സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്‍റെ പിന്നണിയിൽ ഒരു വൈദികന്‍റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ ഫാ. ഡാനി കപ്പുച്ചിനാണ് ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. തന്‍റെ കർമ മണ്ഡലങ്ങൾക്കൊപ്പം കലാപ്രവർത്തനവും സുവിശേഷ പ്രചരണത്തിനുള്ള വേദിയാക്കുകയാണ് ഈ വൈദികൻ. യുവതാരം സിജു വിൽസൻ വൈദികനായി ഒപ്പം വലിയ താരനിരയിൽ ഒരുക്കിയ വരയന്‍റെ വിശേഷങ്ങളുമായി ഫാ. ഡാനി കപ്പുച്ചിൻ...

വൈദികനും തിരക്കഥാകൃത്തും

ചെറുപ്പം മുതൽ സിനിമ കാണുന്നതും കണ്ട സിനിമകളുടെ കഥ മറ്റുള്ളവരോട് പറയുന്നതും വളരെ താല്പര്യമായിരുന്നു. സെമിനാരി പരിശീലന സമയത്ത് ഇടവേളയിൽ മാത്രമായിരുന്നു സിനിമ കാഴ്ച. ബൈബിൾ കഥകളും പഠനങ്ങളും സിനിമാറ്റിക്കായി സമീപിക്കുന്ന സ്വഭാവം എനിക്കുണ്ട്. കഥകൾ സിനിമാ ഭാഷയിൽ മറ്റുള്ളവരോട് അവതരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. സിനിമ എഴുത്ത് വളരെ ഇഷ്ടമുള്ള കാര്യമാണ്. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ജിജോ ജോസഫ് എന്ന സുഹൃത്ത് മുഖേനയാണ് വരയൻ എന്ന ചിത്രത്തിന്‍റെ എഴുത്തിലേക്ക് എത്തുന്നത്. ഞാൻ പറഞ്ഞ കഥകളിൽ അദ്ദേഹത്തിനു വളരെ താല്പര്യം തോന്നുകയും അതു തിരക്കഥയിലേക്ക് എത്തുകയും ചെയ്തു.

കപ്പുച്ചിൻ വൈദികന്‍റെ കഥ

നമ്മുടെ ജീവിതവുമായി ചേർന്നു നില്ക്കുന്ന പരിചിതമായ ചില സംഭവങ്ങളും മുഹൂർത്തങ്ങളും ചിത്രത്തിൽ ചിതറിക്കിടപ്പുണ്ട്. അതിനെ കൃത്യമായി ഒരു കഥയിലൂടെ പറയുകയാണ്. ആലപ്പുഴയിൽ ചിത്തിരക്കായലിനോട് ചേർന്ന് ഒരു ഗ്രാമം സൃഷ്ടിച്ചുകൊണ്ട് കഥയെ പ്രതിഷ്ഠിക്കുകയായിരുന്നു. പോലീസിനു പോലും കയറിച്ചെല്ലാൻ പറ്റാത്ത പ്രശ്നങ്ങളുള്ള ആ സ്ഥലത്തെ പള്ളിയിലേക്ക് ഒരു വൈദികൻ എത്തുകയാണ്. അദ്ദേഹം ആ നാട്ടിലും അവിടെയുള്ളവരുടെ ജീവിതത്തിലും സ്വാധീനമുണ്ടാക്കുന്നു. തുടർന്ന് വൈദികൻ നേരിടുന്ന പ്രശ്നങ്ങളുമൊക്കെയാണ് പശ്ചാത്തലം. അതു വാണിജ്യ ചേരുവകളോടെ രസകരമായി അവതരിപ്പിക്കുന്നു.

സിജു വിൽസൻ വൈദികൻ

2019 ലാണ് വരയന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. അതിനു മുന്പ് സിജു വിൽസൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങൾ വളരെ സൗമ്യമുള്ളതാണെന്നു ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഉയരവും അഭിനയ ശൈലിയും വരയന്‍റെ കാസ്റ്റിംഗിലേക്ക് പരിഗണിക്കുന്നതിനു കാരണമായി. മേക്കോവർ കൂടി വന്നപ്പോൾ സിജു വിൽസണ്‍ ആ കഥാപാത്രമായി മാറി.

സഭയുടെ പിന്തുണ

എന്‍റെ സഹചാരികളായ വൈദികരോടും സഭയിലെ അധികാരികളോടുമാണ് വരയന്‍റെ കഥ ആദ്യം ചർച്ച ചെയ്തത്. അവർക്ക് ഇഷ്ടമായപ്പോൾ എനിക്കും ധൈര്യമായി. അങ്ങനെയാണ് തിരക്കഥ പൂർത്തീകരിക്കുന്നത്. സഭാ മേധാവികളുടെ എല്ലാ പിന്തുണയും എക്കാലവുമുണ്ട്. കൊല്ലം അസീസി നാടക ട്രൂപ്പ് കപ്പുച്ചിൻ സഭയുടേതാണ്. വർഷങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ ബൈബിൾ നാടകങ്ങളും സമൂഹിക നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമ എന്നത് സഭയെ സംബന്ധിച്ചു പുതിയൊരു സംഗതിയല്ല. പുതിയൊരു കാൽവയ്പ് മാത്രം.

കലയും സുവിശേഷ പ്രചാരണത്തിന്

കലകളിലൂടെ പ്രചരിപ്പിക്കുന്നതും സുവിശേഷമാണ്. ഭാവിയിലും സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. ഒരു പുരോഹിതനായതിനാൽ ഒരു കഥ പറയാനൊരുങ്ങുന്പോൾ ഭക്തി കേന്ദ്രീകൃതമാകുമെന്നുള്ള മുൻ ധാരണ പലർക്കുമുണ്ട്. ആത്മീയമായത് രസാവഹമായും വാണിജ്യപരമായും ഒരുക്കാമെന്ന് തോന്നിയിട്ടുണ്ട്. ബൈബിൾ കഥകളും മാസ് പരിവേഷമുള്ളതാണ്. അനീതിക്കെതിരേ ആഞ്ഞടിച്ച ക്രിസ്തുവും അദ്ദേഹത്തിന്‍റെ കുരിശിലെ മരണവും മാസ് ചേരുവകളോടെയുള്ളതാണ്. ശരിയായി വായിച്ചാൽ ഒരു മാസ് സിനിമ കാണുന്നതുപോലെ ബൈബിൾ മനസിൽ പതിയും. വരയന്‍റെ കഥയും തിരക്കഥയും സംഭാഷണവും വായിച്ചു കേട്ടപ്പോൾ സംവിധായകനും നിർമാതാവിനും നായകനും അതു ബോധ്യപ്പെട്ടു. അതുകൊണ്ടാണ് വാണിജ്യ സിനിമ യായി വരയൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഹിറ്റ്

കള്ളുഷാപ്പിലും ചീട്ടു കളിക്കാരുടെ ഒപ്പവുമിരിക്കുന്ന വരയനിലെ അച്ചന്‍റെ ദൃശ്യങ്ങൾ ചില വിമർശനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവിടെയും ശരിയായ മാനസാന്തരത്തിന്‍റെ സുവിശേഷമാണ് അച്ചൻ പറയുന്നത്. ഒരാൾ അടിമുടി മാറുന്നതാണ് മാനസാന്തരമായി നമ്മൾ കാണുന്നത്. ക്രിസ്തു പഠിപ്പിച്ച മാനസാന്തരമുണ്ട്. വീഞ്ഞു കുടിയനെന്നും ഭോജന പ്രിയനെന്നും ചുങ്കക്കാരോടും പാപികളോടും കൂടെ വിരുന്ന് കഴിക്കുന്നനവനെന്നും കല്യാണ വീട്ടിൽ വീഞ്ഞുണ്ടാക്കിയവനെന്നും ക്രിസ്തുവിനെക്കുറിച്ച് ചിലർ പറഞ്ഞേക്കാം. സമൂഹത്തിന്‍റെ എല്ലാ ഇടങ്ങളിലുമുള്ളവരിലേക്കാണ് ക്രിസ്തു മാനസാന്തരത്തിന്‍റെ പാത തെളിയിച്ചത്. വരയൻ എന്ന സിനിമയിലെ ഫാ. എബി കപ്പുച്ചിനും ആ പാതയിലൂടെയാണ് സഞ്ചരിക്കാൻ ശ്രമിക്കുന്നത്. മദ്യപാനിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച് കള്ളിനേക്കാൾ വലിയ ലഹരിയെന്തെന്ന് അച്ചൻ പഠിപ്പിക്കുന്നു. ചീട്ടു കളിക്കാരനോട് കളിയിൽ തോറ്റ് പണം നഷ്ടമായി, അപഹാസ്യനായി, ജോക്കറായി മാറുന്നത് നീ തന്നെയാണെന്ന് അച്ചൻ പറയുന്നു. ജോക്കറാകാതെ ജീവിതത്തിലേക്കു തിരികെവരാനുള്ള ആർജവമാണ് അച്ചൻ പകരുന്നത്.