കാടിളക്കി വരുന്ന ഒറ്റയാന്റെ പ്രതീതിയാണ് ഇടുക്കിയിലെ വളഞ്ഞുപുളഞ്ഞ മലന്പാതകളിൽ പൊടി പറത്തി പായുന്ന ജീപ്പുകളുടേത്. ജീപ്പുകൾ ഇന്നും ഇടുക്കി ജനതയ്ക്ക് സാഹസികതയുടെ പ്രതീകമാണ്. മണ്പാതകളിലൂടെ ചാലുകീറി പതിഞ്ഞോടുന്ന ജീപ്പുകളുടെ വളയം പിടിക്കുന്നവർക്ക് ഗ്രാമീണർ കൽപ്പിച്ചു നൽകുന്നതു ധീരപരിവേഷം.
പുതുതലമുറ വാഹനങ്ങൾ നഗരനിരത്തുകൾ കീഴടക്കിവരുന്പോഴും ചെങ്കുത്തായ കയറ്റിറക്കങ്ങളിൽ അപാരമായ യന്ത്രക്കരുത്തോടെ ജീപ്പുകൾ കുതിച്ചും കിതച്ചും നീങ്ങുന്നു. ആടിയുലഞ്ഞോടുന്ന ജീപ്പുകളുടെ സാഹസികതയും കരുത്തും മറ്റൊരു വാഹനത്തിനുമുണ്ടാകില്ല. ഇക്കാലത്തും ഹൈറേഞ്ചിലെ ഉൾഗ്രാമജീവിതങ്ങളെ ചലിപ്പിക്കുന്നത് ജീപ്പുകൾതന്നെ.
ആഡംബരകാറുകളുടെ വരവിലും പലർക്കും പഴമയുടെ പ്രൗഢി അറിയിക്കാനുള്ള കരുതൽ വാഹനമാണിത്. കുടിയേറ്റ ജനതയുടെ സഞ്ചാരത്തിനു മാത്രമല്ല ചരക്കുനീക്കത്തിനുള്ള വാഹനവുമായിരുന്നു ജീപ്പുകൾ. കുരുമുളകും ഏലയ്ക്കായും കാപ്പിക്കുരുവും നിറച്ച ചാക്കുകൾ കയറ്റി ജീപ്പുകൾ മലയോരങ്ങളിൽ നിന്നു കന്പോളങ്ങളിലെത്തുന്നത് സവിശേഷ കാഴ്ചയായിരുന്നു. ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ കാത്തുകിടക്കുന്ന എണ്ണമറ്റ ജീപ്പുകൾ ഇന്നും ഇടുക്കി ജീവിതത്തിന്റെ ഭാഗമാണ്.
ജീപ്പുകളുടെ അകത്തും പുറത്തും തിക്കിനിറച്ച് യാത്രക്കാരെ കയറ്റുന്ന ജീപ്പ് ഓട്ടം ഏറെപ്പേരുടെ ജീവിതവരുമാനവുമാണ്. ചെങ്കുത്തായ കയറ്റവും ഇറക്കവും താണ്ടി തൊഴിലാളികളെ കൃഷിയിടങ്ങളിൽ എത്തിക്കാനും കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്ക്കാനും ഇതേ വാഹനം കൂടിയേ തീരൂ. മുൻപൊക്കെ വിവാഹവേളകളിൽ വധൂവരന്മാരുടെയും ബന്ധുക്കളുടെയും യാത്രാ വാഹനം ജീപ്പായിരുന്നു. മരണം അറിയിക്കാനും ആശുപത്രിയിലേക്ക് പായാനും ജീപ്പുവേണം.
മലഞ്ചരക്കുകളുടെ ഓരോ വിളവെടുപ്പു കഴിയുന്പോഴും പുതിയ ജീപ്പുകളുമായി പ്രമാണികൾ മലകയറി വീട്ടിലെത്തും. അത്തരത്തിൽ വീടിന്റെയും വ്യക്തിയുടെയും പ്രൗഢിയുടെ അടയാളവുമായി ഈ വാഹനം. അടിമാലി, രാജാക്കാട്, രാജകുമാരി, കട്ടപ്പന, നെടുങ്കണ്ടം, തൂക്കുപാലം, ഉപ്പുതറ, കുഞ്ചിത്തണ്ണി, ബൈസണ്വാലി, മൂന്നാർ, തോപ്രാംകുടി, മുരിക്കാശേരി, വണ്ടിപ്പെരിയാർ തുടങ്ങിയ കവലകളിൽ ജീപ്പുകളുടെ നിര ഇക്കാലത്തുമുണ്ട്. മൂന്നാർ, വാഗമണ്, രാമക്കൽമേട് ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓഫ് റോഡ് ഡ്രൈവിംഗിന് ജീപ്പുകൾ സാധാരണം. ബസ് സർവീസ് പരിമിതമായ ഉൾഗ്രാമങ്ങൾക്ക് എക്കാലത്തും വാഹനം ജീപ്പുതന്നെ.
ജീപ്പുടമകളുടെ കൂട്ടായ്മ
ജീപ്പ് വൈകാരിക ഓർമയായി സൂക്ഷിക്കുന്നവർ 2018ൽ ഇടുക്കിയിൽ ‘ഫ്ളാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷൻ കേരള’ എന്ന സൗഹൃദക്കൂട്ടായ്മ രൂപീകരിച്ചു. വില്ലീസും മഹീന്ദ്രയും ഉൾപ്പെടെ കന്പനികൾ നിർമാണം നിർത്തിയെങ്കിലും നിലവിലുള്ള വാഹനങ്ങളുടെ പ്രചാരത്തിനും ഡ്രൈവർമാരുടെ ക്ഷേമത്തിനുമായാണ് ജീപ്പ്സ്നേഹികളുടെ സംഘടന രൂപംകൊണ്ടിരിക്കുന്നത്. 2500 അംഗങ്ങളുമായി കേരളത്തിലും പുറത്തും സംഘടനയ്ക്ക് അംഗങ്ങളുണ്ട്.
ഒരു പ്രത്യേക ഇനം വാഹനത്തിന്റെ പേരിൽ സ്ഥാപിതമായ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയാണിത്. വില്ലീസും മഹീന്ദ്രയും കൂടാതെ ഓഫ്റോഡ് വാഹനങ്ങളായ ഥാർ, ഫോർഡ് എൻഡവർ, ബൊലേറോ, എസ്യുവി ന്യൂജെൻ വാഹനങ്ങളുള്ളവരും സംഘടനയിൽ അംഗങ്ങളാണ്. വർഷംതോറും ഇവർ സൗഹൃദക്കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
കൂട്ടായ്മയിൽ പങ്കുവയ്ക്കാൻ ഏറെപ്പേർക്കും ജീപ്പുകഥകൾ പലതുണ്ടാകും. വാട്സ് ആപ്പിലൂടെയും ജീപ്പുകഥകൾ ഇവർ പങ്കുവയ്ക്കുന്നു. ജീപ്പുകളുടെ ഓഫ് റോഡ് സാഹസിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
നിർമാണം നിലച്ചതിനാൽ ജീപ്പുകളുടെ സ്പെയർ പാർട്സുകൾക്ക് നന്നായി ക്ഷാമമുണ്ട്. കേരളത്തിലെവിടെയും സ്പെയർപാർട്സ് ആവശ്യമായി വന്നാൽ സംഘടന എത്തിച്ചുനൽകും.
ഫ്ളാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷൻ കേരളയുടെ വാർഷികം ഡിസംബറിൽ ചതുരംഗപ്പാറ, സ്വർഗംമേട് മലനിരകളിലായിരുന്നു. മുന്നോടിയായി മുള്ളൻതണ്ടിലിൽ എല്ലാവരും ഒത്തുചേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ വിവിധ മോഡൽ ജീപ്പുകളുമായി എത്തി റാലിയായി നീങ്ങിയപ്പോൾ അതൊരു മെഗാമേളയായി മാറി.
തെരുവപ്പുല്ലുകൾ വകഞ്ഞുമാറ്റി ഉരുളൻകല്ലുകളെ പിന്തള്ളിയായിരുന്നു മലമുകളിലേക്കുള്ള സാഹസിക യാത്ര. സാദാ ജീപ്പുകൾക്കു പുറമേ വീതിയേറിയ ടയറുകളുള്ള ഓഫ്റോഡ് വാഹനങ്ങളുടെയും സാഹസിക യാത്ര ആസ്വദിക്കാൻ ഏറെപ്പേരെത്തി. ഇനി ജീപ്പുകളുടെ ഒത്തുചേരൽ വേദി മലപ്പുറമാണ്.
ദൗത്യരംഗത്തും സജീവം
2018-ലെ മഹാപ്രളയത്തിൽ വയനാട്ടിലെ വിവിധ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ പുറത്തെത്തിക്കാൻ ഇടുക്കിയിൽനിന്നുള്ള ജീപ്പുകളാണ് മുൻപന്തിയിലുണ്ടായിരുന്നത്. ഇവർക്കായി വിവിധ മേഖലകളിൽ നിന്നും സാധനസാമഗ്രികൾ സമാഹരിച്ച് എത്തിക്കാനും സംഘടനയ്ക്കായി. പെട്ടിമുടി ദുരന്തമുഖരക്ഷാദൗത്യത്തിൽ സജീവപങ്കാളിത്തം വഹിക്കാനതും വലിയ നേട്ടമായി. ദുരിതമുഖങ്ങളിൽ സ്വയം മറന്ന് കാരുണ്യത്തിന്റെ കരസ്പർശവുമായി കരുത്തിന്റെ പ്രതീകമായ ജീപ്പുകളുമായി ഓടിയെത്താൻ ഈ സംഘടനയിലെ അംഗങ്ങൾ രാപകൽ സജീവമാണ്.
ടി.പി. സന്തോഷ്കുമാർ