മധുവിധു മധുരം മനസിൽനിന്നു മായും മുന്പേ ലാൽസൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കു ക്രൂരനായ അതിഥിയെപ്പോലെ വിരുന്നെത്തിയത് അർബുദമായിരുന്നു. മാരകരോഗത്തിന്റെ സങ്കടക്കനലെരിയുന്പോഴും, പ്രിയപ്പെട്ടവളുടെ തീക്ഷ്ണപ്രണയത്തിന്റെ മഴ നനയുകയാണ് ഈ യൗവനം. അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ലാൽസനു ചികിത്സയേക്കാൾ ഈ സ്നേഹത്തണൽ തന്നെ കരുത്ത്.
ഒരു ഭർത്താവിനെ ഇത്രമേൽ സ്നേഹിക്കുന്ന ഭാര്യ വേറെയുണ്ടാവില്ലെന്നു ലാൽസൻ അഭിമാനത്തോടെ പറയും. അതങ്ങനെയങ്ങു സമ്മതിക്കാൻ ദന്പതികളാരും തയാറായേക്കില്ല. ലാൽസനും അതറിയാം; എങ്കിലും ആശുപത്രിക്കിടക്കയിലിരുന്നു ദുർബലമായ കൈകൾകൊണ്ടു പ്രിയപ്പെട്ടവളെ മാറോടു ചേർത്തു നിർത്തി നെറുകയിൽ സ്നേഹചുംബനം നൽകി ലാൽസൻ കൂട്ടിച്ചേർക്കും: എന്റെ ജീവൻ ഇന്നു നിലനിൽക്കുന്നുവെങ്കിൽ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്. മിഴിനനഞ്ഞ്, പതിഞ്ഞ സ്വരത്തിൽ ലാൽസൻ ഇതു പറഞ്ഞു തീർക്കുന്പോൾ, ആ സ്നേഹത്തിന്റെ ആഴത്തിനു മുന്പിൽ കുന്പിടാതിരിക്കാനാവില്ല.
ലാൽസൻ പാർട്ട് 2
തൃശൂർ പുള്ള് സ്വദേശിയായ 31 വയസുകാരൻ സി.കെ. ലാൽസന്റെ ജീവിതത്തിന്റെ രണ്ടാം അധ്യായമാണു കരളലിയിപ്പിക്കുന്നത്. പുള്ള് ചിറമേൽ പരേതനായ കൊച്ചാപ്പുവിന്റെയും ഓമനയുടെയും ഈ മകൻ, വ്യക്തിജീവിതത്തിലും കരിയറിലും പൊതുപ്രവർത്തനത്തിലും ശോഭിച്ചതിന്റെ ഒന്നാം അധ്യായം അതിനിടയിൽ വായിച്ചെടുക്കാം.
അധ്യായം രണ്ട് തുടങ്ങുന്നത് നാട്ടിലല്ല, ഗൾഫിലാണ്. പഠനത്തിനു ശേഷം ബഹ്റിനിൽ സ്വകാര്യ കന്പനിയിലെ സെയിൽസ് എക്സിക്യുട്ടീവായിരുന്നു ലാൽസൻ. പത്തു വർഷത്തോളം അവിടെ ജോലി. കാഞ്ഞാണി സ്വദേശിനി സ്റ്റെഫി ജീവിതസഖിയായി കടന്നുവരുന്നത് 2015 ജനുവരി 18ന്. നഴ്സായ സ്റ്റെഫി വിവാഹശേഷം ജോലിക്കായി ലാൽസനൊപ്പം ബഹ്റിനിലേക്കെത്തി. സന്തോഷദാന്പത്യത്തിന്റെ തികവിലേക്കു വൈകാതെ ഒരു കുഞ്ഞുകൂടി കടന്നുവരുന്നുവെന്നറിഞ്ഞത് ഇവർക്കൊപ്പം വീട്ടുകാരെയും ആഹ്ലാദത്തിലാക്കി.
പ്രസവത്തിനായി സ്റ്റെഫിയെക്കൂട്ടി നാട്ടിലേക്കു വരാനുള്ള തയാറെടുപ്പിനിടെയാണു ലാൽസന്റെ കഴുത്തിനു മുകളിൽ അസാധാരണമായ മുഴ ശ്രദ്ധയിൽപ്പെട്ടത്. ബഹ്റിനിൽ പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും, കാരണവും പരിഹാരവും കണ്ടെത്താനായില്ല. ശേഷം ഗർഭിണിയായ സ്റ്റെഫിയെക്കൂട്ടി ലാൽസൻ നാട്ടിലേക്ക്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ തൈറോയ്ഡ് ഗ്രന്ഥിയിലെ അർബുദമാണെന്നു സ്ഥിരീകരിച്ചു.
വേദനയുടെ കാൻസർ വാർഡ്
തിരുവനന്തപുരത്തു റീജണൽ കാൻസർ സെന്ററിലായിരുന്നു ആദ്യം ചികിത്സ. 30 തവണ റേഡിയേഷൻ. മുടിയെല്ലാം കൊഴിഞ്ഞ്, ആരോഗ്യം ക്ഷയിച്ച്, കടുത്ത വേദനയിൽ കഴിഞ്ഞ നാളുകളാണു ലാൽസന്റെയും സ്റ്റെഫിയുടെയും ഓർമയിലുള്ളത്. രോഗം അതിന്റെ മൂർധന്യത്തിലെത്തിയപ്പോൾ, പ്രതീക്ഷയ്ക്ക് വകയില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
2017 നവംബർ 19ന് ഇവർക്ക് ആണ്കുഞ്ഞു പിറന്നു. നേരത്തെ ആലോചിച്ചുറപ്പിച്ച ഇവാൻ എന്ന് അവനു പേരിട്ടു. പിതാവിന്റെ അർബുദരോഗത്തിന്റെ വേദനകൾക്കിടയിലേക്കാണ് ഇവാൻ പിറന്നുവീണത്. അവനു നാലു മാസമായപ്പോഴേക്കും കുഞ്ഞിന്റെ പരിചരണം മാതാപിതാക്കളെ ഏൽപിച്ചിട്ടു സ്റ്റെഫി ലാൽസനൊപ്പം ആർസിസിയിലെ കാൻസർ വാർഡിലേക്കെത്തി.
കടുത്ത വേദനയുടെ നാളുകളിൽ സ്റ്റെഫിയുടെ സാന്നിധ്യമായിരുന്നു തെല്ലൊരാശ്വാസമെന്നു ലാൽസൻ. സംസാരിക്കാൻ സാധിക്കാതെയായി; വെള്ളം പോലും കുടിക്കാനാവാത്ത സ്ഥിതി. എന്തെങ്കിലും ആവശ്യമുള്ളപ്പോൾ കട്ടിലിൽ തട്ടും. ഉടൻ സ്റ്റെഫി അടുത്തെത്തും. മരുന്നുകൾ എടുത്തു നൽകാനും, എഴുന്നേറ്റിരിക്കാനും, അല്പദൂരം നടത്താനും ശുചിമുറിയിൽ പോകുന്നതിനുമെല്ലാം സ്റ്റെഫിയുടെ കൈത്താങ്ങാണു ശക്തി പകർന്നത്.
ശരീരഭാരം 94 ൽ നിന്നു 47 ലേക്ക്
94 കിലോ ശരീരഭാരമുണ്ടായിരുന്ന മികച്ച ആരോഗ്യാവസ്ഥയിൽ നിന്നപ്പോഴാണു രോഗം ലാൽസനെ ആക്രമിച്ചത്. ഭക്ഷണം കഴിക്കാനാവാത്തതും, ചികിത്സയുടെ സങ്കീർണതകളും മരുന്നുകളുടെ നീണ്ട പട്ടികയുമെല്ലാം ലാൽസനെ തളർത്തി. ഇപ്പോൾ ശരീരഭാരം 47 !
ആർസിസിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും വേദനയ്ക്കും രോഗത്തിന്റെ അസ്വസ്ഥതകൾക്കും കാര്യമായ ശമനമുണ്ടായില്ല. ഉദരഭാഗത്തു ഘടിപ്പിച്ച ട്യൂബിലൂടെയാണു ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത്. സിറിഞ്ചിലൂടെ ഇതു നിശ്ചിത സമയങ്ങളിൽ സ്നേഹം ചാലിച്ചു പകർന്നു നൽകുന്നതും സ്റ്റെഫി തന്നെ.
ബഹ്റിനിലെ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോണ്ഗ്രസിന്റെ (ഐവൈസിസി) സജീവപ്രവർത്തകനായിരുന്നു ലാൽസൻ. മികച്ച സംഘാടകൻ, പ്രസംഗകൻ എന്ന നിലയിലെല്ലാം ലാൽസൻ പ്രവാസികൾക്കിടയിലും ശ്രദ്ധ നേടി. കേരളത്തിലെ യുവ എംഎൽഎമാരുമായി നല്ല സൗഹൃദം. തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചതും സംഘടന തന്നെ. ഐവൈസിസിയുടെ ഭാരവാഹികളായ ധനേഷ്, ട്രിജോ എന്നിവരോടു വലിയ കടപ്പാടുണ്ടെന്നു ലാൽസൻ പറയുന്നു.
ഡോക്ടർമാരെയും അതിശയിപ്പിച്ച സ്റ്റെഫി
കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ഡോ. വി.പി.ഗംഗാധരന്റെ മേൽനോട്ടത്തിൽ ഡോ. അനു സൂസൻ ജോർജാണു ചികിത്സകൾ ഇപ്പോൾ നടത്തുന്നത്. ലാൽസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അനു പറഞ്ഞു. സ്റ്റെഫിയുടെ കരുതലും കാവലും അതിൽ പ്രധാന ഘടകമാണ്. ഏതു സങ്കീർണഘട്ടത്തിലും ലാൽസനു പ്രതീക്ഷ പകരുന്നതാണു സ്റ്റെഫിയുടെ നിറപുഞ്ചിരി. ഡോക്ടർമാർക്ക് അദ്ഭുതവും ആവേശവുമാണ് അവളുടെ നിറഞ്ഞ മനസോടെയുള്ള ശുശ്രൂഷകൾ. മാരകരോഗികളുടെ കുടുംബങ്ങൾക്കു വലിയ പ്രചോദനമാണ് ഈ നല്ല ഭാര്യയുടെ നിറഞ്ഞ മനസോടെയുള്ള ഇടപെടലെന്നും ഡോ. അനു പറയുന്നു.
സങ്കടമല്ല, സന്തോഷമാണു ഞാൻ നൽകേണ്ടത്
കടുത്ത വേദന അനുഭവിക്കുന്ന ലാൽസനു മുന്പിൽ സങ്കടങ്ങൾ പറയുന്ന, കരഞ്ഞുകൊണ്ടിരിക്കുന്ന സാന്നിധ്യമാകുന്നതിൽ അർഥമില്ലെന്നാണു സ്റ്റെഫിയുടെ പക്ഷം. ദാന്പത്യത്തിന്റെ ആദ്യനാളുകളിൽ ഞങ്ങൾ പരസ്പരം സന്തോഷം പങ്കുവയ്ക്കുകയായിരുന്നു. സന്തോഷങ്ങളിലൂടെ ഞങ്ങളെ നയിച്ച ദൈവം തന്നെയാണ് ഇപ്പോൾ വേദനകളുടെ നാളുകൾ സമ്മാനിക്കുന്നത്. ഇതിനെ ഞങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. സങ്കടമല്ല, സന്തോഷമാണു ഞാൻ ലാൽസനു നൽകേണ്ടത്.
ഭർത്താവിന്റെ ആഹ്ലാദങ്ങളിൽ മാത്രമല്ല, അതിനേക്കാൾ അദ്ദേഹത്തിന്റെ നൊന്പരങ്ങളിൽ കൂട്ടായിരിക്കുകയാണു ഭാര്യയുടെ കടമ. ഞാൻ അതിനാണു ശ്രമിക്കുന്നത്. നല്ല ഭാര്യയാകാൻ.. അത്രമാത്രം. പ്രതീക്ഷ നഷ്ടമായിടത്തുനിന്നു ഇതുവരെ എത്തി. ഇനി എപ്പോഴും നിറപുഞ്ചിരിയോടെ ലാൽസനു മുന്പിൽ ആയിരിക്കണമെന്നാണ് ആഗ്രഹം. ’കരയാതെ’ സ്റ്റെഫിയുടെ വാക്കുകൾ.
രോഗം കനത്ത നാൾ മുതൽ ഒരു നിമിഷംപോലും ലാൽസനിൽ നിന്ന് അകന്നിരുന്നിട്ടില്ല സ്റ്റെഫി. പുറത്തുപോകുന്നതു ലാൽസനൊപ്പം ആശുപത്രികളിലേക്കു മാത്രം. ഇടയ്ക്കു കുഞ്ഞിനൊപ്പം പുറത്തൊക്കെ കറങ്ങിവരാൻ ലാൽസൻ നിർബന്ധിച്ചാലും സ്നേഹപൂർവം നിഷേധിക്കും. മകൻ ഇവാന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചത് ആശുപത്രിക്കിടക്കയിൽ.
എന്റെ മുത്ത്, എന്റെ പുണ്യം
ഭക്ഷണം കഴിക്കാനാവുന്നില്ല. വയറിലേക്കുള്ള ട്യൂബിലൂടെയാണ് ഇപ്പോഴും വെള്ളം കൊടുക്കുന്നത്. കൊതി എന്തിനോടെന്നു ചോദിച്ചാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ എന്നാണു മറുപടി.
നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഭാര്യയുടെ കൈപിടിച്ച് അല്പദൂരം നടക്കും. ഇടയ്ക്കു വേദന അസഹനീയമാകും. എങ്കിലും സ്റ്റെഫിയെക്കുറിച്ചു പറയുന്പോൾ ലാൽസൻ വാചാലനാകും. അവളില്ലെങ്കിൽ ഇന്നു ഞാനില്ലെന്നു പറയുന്നിടത്താണ് ആ വാചാലത പൂർണമാവുക.
ദാന്പത്യത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ അർബുദം പിടിമുറിക്കിയിട്ടും, തന്നെ അത്രമേൽ ഇന്നും ഇഷ്ടപ്പെടുന്ന സ്റ്റെഫിയെക്കുറിച്ചു ഫേസ്ബുക്കിൽ ലാൽസൻ കഴിഞ്ഞ ദിവസം കുറിച്ചതിങ്ങനെ: ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്കു തന്ന പുണ്യം. കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം ആർസിസിയിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാൻ. ഈ ഒരു വർഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്നത് സ്റ്റെഫിയാണ്. എന്റെ ജീവൻ ഇന്നു നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്. എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാൻ അറിയിക്കും. പാവം ഉറങ്ങിയിട്ടു മാസങ്ങൾ ആയിരിക്കുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടിൽ ഒന്നു പോയിട്ടു വർഷം ഒന്നു കഴിഞ്ഞു. അവൾക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.
വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത്. അതെല്ലാം കൃത്യസമയത്ത് അവൾ തരും. എന്നിട്ടേ അവൾ പച്ചവെള്ളം കുടിക്കൂ, അതും ഞാൻ കാണാതെ. എനിക്ക് വിഷമം ആവാതിരിക്കാൻ അടുക്കളയിൽ ഏതെങ്കിലും മൂലയിൽ പോയി ഇരുന്ന് അവൾക്ക് ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാൻ വേണ്ടി മാത്രം കഴിക്കും. അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം. മാരക രോഗങ്ങൾ വരുന്പോൾ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാർ ഉള്ള നാട്ടിൽ, ദൈവമേ ഇവളെപ്പോലെ ഒരു ഭാര്യയെ കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി. സ്റ്റെഫി ഒരായിരം നന്ദി. നിനക്ക് പകരം തരാൻ ഒന്നുമില്ല എന്റെ കൈയിൽ ഒരേ ഒരു വാക്ക് അല്ലാതെ.. നന്ദി നന്ദി നന്ദി.
സിജോ പൈനാടത്ത്
ചിത്രങ്ങൾ : ബ്രില്യൻ ചാൾസ്