ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും തുറന്ന വേളയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണ വിസ്മയം നേരിൽ കണ്ടറിഞ്ഞതിന്റെ അനുഭവങ്ങൾ ചെറുതോണി കുഴികണ്ടത്തിൽ ഉലഹന്നാന്റെ ഓർമകളിൽ.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണം നേരിൽ കണ്ടതിന്റെ ഓർമകൾ ആദ്യകാല കുടിയേറ്റകർഷകൻ ചെറുതോണി കുഴികണ്ടത്തിൽ ഉലഹന്നാ(കുഞ്ഞച്ചൻ)ന് 85-ാം വയസിലും മാഞ്ഞിട്ടില്ല.
കൊടുംവനത്തിൽ പടുകൂറ്റൻ യന്ത്രങ്ങളും ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും ആയിരക്കണക്കിനു തൊഴിലാളികളും ഏഴുവർഷം തുടരെ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ അണക്കെട്ടുവിസ്മയം.
അകലയല്ലാതെ ഒഴുകിയിരുന്ന പെരിയാർ, ചെറുതോണി പുഴകളെ അറുപതു കിലോമീറ്റർ വിസ്തൃതമായ വൻജലാശയമാക്കാൻ കൂറ്റൻ അണക്കെട്ടുകൾ പണിതുയർത്തുകയെന്നത് അക്കാലത്തെ സാങ്കേതിക വിദ്യകളും ഇടുക്കിയിലെ പരിമിതികളും നോക്കിയാൽ മഹാത്ഭുതമെന്നേ പറയാനാകൂ- ഉലഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു.
1954-ൽ മൂവാറ്റുപുഴ താലൂക്കിലെ കാക്കൂരിൽനിന്ന് ഐക്കരക്കുഴി കുഞ്ഞുവർക്കി, തൃക്കേക്കുന്നേൽ വർഗീസ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചെറുതോണിയിലേക്കു കാൽനടയായി കുടിയേറുന്പോൾ ഉലഹന്നാന് 18 വയസ്. ഉടുന്പന്നൂർ, കൊന്പുചാരി, മണിയാറാങ്കുഴി, വാഴത്തോപ്പുവഴി കാട്ടുപാതകൾ താണ്ടിയാണ് ചെറുതോണിയിലെത്തിയത്.
ഈറ്റക്കാടുകളും പെരുമരങ്ങളും കാട്ടാനകളും ഇതര വന്യമൃഗങ്ങളുമുള്ള കൊടുംകാട്. കാട്ടുവാസികൾ മാത്രം സഞ്ചരിക്കുന്ന വനത്തിലെ ആനത്താരകളിൽ പകൽപോലും കൂരിരുട്ടായിരുന്നു.
ചെറുതോണിയിലെത്തി കാടുതെളിച്ച് കരനെല്ലും പിന്നീട് ഇഞ്ചിയുമായിരുന്നു കൃഷി. ഇടവേളകളിൽ പെരിയാറിലും ചെറുതോണിപ്പുഴയിലും മീൻപിടിത്തം. വേനലിൽ വറ്റിവരളുന്ന പുഴ. മഴക്കാലത്ത് പ്രളയം. പരാന്പരാഗത താമസക്കാർ എന്നു പറയാൻ ഈരാളി വിഭാഗത്തിലെ ആദിവാസികൾ മാത്രം.
ഇവരുടെ കുടുംബത്തിൽപ്പെട്ട മൂപ്പൻ കരിവെള്ളയാൻ കൊലുന്പനാണ് കുറവൻ, കുറത്തി മലയിടുക്കിൽ അണക്കെട്ടിന് സാധ്യത ആദ്യം കാട്ടിക്കൊടുത്തത്. കാട്ടുവഴികളിലൂടെ തേൻശേഖരിക്കാനും പുഴയിൽ മീൻപിടിക്കാനും കൊലുന്പൻ മൂപ്പൻ നടന്നുപോകുന്നത് നന്നായി ഓർമിക്കുന്നു.
ചെറുതോണിയേക്കാൾ 100 മീറ്റർ താഴ്ചയിലായിരുന്നു പെരിയാർ ഒഴുകിയിരുന്നത്. രണ്ടു പുഴകളും തമ്മിൽ 200 മീറ്റർ മാത്രം അകലം. ഇരുപുഴകളും രണ്ടായി ഒഴുകി ചെറുതോണിക്കു താഴെ വെള്ളക്കയത്ത് സംഗമിച്ച് പെരിയാറായി തുടർന്ന് ഒഴുകും.
ആലാന്പുഴ കയവും വെള്ളക്കയവുമായിരുന്നു അക്കാലത്തെ വലിയ ആഴമുള്ള കയങ്ങൾ. ഇടുക്കിയിൽ അക്കാലത്ത് റോഡോ വാഹനമോ സ്കൂളോ ആശുപത്രിയോ ഒന്നുമില്ല. കാളവണ്ടികൾ പോലുമില്ല.
കഠിനാധ്വാനത്തിന്റെ കുടിയേറ്റജീവിതം ഇത്തരത്തിൽ മുന്നേറുന്പോഴാണ് ഇടുക്കി വൈദ്യുതി പദ്ധതിയുടെ നിർമാണത്തിനു സർക്കാർ അനുമതിയാകുന്നത്. നാടിന്റെ വികസനത്തിനും കേരളത്തിന്റെ വെളിച്ചത്തിനും ഉതകുന്ന അണക്കെട്ടു പദ്ധതി വരുന്നതിനെ ദേശവാസികൾ സ്വാഗതംചെയ്തു.
മണ്ണെണ്ണയും പന്തവും വിറകുമല്ലാതെ വെളിച്ചത്തിന് മറ്റു മാർഗമില്ലാതെ കൂരകളിലും ഏറുമാടങ്ങളിലും പാർത്തിരുന്ന ജനങ്ങൾക്ക് വൈദ്യുതി എന്നതുതന്നെ അത്ഭുതങ്ങളിൽ ഒന്നുമാത്രമായിരുന്നു.
839 മീറ്റർ ഉയരമുള്ള കുറവൻമലയ്ക്കും 925 മീറ്റർ ഉയരമുള്ള കുറത്തിമലയ്ക്കും ഇടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിനെ തടഞ്ഞിടുകയായിരുന്നു 555 അടി ഉയരത്തിലുള്ള അണക്കെട്ടിലൂടെ. അണക്കെട്ടു വരുന്നതിനു മുൻപ് പെരിയാർ ഒഴുകിയിരുന്ന മലയിടുക്ക് വലിയൊരു കാഴ്ചയായിരുന്നു.
കുത്തനെയുള്ള ഇടുക്കിലൂടെ വേനലിൽ ചെറിയ ചാലായും മഴക്കാലത്ത് വെള്ളച്ചാട്ടമായും ഒഴുകുന്ന പെരിയാർ. മലയോളം ഉയർന്ന ഈ വൻപാറകൾ അകലെ നിന്നു കാണുകയല്ലാതെ മുകളിൽ കയറുകയെന്നത് അസാധ്യവുമായിരുന്നു.
പാറയിടുക്കിലെ കുത്തൊഴുക്കിനെ തടയാൻ ഇടുക്കി അണക്കെട്ടിന് തനിയെ കഴിയാത്തതിനാലാണ് ചെറുതോണി പുഴയിൽ മറ്റൊരു അണക്കെട്ടുകൂടി നിർമിക്കേണ്ടിവന്നത്. ഈ രണ്ട് അണക്കെട്ടുകൾക്കൊപ്പം കുളമാവ് അണക്കെട്ടുകൂടി ചേരുന്നതാണ് 60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇടുക്കി ജലാശയം.
1963 ൽ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ പണിയാൻ കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ അനുമതി ലഭിച്ചു. 1966-ൽ ഇടുക്കി പദ്ധതിക്ക് 78 ലക്ഷം കനേഡിയൻ ഡോളറിന്റ സഹായവും 115 ലക്ഷം കനേഡിയൻ ഡോളറിന്റെ ദീർഘകാല വായ്പയും അനുവദിച്ചു. ഇടുക്കി അണക്കെട്ടിന്റെയും ഭൂഗർഭ വൈദ്യുതിനിലയത്തിന്റെയും നിർമാണ ചുമതല കാനഡയ്ക്കായിരുന്നു.
കെഎസ്ഇബി എൻജിനിയർമാർക്കായിരുന്നു ചെറുതോണി ഡാം നിർമാണത്തിന്റെ ചുമതല. തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കുള്ള പ്രധാന റോഡുകളും ചെറുതോണി പാലവുമൊക്കെ ഇടുക്കി അണക്കെട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പണി തീർത്തവയാണ്. സിമന്റും കന്പിയും കൂറ്റൻ യന്ത്രങ്ങളുമായി കൂറ്റൻ ട്രക്കുകൾ കടന്നുവരേണ്ടതിനാൽ റോഡു വെട്ടി പാറകൾ അട്ടിയടുക്കി ബലവത്തായ പാതയാണ് വനത്തിലൂടെ നിർമിച്ചത്.
രണ്ടര രൂപയായിരുന്നു അക്കാലത്തു നാട്ടിൽ തൊഴിലാളികൾക്കു ലഭിക്കുന്ന പണിക്കൂലി. അണക്കെട്ടു നിർമാണത്തിൽ പങ്കെടുക്കുന്നവർക്ക് കൂലി 2.20 രൂപ മാത്രം. നാട്ടിലെ പണിക്കൂലി കൂടുതലായതിനാൽ കുടിയേറ്റക്കാർ പലരും അണക്കെട്ടുപണിക്കു പോയില്ല.
ഡാം പണിയാൻ വിവിധ ജില്ലകളിൽനിന്നെത്തി താമസമാക്കിയ ഏറെപ്പേർക്കും പിൽക്കാലത്തു വൈദ്യുതി ബോർഡിൽ ജോലി ലഭിക്കുകയും ചെയ്തു.
ഇടുക്കിയുടെയും ചെറുതോണിയുടെയും ആഴങ്ങളിലെ പാറ തുരന്ന് ബലവത്തായ അടിത്തറയിടുന്നതുമുതൽ ഓരോ അടി ഉയരവും കോൺക്രീറ്റിൽ കെട്ടിപ്പൊക്കുന്നതിന്റെ ഓർമ ഉലഹന്നാന്റെ മനസിലുണ്ട്.
സാധാരണ നിർമാണങ്ങൾക്കുപയോഗിക്കുന്ന സിമന്റിന്റെ ഇരട്ടി കാഠിന്യമുള്ള തരം സിമന്റും ഉരുക്കുകന്പികളുമാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഓരോ തവണയും യന്ത്രത്തിൽ തയാറാക്കുന്ന കോണ്ക്രീറ്റ് മിശ്രിതത്തിന്റെ ഉറപ്പ് എൻജിനീയർമാർ പരിശോധിച്ചിരുന്നു. കോണ്ക്രീറ്റ് തണുപ്പിക്കാൻ ഐസ് പ്ലാന്റുകൾ നിർമിച്ച് കൂറ്റൻ ഐസ്കട്ടകൾ ഉപയോഗിച്ചിരുന്നു.
അണക്കെട്ടുകളുടെ മുകളിലൂടെ സാമഗ്രികൾ കൊണ്ടുപോകാൻ വലിയ തൂണുകളുണ്ടാക്കി ഉരുക്കുവടങ്ങളിൽ ഇരുകരകളെയും ബന്ധിച്ചു റോപ്പ് വേയുണ്ടായിരുന്നു. പാറപൊട്ടിക്കാൻ കൂറ്റൻ യന്ത്രങ്ങളും പതിവു സ്ഫോടനങ്ങളും. വൈദ്യുതി ആവശ്യങ്ങൾക്ക് കൂറ്റൻ ജനറേറ്ററുകൾ എത്തിച്ചിരുന്നു.
രണ്ടു ഡാമുകളുടെയും അടിത്തറ, ഗാലറി, ലിഫ്റ്റ് തുടങ്ങി ചെറുതോണി ഡാമിലെ അഞ്ചു കൂറ്റൻ ഉരുക്കു ഷട്ടറുകൾ സ്ഥാപിക്കുന്നതുവരെ നിർമാണങ്ങൾ അടുത്തുകാണാനായി. യന്ത്രസംവിധാനങ്ങൾ പരിമിതമായിരിക്കെ ഷട്ടറും മറ്റ് സംവിധാനങ്ങളും അണക്കെട്ടിൽ മനുഷ്യശേഷിയിൽ സ്ഥാപിച്ചത് അപാരമായ കാഴ്ചയായിരുന്നു.
കുറത്തിമലയിൽ 13 അടി വ്യാസത്തിലും 555 അടി താഴ്ചയിലും നിർമിച്ച കൂറ്റൻ ലിഫ്റ്റും ആർച്ച് ഡാമിലെ ഗാലറികളും അണക്കെട്ടിലെ നിരീക്ഷണ സംവിധാനങ്ങളുമൊക്കെ ഇക്കാലത്തും അത്ഭുതം തന്നെ.
ഡാം നിർമാണത്തിനിടെ പല വർഷങ്ങളിലും മിന്നൽ പ്രളയങ്ങളുണ്ടായി. ഇടുക്കിയിൽ 12 അടി വെള്ളംവരെ ഉയർന്ന ദിവസങ്ങളുണ്ട്. അപകടങ്ങളിൽ തൊഴിലാളികൾ മരിക്കുന്നതും പരിക്കേൽക്കുന്നതും പതിവായിരുന്നു.
ഇടുക്കിയിൽ കമാന അണക്കെട്ട് നിർമിക്കണമെങ്കിൽ പെരിയാറിനെയും ചെറുതോണി ഡാം നിർമിക്കാൻ ചെറുതോണി പുഴയെയും വഴി തിരിച്ചു വിടണമായിരുന്നു. ചെറുതോണി പുഴയിൽ താൽക്കാലിക അണക്കെട്ടുണ്ടാക്കി രണ്ടു പുഴകൾക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ തുരങ്കം നിർമിച്ച് ചെറുതോണിയെ പെരിയാറിലേക്കൊഴുക്കുകയായിരുന്നു. പെരിയാറിലും ഒരു താൽക്കാലിക അണക്കെട്ട് നിർമിച്ചു.
ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ചെറുതോണി അണക്കെട്ട്. ഗ്രാവിറ്റി ഡാമായതിനാൽ ഇടുക്കി അണക്കെട്ടിനേക്കാൾ കോണ്ക്രീറ്റ് ചെറുതോണി നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉയരം 138.38 മീറ്റർ. നീളം 650.90 മീറ്റർ.
കുറവൻമലയിലെ പാറയാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണത്തിന് പൊട്ടിച്ച് ഉപയോഗിച്ചത്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടേ മുകൾഭാഗം ഒരേ തലത്തിലാണ്. സമുദ്രനിരപ്പിൽനിന്ന് 736.09 മീറ്റർ ഉയരം.ഇടുക്കിയിലും ചെറുതോണിയിലും സംഭരിക്കുന്ന ജലം കുളമാവു വരെ പരന്നു കിടക്കുന്നു.
മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കിളിവള്ളി വരെയെത്തുന്ന ജലസംഭരണി കിളിവള്ളിത്തോടിന് കുറുകേ പണിത കുളമാവ് അണക്കെട്ടിലാണ് തടഞ്ഞുനിർത്തുന്നത്. ഇടുക്കി പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണിത്. 1966 ൽ കരിങ്കല്ലു കെട്ടി നിർമാണം തുടങ്ങി 1969 ൽ മൂന്നിലൊന്ന് പണി പൂർത്തിയായപ്പോൾ തൊഴിൽ സമരം കാരണം പണി തടസപ്പെട്ടു.
1975ൽ കരിങ്കല്ലിനു പകരം ശേഷിക്കുന്ന മുകൾ ഭാഗം കോണ്ക്രീറ്റ് ചെയ്യുന്ന പണികൾ ആരംഭിച്ചു. കുളമാവിന് 100മീറ്റർ ഉയരം. അന്നു രണ്ടായി ഒഴുകിയിരുന്ന പുഴ ഇത്തരത്തിൽ ഒന്നായതും അന്നത്തെ കുന്നും മലയും കുഴികളും ഇല്ലാതായി വൻ ജലാശയമായി മാറിയതുമൊക്കെ വിശ്വസിക്കാനാവാത്ത കാഴ്ചയായി തോന്നുന്നു.
നിർമാണത്തിനുശേഷം ചെറുതോണി അണക്കെട്ട് ഷട്ടർ പല ഘട്ടങ്ങളിൽ തുറന്നതും ചെറുതോണിയിലൂടെ വെള്ളം വീണ്ടുമൊഴുകിയതും അവിസ്മരണീയ ഓർമകളായി ഉലഹന്നാൻ കരുതുന്നു.
A.ബിജു കലയത്തിനാൽ