ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ മരണം. പിറ്റേ ദിവസം നടന്ന സംസ്കാരകർമങ്ങൾക്കിടയിൽ കാപ്പിൽ മത്തായി അച്ചൻ ഇപ്രകാരമാണ് ചരമപ്രസംഗം ആരംഭിച്ചത്: "ഇന്നു മലയാളത്തിന്റെ കൊടി വീണിരിക്കുന്നു.’ ഇതു കേട്ടപ്പോൾ ജനങ്ങൾ വാവിട്ടു നിലവിളിച്ചു എന്നാണു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്!
വാവിട്ടു നിലവിളിക്കാൻ കാരണമുണ്ടായിരുന്നു. ധന്യവും ധീരവും സുകൃതപൂർണവുമായിരുന്നു ചാവറയച്ചന്റെ ജീവിതം. പത്തൊന്പതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന നായകരിൽ അഗ്രഗണ്യൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാംസ്കാരിക നായകൻ, വിശ്വാസ സംരക്ഷകൻ, സിഎംഐ- സിഎംസി സന്യാസസഭകളുടെ സ്ഥാപകൻ, പ്രഗത്ഭനായ പ്രസംഗകൻ, ആധ്യാത്മികതയും പാണ്ഡിത്യവും നിറഞ്ഞ എഴുത്തുകാരൻ എന്നിങ്ങനെ വിവിധ നിലകളിൽ ശോഭിച്ച ചാവറയച്ചന്റെ മരണത്തിൽ ജനങ്ങൾ വാവിട്ടു നിലവിളിക്കാതിരുന്നെങ്കിലേ അദ്ഭുതമാകുമായിരുന്നുള്ളു.
എന്നാൽ, മരണത്തോടെ ചാവറയച്ചനെ ജനങ്ങൾക്കു നഷ്ടമായില്ല. പ്രത്യുത, അവരോടൊപ്പം എന്നും ആയിരിക്കാൻ അവർക്കൊരു വിശുദ്ധനെ ലഭിക്കുകയാണു ചെയ്തത്. തന്മൂലമാണ്, ചാവറയച്ചൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ അറിയുകയും കേൾക്കുകയും ചെയ്തതിലും അധികംപേർ ഇന്ന് അദ്ദേഹത്തെ അറിയുകയും കേൾക്കുകയും ചെയ്യുന്നത്!
അദ്ദേഹം ചെയ്ത എല്ലാ നല്ല കാര്യങ്ങളുടെയും മൂലകാരണം അദ്ദേഹത്തിന്റെ ആഴമേറിയ ആധ്യാത്മികതയും ആ ആധ്യാത്മികതയ്ക്കു വഴിയൊരുക്കിയ അദ്ദേഹത്തിന്റെ ഹൃദയശീലങ്ങളുമായിരുന്നു. ആ ഹൃദയശീലങ്ങൾ ഏവ എന്നറിയുന്നതു പുതിയ വർഷത്തിലേക്കു കടന്നിരിക്കുന്ന നമുക്കു വലിയ പ്രചോദനവും മാതൃകയുമായിരിക്കും.
ചാവറയച്ചന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൃദയശീലം തന്റെ ജീവിതത്തിൽ അദ്ദേഹം ദൈവത്തിന് എപ്പോഴും ഒന്നാംസ്ഥാനം കൊടുത്തിരുന്നു എന്നതായിരുന്നു. ദൈവത്തെ മറന്നുകൊണ്ട് അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല എന്നു മാത്രമല്ല, ദൈവത്തെ ഓർമിച്ചുകൊണ്ടാണ് അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്തിരുന്നതും. അദ്ദേഹത്തിന്റെ പ്രാർഥനയിലെ ഒരു ഭാഗം ഇവിടെ കുറിക്കട്ടെ: "ദൈവമേ, നീയാണ് എന്റെ ശ്വാസം. നീ ആണ് എന്റെ ആശ്രയം. നിന്നിൽ മാത്രമാണ് എന്റെ വിശ്വാസം ഞാൻ അർപ്പിക്കുന്നത്.’
ചാവറയച്ചന്റെ മറ്റൊരു പ്രധാന ഹൃദയശീലം ദൈവത്തിന്റെ സ്നേഹപരിപാലനയിലുള്ള അദ്ദേഹത്തിന്റെ ആശ്രയമായിരുന്നു.സെമിനാരിയിലെ പഠനത്തിന്റെ ആരംഭഘട്ടത്തിൽതന്നെ അദ്ദേഹത്തിനു മാതാപിതാക്കളെയും ഏക സഹോദരനെയും നഷ്ടപ്പെട്ടു. എങ്കിലും പതറാതെ മുന്നോട്ടുപോകാൻ സാധിച്ചത് ദൈവത്തിന്റെ അനന്തപരിപാലനയിലുള്ള അദ്ദേഹത്തിന്റെ അടിപതറാത്ത വിശ്വാസംമൂലമായിരുന്നു.
തന്റെ "ധ്യാനസല്ലാപങ്ങൾ’ എന്ന കൃതിയിൽ അദ്ദേഹം എഴുതുന്നു: ’ഇത്രടം നീ വന്നത് എങ്ങനെ? വീട്ടിൽനിന്നാരു വിളിച്ചു? പട്ടത്തിന് എങ്ങനെ കേറി? കൊവേന്തയിൽ എങ്ങനെ കൂടി? സഭ എങ്ങനെ കിട്ടി? പ്രിയോരെന്നാരു വിളിച്ചു? ഇവിടെ എങ്ങനെ വന്നു? ഇതൊന്നിനു നിന്നെ കൊള്ളാമോ? ഇല്ലേയില്ല. നിശ്ചയം. അപ്പോഴോ തിരുമനസ് നടക്കും; നടത്തും.’ തന്റെ ജീവിതത്തിലെ ദൈവപരിപാലന എത്ര മനോഹരമായി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു!
എപ്പോഴും ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നതായിരുന്നു ചാവറയച്ചന്റെ മറ്റൊരു പ്രധാന ഹൃദയശീലം. ഈ ഹൃദയശീലത്തിന്റെ പിൻബലത്തിലാണ് അദ്ദേഹം തന്റെ സഭാംഗങ്ങൾക്ക് ഇപ്രകാരം എഴുതിയത്: "തന്പുരാനെയും തന്റെ തിരുമനസിനെയും മാത്രം അന്വേഷിച്ചു എങ്കിൽ എല്ലായിടത്തും സൗഖ്യവും സന്തോഷവും കിട്ടിയേനെ.’
മറ്റൊരു പ്രധാന ഹൃദയശീലം ദൈവവചനത്തിൽ മുഴുകി അതനുസരിച്ചു ജീവിക്കുക എന്നതായിരുന്നു. "മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുകൂടിയാണു ജീവിക്കുന്നത്.’ (മത്തായി 4:4) എന്നു വിശ്വസിച്ച ചാവറയച്ചൻ തന്റെ ആത്മീയ മക്കൾക്ക് ഇപ്രകാരം എഴുതി: "വചനം നിങ്ങളുടെ ഭക്ഷണവും പാനീയവുമാക്കുക.’
എപ്പോഴും ദൈവത്തോടു നന്ദിയുള്ളവനായിരിക്കുക എന്നതായിരുന്നു ചാവറയച്ചന്റെ മറ്റൊരു പ്രധാന ഹൃദയശീലം. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു കൃതിയായ "ആത്മാനുതാപ’ത്തിൽ നന്ദിപ്രകടനത്തിന്റെ ഒരു ലുത്തിനിയതന്നെയാണു നാം കാണുന്നത്. ചാവറയച്ചൻ മനുഷ്യരോടുള്ള നന്ദി പ്രകടനത്തിലും അതീവ ശ്രദ്ധാലുവായിരുന്നു.
നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കല്പന ശരിക്കും മനസിലാക്കിയിരുന്ന ചാവറയച്ചൻ തന്റെ അനുദിന ജീവിതത്തിൽ അതു പ്രാവർത്തികമാക്കുന്നതിന് ഏറെ ശ്രദ്ധിച്ചിരുന്നു. തന്മൂലമാണു മറ്റുള്ളവരെ അദ്ദേഹം ഇപ്രകാരം ഉപദേശിച്ചത്: "മറ്റുള്ളവർക്കു വല്ല ഉപകാരവും ചെയ്യാത്ത ദിവസം നിന്റെ ആയുസിന്റെ ദിവസങ്ങളുടെ കണക്കിൽ കൂട്ടുന്നതല്ല.’ മറ്റുള്ളവർക്ക് എപ്പോഴും സേവനം ചെയ്യുന്നതു തന്റെ ഹൃദയശീലമാക്കി മാറ്റിയതുകൊണ്ട് ഒട്ടേറെ നന്മകൾ ചെയ്തുകൊണ്ടു കടന്നുപോകാൻ അദ്ദേഹത്തിനു സാധിച്ചത്.
ചാവറയച്ചന്റെ ആധ്യാത്മിക പിതാവായിരുന്നു ഫാ. ലെയോപ്പോൾഡ് എന്ന ഇറ്റാലിയൻ മിഷനറി സാക്ഷ്യപ്പെടുത്തിയിരിക്കുന്നതനുസരിച്ച് എല്ലാ സുകൃതങ്ങളും പാലിച്ചിരുന്ന ഒരു മഹാത്മാവും പുണ്യാത്മാവുമായിരുന്നു ചാവറയച്ചൻ. എന്നാൽ, വിസ്താരഭയത്താൽ, ചാവറയച്ചന്റെ പ്രധാനപ്പെട്ട ചില ഹൃദയശീലങ്ങൾ മാത്രം ഇവിടെ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്.
നാം പാലിക്കുന്ന ഹൃദയശീലങ്ങൾ എന്താണോ അതാണു നമ്മൾ. തന്മൂലം, നാം എങ്ങനെയുള്ളവരാണ് എന്നു ശരിക്കും അറിയണമെങ്കിൽ നാം പാലിക്കുന്ന ഹൃദയശീലങ്ങളെക്കുറിച്ച് അന്വേഷിക്കുകതന്നെ വേണം. ചാവറയച്ചന്റെ പ്രധാനപ്പെട്ട ഹൃദയശീലങ്ങൾ നമ്മുടെ ഹൃദയശീലങ്ങളാക്കി മാറ്റാൻ ഈ പുതുവർഷത്തിൽ നമുക്ക് ആത്മാർഥമായി ശ്രദ്ധിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ