിഘണ്ടുവിൽ സത്യസന്ധതയ്ക്കു സ്ഥാനമില്ലല്ലോ.
ബോബിനു ജിമ്മിയോടു വെറുപ്പും വിദ്വേഷവും തീർച്ചയായും തോന്നിയിട്ടുണ്ടാവും. പക്ഷേ, അതു പ്രസക്തമായ കാര്യമല്ല. ജിമ്മിയുടെ നന്മ കണ്ടു ബോബിനു മാനസാന്തരമുണ്ടായോ എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. പക്ഷേ, അക്കാര്യത്തെക്കുറിച്ചും കഥാകൃത്ത് മൗനം പാലിക്കുകയാണ്. വായനക്കാരൻ തനിക്കിഷ്ടമുള്ള അനുമാനത്തിലെത്തട്ടെ എന്നാവാം അദ്ദേഹം കരുതിയത്.
എന്നാൽ, തന്റെ മറ്റുപല കഥകളിലും എന്നപോലെ ഈ കഥയിലും കഥാകൃത്ത് വലിയൊരു സന്ദേശം നമുക്കു നൽകുന്നുണ്ട്. അതായത്, ജീവിതവിജയത്തിന് ഒരു വഴി മാത്രമേയുള്ളൂ. ആ വഴിയാകട്ടെ സത്യസന്ധതയുടെ വഴിയും. ആ വഴിവിട്ട് എന്തു ചെയ്താലും അതു പരാജയത്തിൽ മാത്രമേ പര്യവസാനിക്കൂ.
ജീവിതത്തിൽ വിജയം നേടാനായി അല്പം വളവും തിരിവുമൊക്ക ആകാമെന്നു ചിന്തിക്കുന്ന ധാരാളം പേരെ നാം കണ്ടുമുട്ടാറുണ്ട്. അതുകൊണ്ടുതന്നെ ആ വഴിയേ പോകുന്നതിനു വമുക്കത്ര വൈമനസ്യം തോന്നിയെന്നു വരില്ല. എന്നാൽ, അപ്രധാനമെന്നു കരുതുന്ന ആ വളവും തിരിവുമൊക്കെ അവസാനം നമ്മുടെ നാശത്തിനു മാത്രമേ കാരണമാകൂ എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ