NRI
ഡബ്ലിൻ: ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനത്ത്. 2026 ജൂണിൽ പുറത്തിറങ്ങിയ ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരമാണ് ലോകത്തെ സമാധാന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.
സാമൂഹിക സുരക്ഷ, നിലവിലുള്ള സംഘർഷങ്ങൾ, സൈനികവത്കരണം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പട്ടിക തയാറാക്കുന്നത്. ഐസ്ലാൻഡ്, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
സ്ലോവേനിയയ്ക്കാണ് നാലാം സ്ഥാനം. ഓസ്ട്രിയ, പോർച്ചുഗൽ, സിംഗപ്പുർ, ഫിൻലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
നിലവിലെ സംഘർഷ സാഹചര്യത്തിൽ സമാധാന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെയും പിന്നിലാണ് പട്ടികയിൽ അമേരിക്കയുടെ സ്ഥാനം. 163 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്.
NRI
എഡ്മണ്ടൺ (കാനഡ): എഡ്മണ്ടൺ സെന്റ് ജേക്കബ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരം 2026’ സാംസ്കാരിക ദൃശ്യവിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഓഡിറ്റോറിയത്തിൽ ഈ മാസം 19, 20 (വെള്ളി, ശനി) തീയതികളിലാണ് മേള അരങ്ങേറുന്നത്.
പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തുടർച്ചയായാണ് ഇത്തവണ രണ്ടു ദിവസങ്ങളിലായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കും.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ തത്സമയം പാചകം ചെയ്തു നൽകുന്ന വിപുലമായ നാടൻ തട്ടുകട തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണശാല മേളയിലുടനീളം സജീവമായിരിക്കും.
ഗൃഹാതുരത്വമുണർത്തുന്ന രുചികൾ പ്രവാസികൾക്കായി തത്സമയം ഒരുക്കുന്ന വിപുലമായ ക്രമീകരണങ്ങളാണ് വേദിയിൽ പൂർത്തിയായിട്ടുള്ളത്. മേളയുടെ ആദ്യദിനമായ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെ പ്രത്യേക ചലച്ചിത്ര പ്രദർശനവും തട്ടുകടയുടെ ലോഞ്ചും നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ എക്കാലത്തെയും ഇന്ത്യയിലെ ഏറ്റവും ജന സ്വീകാര്യമായ ഹിന്ദി ചലച്ചിത്രവും തുടർന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ പ്രമുഖ മലയാള ചലച്ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്.
രണ്ടാം ദിനമായ 20ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും അരങ്ങേറും.
എഴുപത്, എൺപത്, തൊണ്ണൂറുകളിലെ മലയാളം, തമിഴ്, ഹിന്ദി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി എഡ്മണ്ടണിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേള ശനിയാഴ്ചത്തെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോ മത്സരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 10 ഡോളർ മൂല്യമുള്ള ഒരൊറ്റ കൂപ്പൺ വഴി മണിക്കൂറുകൾ തോറും നടക്കുന്ന നറുക്കെടുപ്പുകളിലും രണ്ട് മെഗാ സമ്മാനങ്ങൾ നിർണയിക്കുന്ന ഗ്രാൻഡ് ലക്കി ഡ്രോയിലും പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
വിവരങ്ങൾക്കും ലക്കി ഡ്രോ കൂപ്പണുകൾക്കുമായി (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിനിമയും സംഗീതവും തത്സമയ രുചിക്കൂട്ടുകളും ഒത്തുചേരുന്ന മേളയിലേക്ക് മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും മഴ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തതായും സംഘാടക സമിതി അറിയിച്ചു.
NRI
ബെർലിൻ: ജർമനിയുടെയും ഇന്ത്യയുടെയും സംഗീതവും നൃത്തവും ഒരേ വേദിയിൽ കൈകോർക്കുന്ന അപൂർവ സാംസ്കാരിക വിരുന്നിന് കാൾസ്റു നഗരം വേദിയാകുന്നു.
ഈ മാസം 22ന് വൈകുന്നേരം 6.30ന് കാൾസ്റു സ്റ്റാട്ട്കിർഷേയിൽ നടക്കുന്ന പ്രത്യേക ഉദ്ഘാടനത്തോടെ India Days Karlsruhe 2026ന് തുടക്കമാവും.
മുംബൈയിലെ പ്രശസ്തമായ Mehli Mehta Music Foundationന്റെ യുവഗായകസംഘം, ജർമനിയിലെ പ്രശസ്ത Ulmer Spatzen യുവഗായകസംഘം, കൂടാതെ Mannheimൽ നിന്നും ജർമൻ മലയാളി ഷാനി മാത്യുവിന്റെ നേതൃത്വത്തിൽ നിസരി കലാക്ഷേത്ര ഡാൻസ് അക്കാഡമിയിലെ നർത്തകിമാരും ചേർന്നാണ് സാംസ്കാരിക സായാഹ്നം ധന്യമാക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
പാശ്ചാത്യ കോറൽ സംഗീതവും ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന പരിപാടി സംഗീതത്തിന്റെയും കലാസൗഹൃദത്തിന്റെയും ഇന്ത്യയും ജർമനിയും തമ്മിലുള്ള സംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാകും.
വ്യത്യസ്ത സംസ്കാരങ്ങളെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ബന്ധിപ്പിക്കുന്ന ഈ അപൂർവ വേദി കലാസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.
പ്രസിഡന്റ്: റോണി വർഗീസ്, വൈസ് പ്രസിഡന്റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.
NRI
ദോഹ: ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ് മാന്‍, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം, കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, സാമൂഹ്യ പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര്‍, അഹ് മദ് അല്‍ മഗ് രിബി പെര്‍ഫ്യൂം മാര്‍ക്കറ്റിംഗ് മാനേജര്‍ സെയ്ഫ് അല്‍ ഹാഷ്മി , അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന്, മുംതാസ് എന്നിവര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു. ആര്.ജെ. സൂരജായിരുന്നു പരിപാടിയുടെ അവതാരകന്.
NRI
ഹൂസ്റ്റൺ: കെഎച്ച്എൻഎ യുവ ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു.
യംഗ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, സങ്കൽപ് ഹൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "ധർമ്മ ഡയലോഗ്' എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു.
ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്.
അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധർമ്മമെന്നും അത് മതസങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു സർവ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങൾ ഉദാഹരിച്ച് വിശദീകരിച്ചു.
അതീവ ജിജ്ഞാസയോടെ തുടർചോദ്യങ്ങൾ ഉന്നയിച്ച യുവാക്കൾക്ക് ഭാരതീയ ധർമ്മദർശനം എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേശങ്ങൾക്കും വിശ്വാസങ്ങൾക്കും ഉൾക്കൊള്ളാവുന്ന ഈ ധർമ്മസങ്കൽപ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ സൺഡേ സ്കൂൾ നടത്തിയ 2026ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ഞായറാഴ്ചത്തെ ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ടു. ലീ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്.
തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ തീം സോംഗ് ആലപിച്ചുകൊണ്ട് സദസിനെ ഭക്തിസാന്ദ്രമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെർഫോമൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി.
NRI
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർഥാടനം ശനിയാഴ്ച ഭക്ത്യാഘോഷമായി കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും.
അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമങ്ങളിലും തിരുനാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജപമാല സമർപ്പണത്തോടെയാണ് തീർഥാടന ശുശ്രൂഷകൾക്ക് തുടക്കമാകുന്നത്.
തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും സഭാ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.
തീർഥാടനത്തിന്റെ ഭാഗമാകുവാനും മാതൃ മധ്യസ്ഥതയിൽ പ്രാർഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ പ്രസുദേന്തിമാരാകുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിംഗ്ഹാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്.
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനമാണിത്. യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ തീർഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോമലബാർ സഭയുടെ വളർച്ചയും സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീർഥാടന ശുശ്രൂഷകളിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർഥാടകരോട് അഭ്യർഥിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.
NRI
ബോൺമൗത്ത്: യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാപ്രേമികളുടെയും ശ്രദ്ധേയമായ സംഗമമായി മാറിയ മഴവിൽ സംഗീതം 2026 വൻ വിജയമായി.
സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ പരിപാടി കാണികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ച ഓരോ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി.
അതുപോലെ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും ഗായികമാരും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി. സന്തോഷ് നമ്പ്യാർ നയിച്ച ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മാറ്റുകൂട്ടി.
പതിവുപോലെ അദ്ദേഹത്തിന്റെയും ടീമിന്റെയും സംഗീതവിരുന്ന് പ്രേക്ഷകരുടെ വലിയ കൈയടി നേടി. രാത്രി 11.30 ഓടെയാണ് പരിപാടി സമാപിച്ചത്.
ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡിന്റെ ബിനു നോർത്താംപ്ടൺ ശബ്ദ-വെളിച്ച സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തപ്പോൾ, കളർ മീഡിയ ഒരുക്കിയ എൽഇഡി വാൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.
റോസ് ഡിജിറ്റൽ വിഷന്റെ ജിസ്മോൻ പോളും ബീയോഡ് ദ ബോർഡേഴ്സിന്റെ ജസ്റ്റിനും വീഡിയോഗ്രാഫി നിർവഹിക്കുകയും പരിപാടിയുടെ തത്സമയ സംപ്രേഷണം യൂട്യൂബിലൂടെ വിജയകരമായി നടത്തുകയും ചെയ്തു.
ഫോട്ടോഗ്രാഫർമാരായ റോണി ജോർജ്, ബെറ്റർ ഫ്രെയിംസ്, അനീസ് ജോയ് എന്നിവർ പകർത്തിയ ചിത്രങ്ങൾ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. മഴവിൽ സംഗീതം ചെയർമാൻ അനീഷ് ജോർജ് തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷിനു സിറിയക് നന്ദിപ്രകാശനം നടത്തി. കമ്മിറ്റി അംഗങ്ങളായ സിജു ജോസഫ്, പ്രേംജിത്ത് തോമസ്, റോബിൻസ് പഴുകയ്യിൽ, റോബിൻ പീറ്റർ, ടെസ്മോൾ ജോർജ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
അനുശ്രീ നായർ, സിൽവി ജോസ്, പത്മരാജ് (പാപ്പൻ), റിയ (സൗന്ദര്യ) എന്നിവർ നിർവഹിച്ച അവതരണം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. ചടുലമായ അവതരണശൈലിയിലൂടെ അവർ പ്രേക്ഷകരെ മുഴുവൻ സമയവും പരിപാടിയോട് ചേർത്ത് നിർത്തുന്നതിൽ വിജയിച്ചു.
NRI
റോം: സീറോമലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ. സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ, ജൂൺ 13ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു.
തുടർന്ന്, ജൂൺ 15ന്, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ജൂൺ 15ന്, ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും സഭയുടെ പാരമ്പര്യത്തെയും ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
സന്ദേശത്തിന്റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67-ാം പിറന്നാൾ ആഘോഷിക്കുന്ന സഭ തലവന്‍ മാർപാപ്പ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും മാർപാപ്പ നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോമലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും മാർപാപ്പ ആശംസകൾ അർപ്പിച്ചു.
1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപാപ്പ, സീറോമലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച "ക്രിസ്തോ പാസ്തോറും' എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ എടുത്തുപറഞ്ഞു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച, ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.
NRI
ബെർലിൻ: യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും ജർമൻ മിഷന്റെയും കോഓർഡിനേറ്ററായ ഫാ. സന്തോഷ് തോമസ് കൊയ്ക്കലിനെ സഭയിലെ ഏറ്റവും ഉന്നതമായ വൈദിക പദവികളിലൊന്നായ കോറെപ്പിസ്ക്കോപ്പ പദവിയിലേക്ക് ഉയർത്തി.
വത്തിക്കാനിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യൂറോപ്പ് - യുകെ സമ്മേളനത്തിനിടയിലാണ് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപനം നടത്തിയത്.
പ്രവാസ മണ്ണിൽ, പ്രത്യേകിച്ച് യൂറോപ്പിലും ജർമനിയിലുമുള്ള മലയാളി സമൂഹത്തിന് നൽകിയ ദീർഘകാലത്തെ ആത്മീയാചാര്യ ശുശ്രൂഷകളെയും നേതൃപാടവത്തെയും മുൻനിർത്തിയാണ് സഭ അദ്ദേഹത്തെ ഈ വലിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ചരിത്രപരമായ ദിവ്യബലിക്കും തുടർന്ന് നടന്ന സമ്മേളന ചടങ്ങുകൾക്കും മധ്യേയാണ് വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി കർദിനാൾ ക്ലീമിസ് ബാവ ഈ സുപ്രധാന കൽപന പുറപ്പെടുവിച്ചത്.
യൂറോപ്പിലെയും യുകെയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത വേദിയിൽ വച്ചുണ്ടായ ഈ പ്രഖ്യാപനം കൈയടികളോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.
NRI
ലണ്ടൻ: ഐഒസി യുകെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് പങ്കെടുത്ത മുഖാമുഖം പരിപാടിയും സലിം കുമാർ അനുസ്മരണവും നടത്തി.
ജൂൺ ഒമ്പതിന് രാത്രി ഏഴിന് ഈസ്റ്റ് ഹാം നാടൻ സ്പൈസി റസ്റ്ററന്റിൽ നടത്തിയ പ്രോഗ്രാമിൽ ഐഒസിയുടെ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഐഒസി യുകെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യു അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ജനറൽ സെക്രെട്ടറി റജി നന്തികാട്ട് സ്വാഗത പ്രസംഗം നടത്തി.
ഈസ്റ്റ് ലണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം വാഴൂർ മുഖ്യാതിഥിയെ ബൊക്കെ നൽകി സ്വീകരിച്ചു.
NRI
മാഡ്രിഡ്: യൂറോപ്യൻ യൂണിയന്റെ (ഇയു) പുതിയ കർശനമായ അതിർത്തി നിയന്ത്രണങ്ങളും കുടിയേറ്റ നയങ്ങളും പ്രാബല്യത്തിൽ വരുന്നതിനിടയിലും സ്പെയിൻ സർക്കാർ മനുഷ്യപരവും സാമ്പത്തികപരവുമായ പ്രഖ്യാപനവുമായി രംഗത്തെത്തി.
രാജ്യത്ത് രേഖകളില്ലാതെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം അഞ്ച് ലക്ഷം ആളുകൾക്ക് ഘട്ടം ഘട്ടമായി നിയമപരമായ പദവി നൽകാനുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളും കുടിയേറ്റക്കാർക്ക് നേരെ വാതിലുകൾ കൂടുതൽ കർശനമാക്കുമ്പോഴാണ് സ്പെയിൻ ഈ വ്യത്യസ്ത സമീപനം സ്വീകരിച്ചിരിക്കുന്നത്.
ഇത് മനുഷ്യാവകാശപരമായും തൊഴിൽ വിപണി ആവശ്യകതകളെ അടിസ്ഥാനമാക്കിയുമുള്ള നയമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
സ്പെയിനിലെ വിവിധ മേഖലകളിൽ നിലവിലുള്ള കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
നിലവിൽ അനധികൃതമായി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ആളുകൾക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടെ തൊഴിൽ വിപണി കൂടുതൽ സ്ഥിരതയിലാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതിനൊപ്പം, നികുതി വരുമാനം വർധിപ്പിക്കാനും ഈ നീക്കം സഹായകരമാകുമെന്ന് സർക്കാർ പറയുന്നു.
നിയമപരമായ പദവി ലഭിക്കുന്നവർ രാജ്യത്തെ നികുതി സംവിധാനത്തിന്റെ ഭാഗമാകുകയും സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുകയും ചെയ്യും.
കർശനമായ മാനദണ്ഡങ്ങൾ
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നിശ്ചിത താമസ മാനദണ്ഡങ്ങൾ പാലിക്കണം.
എത്ര വർഷമായി സ്പെയിനിൽ താമസിക്കുന്നു, തൊഴിൽ നില, കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നിയമപദവി അനുവദിക്കുക.
വിമർശനങ്ങളും ആശങ്കകളും
സർക്കാരിന്റെ ഈ നീക്കത്തിനെതിരേ പ്രതിപക്ഷവും ചില സാമൂഹിക സംഘടനകളും വിമർശനം ഉയർത്തിയിട്ടുണ്ട്.
പെട്ടെന്ന് വലിയ തോതിൽ ആളുകൾക്ക് നിയമപദവി നൽകുന്നത് പൊതുജനാരോഗ്യ സംവിധാനത്തെയും മറ്റ് സാമൂഹിക ആനുകൂല്യങ്ങളെയും ബാധിക്കാമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതീക്ഷയുടെ കാഴ്ചപ്പാട്
എങ്കിലും, ഈ പദ്ധതി വരും വർഷങ്ങളിൽ സ്പെയിനിലേക്ക് കുടിയേറാനും അവിടെ തൊഴിൽ തേടാനും ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് മലയാളി പ്രവാസികൾ ഉൾപ്പെടെ, വലിയൊരു പ്രതീക്ഷ നൽകുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.
NRI
സ്ലൈഗോ (അയർലൻഡ്): ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു. പുതിയ പ്രസിഡന്റായി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ ജോർജിനേയും തെരഞ്ഞെടുത്തു.
മോൻസി വർഗീസ് ആണ് ട്രെഷറർ. മറ്റു ഭാരവാഹികളായി ഡയസ് സേവ്യർ (മീഡിയ ഓഫീസർ), ആശിഷ് ശർമ (പിആർഒ), ശ്രീലേഖ രവി ചന്ദർ (കൾച്ചറൽ സെക്രട്ടറി), നിക്കോളാസ് ദേവരാജ് (കൾച്ചറൽ സെക്രട്ടറി), പ്രിൻസി പാപ്പച്ചൻ (കൾച്ചറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഷൈനി ജോസ് ഓഡിറ്ററായി സേവനമനുഷ്ഠിക്കും .
ഇലക്ഷൻ ഓഫീസർ ജോർജ് ചദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ നീണ്ട കാലമായി രംഗത്തുള്ള ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ സംസ്കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം തദ്ദേശീയ സമൂഹവുമായി നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു.
NRI
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ ടി20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ഞായറാഴ്ച രാവിലെ എട്ട് മുതൽ മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വർഷങ്ങളിലെ ടൂർണമെന്റിന്റെ വിജയങ്ങളെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എംഎംഎ കമ്മിറ്റി അറിയിച്ചു.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും ബ്ലൂബെൽ ഹിൽ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും.
വിജയിലകൾക്ക് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 1000 പൗണ്ടിന്റെ കാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് പ്രത്യേക അവാർഡുകളും ട്രോഫിയും ലഭിക്കും.
കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ബൗൺസി കാസിൽ, മറ്റു വിനോദങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07404086942 (അനീഷ്), 07944067570 (ജോഷി). മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND, 82-96 COMMON ROAD, CHATHAM ME5 9RG.
ബിനു ജോർജ്
NRI
ലണ്ടൻ: കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം സമാഹരിക്കുന്നതിനായി യുകെയിലെ ലിവർപൂളിൽ നിന്നുള്ള മലയാളി യുവാവ് അനീഷ് 300 മൈൽ (ഏകദേശം 482 കിലോമീറ്റർ) കാൽനടയാത്ര പൂർത്തിയാക്കുന്നു.
കാൻസർ റിസേർച്ച് യുകെയ്ക്ക് ഫണ്ട് സ്വരൂപിക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
യാത്രയുടെ വിശദാംശങ്ങൾ
ലിവർപൂളിലെ അനീഷ് മേയ് 30ന് ആരംഭിച്ച കാൽനടയാത്ര ഡൺജെനെസ്സ് ബീച്ചിൽ (Dungeness Beach) നിന്ന് ആരംഭിച്ച് വല്ലാസി ന്യൂ ബ്രൈറ്റൺ (Wallasey New Brighton) വരെ നീളുന്നു.
കാൻസർ രോഗികൾക്കായി സഹായം സമാഹരിക്കാനുള്ള ദീർഘദൂര ചലഞ്ചാണ് ഇത്.
ജീവകാരുണ്യത്തിന്റെ തുടക്കം
അനീഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം തന്റെ മകളുടെ ഒന്നാം പിറന്നാളോടനുബന്ധിച്ചായിരുന്നു. ആ സമയത്ത് വിലകൂടിയ സമ്മാനങ്ങൾക്ക് പകരം, ക്ലാറ്റർബ്രിഡ്ജ് കാൻസർ സെന്ററിലേക്ക് ഫണ്ട് സംഭാവന ചെയ്യാൻ അദ്ദേഹം കുടുംബത്തോടൊപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും അഭ്യർഥിച്ചു.
വലിയ പ്രതികരണം
ചെറിയൊരു ആശയമായി തുടങ്ങിയ ഈ സംരംഭം വലിയ വിജയമായി മാറി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റു സുഹൃത്തുക്കളും തങ്ങളുടെ കുട്ടികളുടെ പിറന്നാളുകളിൽ സമാന രീതിയിൽ ഫണ്ട് ശേഖരണം നടത്താൻ തുടങ്ങി.
ഇത് അനീഷിനും കുടുംബത്തിനും വലിയ പ്രോത്സാഹനമായി.
പ്രചോദനവും ലക്ഷ്യവും
മുൻപരിചയം ഇല്ലാതിരുന്നിട്ടും കാൻസർ രോഗികളെ സഹായിക്കണമെന്ന ശക്തമായ ആഗ്രഹമാണ് അനീഷിനെ ഈ ദീർഘദൂര യാത്രയ്ക്ക് പ്രേരിപ്പിച്ചത്. തന്റെ ചെറിയ ശ്രമം പോലും മറ്റുള്ളവർക്ക് വലിയ പ്രതീക്ഷ നൽകുമെന്ന് അദ്ദേഹം പറയുന്നു.
ഒരു ചെറിയ സഹായം പോലും ഗുരുതര രോഗത്തോട് പൊരുതുന്ന അനേകം ജീവിതങ്ങൾക്ക് ആശ്വാസമാകും എന്ന് അനീഷ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പിന്തുണ
അനീഷിന്റെ ഈ കാരുണ്യപ്രവർത്തനത്തിന് യുകെയിലെ മലയാളി സമൂഹത്തിൽ നിന്ന് വലിയ പിന്തുണയും അഭിനന്ദനങ്ങളും ലഭിക്കുന്നു.
വ്യക്തിഗത ചലഞ്ചുകൾ വഴി കാൻസർ ചികിത്സയ്ക്കും ഗവേഷണത്തിനും ഫണ്ട് കണ്ടെത്തുന്നത് കൂടുതൽ ശ്രദ്ധേയമായ മാതൃകയായി മാറിയിരിക്കുകയാണ്.
NRI
മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ - സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ "ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ കാമ്പയിൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ-കോളജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവത്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ കാമ്പയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
NRI
ഹാംബുർഗ്: ജർമനിയിലെ ഹാംബുർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ ഉണ്ടായ സുരക്ഷാ ആശങ്കയെ തുടർന്ന് മണിക്കൂറുകളോളം തടസപ്പെട്ട വിമാന സർവീസുകൾ ഉച്ചയോടെ സാധാരണ നിലയിലേക്ക് മടങ്ങി.
അടിയന്തിര സാഹചര്യം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവളം വീണ്ടും തുറന്നു.
എന്താണ് സംഭവിച്ചത്?
വിമാനത്താവള അധികൃതരും ഫെഡറൽ പോലീസും നൽകിയ വിവരങ്ങൾ പ്രകാരം യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിന് കാരണം ഒരു യാത്രക്കാരന്റെ അബദ്ധമാണെന്നാണ് കണ്ടെത്തൽ.
എമർജൻസി ബട്ടൺ അമർത്തിയ സംഭവം
ടെർമിനൽ രണ്ടിൽ ഇസ്താംബൂളിലേക്ക് പോകാനെത്തിയ ഒരു ടർക്കിഷ് യാത്രക്കാരൻ അബദ്ധത്തിൽ എമർജൻസി ബട്ടൺ അമർത്തുകയായിരുന്നു.
ഇതോടെ സുരക്ഷാ സംവിധാനം ഉടൻ സജീവമായി, യാതൊരു പരിശോധനയുമില്ലാതെ സുരക്ഷാ മേഖലയിലേക്ക് പ്രവേശനം നടന്നുവെന്ന് കരുതി വലിയ സുരക്ഷാ നടപടികൾ ആരംഭിച്ചു.
വ്യാപകമായ സുരക്ഷാ നടപടികൾ
സുരക്ഷാ വീഴ്ച സംശയിച്ച ഫെഡറൽ പോലീസ് ഉടൻ ഇടപെട്ട് യാത്രക്കാരനെ കണ്ടെത്തി പൊതുമേഖലയിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി മുഴുവൻ ടെർമിനലും ഒഴിപ്പിക്കുകയും വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ പോലും പുറത്തിറക്കുകയും ചെയ്തു.
കസ്റ്റംസ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തി. തിരക്കിനിടയിൽ ഒരു സ്ത്രീക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകി.
വിമാന സർവീസുകളിൽ ബാധ
മണിക്കൂറുകളോളം പ്രവർത്തനം തടസപ്പെട്ടതിനാൽ വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ട്. ചില സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
യാത്രക്കാർ യാത്രയ്ക്ക് മുൻപ് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകി.
നിലവിലെ സ്ഥിതി
ഉച്ചയ്ക്ക് ശേഷം വിമാനത്താവള പ്രവർത്തനം സാവധാനം പുനരാരംഭിച്ചു. എങ്കിലും ഇന്ന് രാത്രി വരെ മൂന്ന് മണിക്കൂർ വരെ വൈകിപ്പുകൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മറ്റ് വിശദീകരണങ്ങൾ
ഹാംബർഗിൽ ജർമൻ സൈന്യത്തിന്റെ പരിശീലന വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ സംഭവവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അബദ്ധം മൂലം ഉണ്ടായ ഈ സംഭവത്തിൽ നിയമനടപടികൾ ഉണ്ടാകുമോ എന്നത് ഇതുവരെ വ്യക്തമല്ല.
ചുരുക്കത്തിൽ, ഒരു യാത്രക്കാരന്റെ അബദ്ധം മൂലം വലിയ സുരക്ഷാ നടപടികളും മണിക്കൂറുകൾ നീണ്ട വിമാന തടസവും ഉണ്ടായ സംഭവമാണ് ഇത്.
NRI
ബെർലിൻ: കനത്ത തർക്കങ്ങൾക്കും വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി നിയമ പരിഷ്കാരമായ "കോമൺ യൂറോപ്യൻ അസൈലം സിസ്റ്റം' വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
യൂറോപ്പിലേക്ക് എത്തുന്ന പുതിയ അഭയാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ:
അതിർത്തികളിൽ കർശന പരിശോധന: യൂറോപ്യൻ യൂണിയന്റെ അതിർത്തി രാജ്യങ്ങളിൽ എത്തുന്ന അഭയാർഥികളെ അവിടെത്തന്നെ പ്രത്യേകം സജ്ജമാക്കിയ തടങ്കൽ പാളയങ്ങൾക്ക് സമാനമായ കാമ്പുകളിൽ താമസിപ്പിച്ച് പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കും.
ചില രാജ്യക്കാർക്ക് "ഫാസ്റ്റ് ട്രാക്ക്' പുറത്താക്കൽ: പാകിസ്ഥാൻ, ഇറാൻ, റഷ്യ, തുർക്കി, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്ന അഭയാർത്ഥികളുടെ അപേക്ഷകൾ അതിവേഗ അതിർത്തി നടപടികളിലൂടെ (Fast-track border procedures) പരിശോധിച്ച് തള്ളിക്കളയും.
ഈ രാജ്യങ്ങളിൽ നിന്നുള്ളവരിൽ 20 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ അഭയാർത്ഥി പദവിക്ക് അർഹതയുള്ളൂ എന്നതിനാലാണിത്.
സിറിയ, അഫ്ഗാൻ അഭയാർഥികൾക്ക് ഇളവ്: അതേസമയം, കൂടുതൽ സുരക്ഷാ ഭീഷണിയുള്ള സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പതിവുപോലെയുള്ള സാധാരണ അഭയാർഥി നടപടികളായിരിക്കും ഉണ്ടാവുക.
പുതിയ നിയമം വന്നാലും അഭയാർത്ഥികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ കയറ്റി അയക്കുക (Deportation) എന്നത് ഇപ്പോഴും കടുത്ത വെല്ലുവിളിയാണെന്ന് പ്രമുഖ കുടിയേറ്റ വിദഗ്ദ്ധനായ ജെറാൾഡ് ക്നാസ് ചൂണ്ടിക്കാണിക്കുന്നു.
ജർമനിയിലേക്കും ഓസ്ട്രിയയിലേക്കും എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ഇത്തരം നിയമങ്ങൾ കൊണ്ടല്ല, മറിച്ച് സിറിയ പോലുള്ള രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2024-ന്റെ അവസാനത്തോടെ സിറിയയിലെ അസദ് ഭരണം അവസാനിച്ചതിനുശേഷം അവിടെ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
അതിർത്തി പരിശോധനകൾ തുടരുമെന്ന് ജർമനി
പുതിയ യൂറോപ്യൻ നിയമം പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ജർമനി തങ്ങളുടെ അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്ന താത്കാലിക പരിശോധനകൾ ഘട്ടമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പൂർണമായി തള്ളി.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിൽ ജർമനിയുടെ അതിർത്തി പരിശോധനകൾ വലിയ വിജയമാണെന്നും ലോകത്തിന് തെറ്റായ സന്ദേശം നൽകാതിരിക്കാൻ അതിർത്തികളിലെ കനത്ത കാവൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കൂടാതെ, നിലവിൽ രാജ്യം വലിയ പ്രതിസന്ധിയിലായതിനാൽ ഈ വർഷം പുതിയ അഭയാർത്ഥികളെ സ്വീകരിക്കാൻ ജർമ്മനിക്ക് കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.
അഭയാർഥി അപേക്ഷകൾ നിരസിക്കപ്പെടുന്നവരെ പാർപ്പിക്കാനായി ജർമ്മനിയിലെ വിവിധ സംസ്ഥാനങ്ങളിൽ വലിയ 'റിട്ടേൺ സെന്ററുകൾ' സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. നിലവിൽ ഹാംബുർഗിലും ഐസൻഹൂട്ടൻസ്റ്റാറ്റിലും മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.
ഗ്രീസ്, ഇറ്റലി തുടങ്ങിയ അതിർത്തി രാജ്യങ്ങളും ജർമ്മനിയും ഈ പുതിയ സങ്കീർണമായ നിയമവ്യവസ്ഥയുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തലുകൾ.
പുതിയ അഭയാർഥി നിയമ പരിഷ്കാരത്തെക്കുറിച്ച് യൂറോപ്യൻ യൂണിയനിലും ജർമനിയിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്.
NRI
ഡാളസ്: യഥാർഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
അന്തർദേശീയ പ്രാർഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർലൈന്റെ 630-ാമത് പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്.
ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്.
ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്റെയും യഥാർഥ സ്വാതന്ത്ര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പൗലോസ് അപ്പൊസ്തലൻ റോമിലെ തടവറയിൽ കിടന്നുകൊണ്ട് തന്റെ പ്രിയ സഹപ്രവർത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാർഥ "സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു.
അക്കാലത്തെ അടിമത്തത്തിന്റെ കരിനിയമങ്ങൾ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമോനോട് അപ്പൊസ്തലൻ ആവശ്യപ്പെടുന്നുണ്ട്.
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ "തണുപ്പുള്ള രാത്രികളിൽ' പോലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂർണവിശ്വാസം വിശ്വാസികൾക്ക് കൈമുതലായിരിക്കണം.
യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം കുരിശിൻചുവട്ടിൽ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്പെടാനും തിരുമേനി ആഹ്വാനം ചെയ്തു.
ടെക്സസിലെ ലബയ്ക്ക് മാർത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോൺ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നൽകി.
ഡാളസിൽ നിന്നുള്ള പി. ടി. മാത്യു ഫിലേമോൻ 1.1-10 വരെയുള്ള വേദഭാഗം ഭക്തിപൂർവം വായിച്ചു. മി. മാത്യു ലൂക്കോസ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) സമ്മേളനത്തിൽ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.
അമേരിക്കയിലെ വിവിധ ടൈം സോണുകളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.
NRI
സ്റ്റോക്ക്മെൻസ് ഫോറം സംഗമം വൻ വിജയംമെൻസ് ഫോറം സംഗമം വൻ വിജയം ഓൺ ട്രെൻഡ്: യുണൈറ്റഡ് കിംഗ്ഡത്തിലെ സീറോമലബാർ രൂപതാ മെൻസ് ഫോറം പ്രവർത്തനങ്ങൾക്ക് പുതുജീവനും ഐക്യശക്തിയും പകർന്ന്, സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ ഒഎൽപിഎച്ച് മെൻസ് ഫോറം സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് വൻ വിജയമായി സമാപിച്ചു.
ഇംഗ്ലണ്ടിന്റെ ഹൃദയഭൂമിയായ സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ നോർത്ത്വുഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ സ്റ്റോക്ക് ലയൺസ് ചാമ്പ്യൻമാരായി കിരീടം ചൂടി. ഇടവക ആഘോഷങ്ങളുടെ പരിമിതികൾ ഭേദിച്ച്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഇരുപതോളം ടീമുകളാണ് ഏകമനസ്സോടെ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
മിശിഹായുടെ സാക്ഷികളായി വിവിധ ഇടവകകളെ ഒരുമിപ്പിച്ചു കൊണ്ട്, സ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായി മാറാൻ ഈ വടംവലി മാമാങ്കത്തിലൂടെ ഒഎൽപിഎച്ച് മെൻസ് ഫോറത്തിന് സാധിച്ചു.
പ്രൗഢഗംഭീരമായ തുടക്കം
പ്രാർഥനാഗാനത്തോടെ രാവിലെ 10.30ന് ആരംഭിച്ച ചാമ്പ്യൻഷിപ്പ് സ്റ്റോക്ക്-ഓൺ-ട്രെൻഡ് ഡെപ്യൂട്ടി ലോർഡ് മേയർ കൗൺസിലർ ക്രിസ് റോബിൻസൺ, ഡെപ്യൂട്ടി ലേഡി മേയറസ് ജോയ് റോബിൻസൺ, ബർച്ചസ് ഹെഡ് ആൻഡ് നോർത്ത്വുഡ് കൗൺസിലർ ലൂക്ക് ഷെന്റൺ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ റവ. ഫാ. ജോർജ് എട്ടുപാറയിൽ, റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിൽ, റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിൽ, ഇൻഫിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡ് പ്രതിനിധി ജഗ്ഗി ജോസഫ്, ഒഎൽപിഎച്ച് മെൻസ് ഫോറം പ്രസിഡന്റ് സിറിൾ മഞ്ഞൂരാൻ, ടഗ് ഓഫ് വാർ കോഓർഡിനേറ്റർ സുദീപ് എബ്രഹാം, ബെന്നി പാലട്ടി എന്നിവരും മെൻസ് ഫോറം കോർ കമ്മിറ്റി അംഗങ്ങൾ, വുമൺസ് ഫോറം പ്രസിഡന്റ്, കൈക്കാരന്മാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വർണവസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്ന പരേഡും നിഥ സിജു, നിഷ മാർട്ടിൻ എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ആവേശകരമായ മത്സരങ്ങൾ; ജേതാക്കൾ ഇവർ:
ഉദ്ഘാടനത്തിന് പിന്നാലെ മൈതാനത്ത് ആവേശത്തിന്റെ തീപ്പൊരി പടർന്ന മത്സരങ്ങളാണ് അരങ്ങേറിയത്.
കാണികളുടെ ആർപ്പുവിളികൾക്ക് നടുവിൽ നടന്ന ഫൈനൽ പോരാട്ടത്തിനൊടുവിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഒഎൽപിഎച്ച് ഇടവക ടീമായ "സ്റ്റോക്ക് ലയൺസ്' ഒന്നാം സ്ഥാനവും 2000 പൗണ്ടും മെൻസ് ഫോറം ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: സെന്റ് ഫ്രാൻസിസ് അസീസി മിഷന്റെ വോർസെസ്റ്റർ തെമ്മാഡീസ് (1000 പൗണ്ടും ട്രോഫിയും).
മൂന്നാം സ്ഥാനം: സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്ററിന്റെ കീഴിലുള്ള സെന്റ് മേരീസ് ഹെർഫോർഡ് (500 പൗണ്ടും ട്രോഫിയും).
നാലാം സ്ഥാനം: ഹോളി ഫാമിലി മിഷൻ മാഞ്ചസ്റ്ററിന്റെ കീഴിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ഓൾഡ്ഹാം (250 പൗണ്ടും ട്രോഫിയും).
കൂടാതെ, ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തിയ ടീമിനുള്ള പ്രത്യേക സമ്മാനം റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിലിന്റെ നേതൃത്വത്തിൽ എത്തിയ 'സെക്രഡ് ഹാർട്ട് മിഷൻ, കിംഗ്സ്ലിൻ& ബോസ്റ്റൺ' സ്വന്തമാക്കി.
ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തിൽ എത്തിയ "കാഡിഫ് സെന്റ് തോമസ് മിഷൻ' നേടി.
NRI
അബുദാബി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മുസഫ യൂണിറ്റിന്റെ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഞായറാഴ്ച വൈകുന്നേരം ആറിന് മുസഫ ഷൈനിംഗ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
വർക്കിംഗ് കമ്മിറ്റി മുൻ അംഗം ജോജി സെബാസ്റ്റ്യൻ ചടങ്ങിൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. കത്തോലിക്കാ കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.
മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വർഗീസ്, ദീപു സെബാസ്റ്റ്യൻ, രാജീവ് എബ്രഹാം, ഷാജു ദേവസി, ജോസ് ആന്റണി, റീസൺ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജസ്റ്റിൻ കെ. മാത്യു സ്വാഗതവും സോജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ മുസഫ യൂണിറ്റിലെ കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മനംകവരുന്ന ഗാനസന്ധ്യയും അരങ്ങേറി.
ഭാരവാഹികളായ റീസൺ വറുഗീസ് (പ്രസിഡന്റ്), ജസ്റ്റിൻ കെ. മാത്യു (ജനറൽ സെക്രട്ടറി), സുനിൽ ബി. കല്ലിങ്കൽ (ട്രഷറർ), ബിജു സെബാസ്റ്റ്യൻ, സിബിച്ചൻ ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), ജിജോ ജേക്കബ്, സോജി ജോസഫ് (സെക്രട്ടറിമാർ), ബിജു തോമസ് (മീഡിയ കോഓർഡിനേറ്റർ), ജോപ്പൻ ജോസു, ജോസഫ് ജോസ് (യൂത്ത് കോഓർഡിനേറ്റർമാർ), ദീപ ജോസ്, ജോസ്ലിൻ ഗ്ലിറ്റോ (വനിതാ വിഭാഗം കോഓർഡിനേറ്റർമാർ), ജോജി സെബാസ്റ്റ്യൻ, ബെന്നി വല്ലാച്ചിറ, പ്രിൻസ് ജോബ്, ജോബിൻ ജോസഫ്, ജോൺ മാത്യു നിജു മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ), സജി തോമസ്, ബിജു ജോസഫ്, ബിജു ഡൊമിനിക് (യുഎഇ വർക്കിംഗ് കമ്മറ്റി മെമ്പർമാർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.
NRI
ഡാളസ്: അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകൾ 13 വർഷം പിന്നിടുമ്പോഴും സഭാംഗങ്ങളിൽ സജീവമായി നിലനിൽക്കുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിന് മാർത്തോമ്മാ സഭ നൽകിയത്.
എന്നാൽ, ആ സ്മരണ നിലനിർത്തുന്നതിനായി ഭദ്രാസനം പ്രഖ്യാപിച്ച "പാട്രിക് മിഷൻ പ്രോജക്റ്റ്' ഇപ്പോഴും ശൈശവദശയിൽ തന്നെയാണെന്നത് സഭ ജനങ്ങളിൽ ആശങ്കയുണർത്തുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (വിബിഎസ്) ക്രമീകരണങ്ങൾക്കായി കൂട്ടുകാരോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂൺ നാലിന് പാട്രിക് മരണപ്പെടുന്നത്.
2004-ൽ ഉപരിപഠനാർഥം അമേരിക്കയിലെത്തി ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക്, ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെയായിരുന്നു ഈ ദുരന്തം.
മലയാളികളായ ചെറിയാൻ - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർഥനായിരുന്നു.
ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്ന് മാത്രമല്ല, ആധുനിക സംസ്കാരത്തിന്റെ ദൂഷിതവലയത്തിൽപ്പെട്ട് അന്ധകാര ശക്തികൾക്ക് അടിമപ്പെട്ടിരുന്ന നിരവധി യുവാക്കളെ സത്യപ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടിയായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാഭ്യാസത്തിനിടയിൽ സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുടിഡി സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കീ ഹോണർ സൊസൈറ്റി എന്നീ തലങ്ങളിൽ പാട്രിക് പ്രവർത്തനനിരതനായിരുന്നു.
പാട്രിക് മിഷൻ പ്രോജക്റ്റും അനിശ്ചിതത്വവും
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു.
മാർത്തോമാ സഭയ്ക്ക് വേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ച് ഉചിതമായ സ്മാരകം നിർമിക്കുമെന്നും അത് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014-ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ഭദ്രാസന എപ്പിസ്കോപ്പായാണ് പ്രഖ്യാപിച്ചത്.
പാട്രിക്കിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2014 ജൂൺ നാലിന് ഒക്ലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കാനായിരുന്നു ആദ്യ പദ്ധതി. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
2,20,000 ഡോളർ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായി പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ.ഡോ. ഗീവർഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂർത്തിയായിട്ടും പണി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13-ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചെലവഴിച്ച് പൂർത്തിയാക്കിയതിന്റെ കൂദാശകർമം 2017 ജൂൺ എട്ടിന് എപ്പിസ്കോപ്പാ നിർവഹിച്ചു. ഇപ്പോൾ അതിനുശേഷവും ഒൻപത് വർഷങ്ങൾ കൂടി കടന്നുപോയിരിക്കുന്നു.
ഉയരുന്ന ചോദ്യങ്ങളും ബദൽ നിർദേശങ്ങളും
ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്ത് തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിന് സഭാംഗങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭദ്രാസന സഭാനേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂർണമായും ഫലപ്രാപ്തിയിൽ എത്തിയോ എന്ന ന്യായമായ സംശയവും അവശേഷിക്കുന്നു.
ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ച് പൂർത്തീകരിച്ച കെട്ടിടം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടി വന്നു എന്നത് ചിന്തനീയമാണ്.
"ഇനിയും രണ്ടാം ഘട്ട നിർമാണത്തിന് പണം ചിലവഴിക്കുന്നത് എന്തിനാണ്?' - ദീർഘവീക്ഷണമൂള്ള സഭാംഗങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. നിലവിലെ എപ്പിസ്കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
പദ്ധതിക്കായി ഇനിയും നീക്കിവച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ, പ്രോജക്ടിന്റെ ആരംഭത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ഒരു "എൻഡോവ്മെന്റ് ഫണ്ട്' ആയി മാറ്റണമെന്ന ആവശ്യം പതിമൂന്ന് വർഷം തികയുമ്പോഴും ശക്തമാവുകയാണ്.
ഇതിൽ നിന്നും ലഭിക്കുന്ന തുക നിർദ്ധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പായി നൽകുന്നത് പാട്രിക്കിന്റെ സ്മരണയെ കൂടുതൽ അർഥവത്തായ രീതിയിൽ നിലനിർത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഭദ്രാസനത്തിൽ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകി സേവനം പൂർത്തീകരിച്ച് കേരളത്തിലേക്ക് തിരിച്ചുപോയ അഭിവന്ദ്യ എപ്പിസ്കോപ്പാ ഈ ആവശ്യം അനുഭാവപൂർവം പരിഗണിച്ചിരുന്നു.
ഉചിതമായ തീരുമാനം സ്വീകരിക്കുന്നതിനായി പുതിയ ഭദ്രാസന എപ്പിസ്കോപ്പാക്ക് ബാറ്റൺ കൈമാറിയെങ്കിലും ഇതിന്മേൽ അനുകൂലമായ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് സഭാജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.
NRI
ഷാര്‍ജ: ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യകരമായ പരിസ്ഥിതിയെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സിഇഒ ഡോ. ടിനു തമ്പി അഭിപ്രായപ്പെട്ടു.
മീഡിയാപ്ലസ് മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം പരിസ്ഥിതിയുടെ ഗുണനിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ആഹാരവും ഉള്‍പ്പെടെ ജീവിതത്തിന് അനിവാര്യമായ പല ഘടകങ്ങളും പരിസ്ഥിതിയുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രകൃതിയെ സംരക്ഷിക്കുന്നത് ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറകളോടുള്ള ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മീഡിയാപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ആഗോളതലത്തില്‍ പരിസ്ഥിതി നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ വടകര പരിസ്ഥിതി സംരക്ഷണത്തില്‍ ഓരോ പൗരന്റെയും സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സിന്റെ പ്രതിനിധിയായ ഷബീര്‍ പൂവനോത്ത് പരിസ്ഥിതി നാശം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് വിശദീകരിക്കുകയും മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഡോ. അഞ്ജു, ഡോ. ഷിബിന, അയ്യൂബ് ഡാല്‍മ, സുജിത് സുകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനും ഹരിതവും ആരോഗ്യകരവുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും സഹായകമായി.
NRI
ലണ്ടൻ: സ്കോട്ലൻഡിൽ ഒരു സാധാരണ വീടിന്റെ വിലയ്ക്ക് സ്വന്തമായി ഒരു ദ്വീപ് വാങ്ങാൻ സുവർണാവസരം. അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട, പ്രകൃതിരമണീയമായ "മുള്ളഗ്രാഹ് ദ്വീപ്' (Mullagrach Island) അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഏജൻസിയായ "സാവിൽസ്' വഴി ലേലത്തിനൊരുങ്ങുന്നു.
ട്രാഫിക് ബ്ലോക്കോ നഗരതിരക്കുകളോ അയൽക്കാരുടെ ശല്യമോ ഇല്ലാതെ, ഏകാന്തവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കും പ്രവാസികൾക്കും ഈ ലേലം വലിയൊരു അവസരമാണ് തുറന്നുനൽകുന്നത്.
ഏകദേശം 90 ഏക്കറോളം (36 ഹെക്ടർ) വിസ്തൃതിയുള്ള ഈ ദ്വീപിന്റെ അടിസ്ഥാന ലേല വിലയായി നിശ്ചയിച്ചിരിക്കുന്നത് 4,05,000 യൂറോയാണ് (ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ).
യുകെയിലെയും യൂറോപ്പിലെയും പല പ്രധാന നഗരങ്ങളിലെയും ഒരു സാധാരണ വീടിന്റെ വിലയേക്കാൾ കുറവാണ് ഈ പ്രകൃതിദത്ത ദ്വീപിന്റെ വിലയെന്നത് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്നുണ്ട്.
ലണ്ടൻ സ്വദേശിയായ ഒരു അഭിഭാഷകനും ഭാര്യയും ചേർന്ന് 2006-ൽ വാങ്ങിയ ഈ ദ്വീപ്, ഇവിടുത്തെ ജൈവവൈവിധ്യം പൂർണമായി സംരക്ഷിച്ച ശേഷമാണ് ഇപ്പോൾ ലേലത്തിന് വച്ചിരിക്കുന്നത്.
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
NRI
അബുദാബി: അനോര ഗ്ലോബലിന്റെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കായുള്ള സ്കോളാസ്റ്റിക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
യോഗത്തിൽ പ്രസിഡന്റ് ഫാക്സൺ ലോറൻസ് അധ്യക്ഷ വഹിച്ചു. മുഖ്യാതിഥി അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, അനോര വൈസ് പ്രസിഡന്റ് നസീർ, മുൻ പ്രസിഡന്റുമാരായ യേശുശീലൻ, എ.എം. ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ, എം.പി. ഷൈജു എന്നിവർ സംസാരിച്ചു.
NRI
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത 2026' ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു. രൂപതയുടെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന, കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ റാലി, ഫാ. നിഥിൻ ഇലഞ്ഞിമറ്റം നയിച്ച ക്ലാസ്, തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് നടത്തിയ ആശയ വിനിമയം എന്നിവയും ഉണ്ടായിരുന്നു.
മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി.
NRI
ബെർലിൻ: ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുഫ്താൻസയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം മൂക്കുംകുത്തി വീണ സംഭവത്തിൽ ദുരൂഹത തുടരുന്നു.
ഏകദേശം 300 മില്യൺ യൂറോ, അതായത് 2,700 കോടി രൂപ വിലമതിക്കുന്ന പുത്തൻ വിമാനം "ടോട്ടൽ ലോസ്' ആയേക്കുമെന്നാണ് വ്യോമയാന രംഗത്തെ വിലയിരുത്തൽ.
അപകടം നടന്നത് എങ്ങനെ
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:45നാണ് ജർമനിയെ നടുക്കിയ അപകടം നടന്നത്. ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനിരുന്ന എൽഎച്ച്450 വിമാനത്തിന്റെ മുൻചക്രങ്ങൾ പെട്ടെന്ന് മടങ്ങി, വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് ശക്തിയായി ഇടിച്ചുവീഴുകയായിരുന്നു.
അപകടസമയത്ത് 165 യാത്രക്കാർ വിമാനത്തിൽ കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇവരെ പിന്നീട് മറ്റ് വിമാനങ്ങളിലേക്ക് മാറ്റി.
സെക്യൂരിറ്റി പിൻ മാറിയിട്ടോ
വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തലിൽ അറ്റകുറ്റപ്പണികൾക്കിടെയുള്ള കടുത്ത അശ്രദ്ധയാണ് ചൂണ്ടിക്കാണിക്കുന്നത്. ലാൻഡിംഗ് ഗിയർ അബദ്ധത്തിൽ ഉള്ളിലേക്ക് മടങ്ങാതിരിക്കാൻ ഇടുന്ന "ഡൗൺലോക്ക് പിൻ' അഥവാ "സെക്യൂരിറ്റി പിൻ' തെറ്റായ ദ്വാരത്തിൽ ഇട്ടതാകാം അപകടകാരണം എന്നാണ് പ്രധാന സംശയം.
ലണ്ടനിൽ മുൻപും സമാന സംഭവം
2021 ജൂണിൽ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ഇതേ മോഡൽ ബോയിംഗ് 787 വിമാനവും സമാന രീതിയിൽ തകർന്നുവീണിരുന്നു. അന്ന് സെക്യൂരിറ്റി പിൻ തെറ്റായ സ്ഥാനത്ത് ഇട്ടതാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്ന് ബോയിംഗ് സർവീസ് ബുള്ളറ്റിനും എഫ്എഎ എയർവർത്തിനസ് ഡയറക്ടീവും പുറപ്പെടുവിച്ചിരുന്നു.
ഹെർനെ എന്ന വിമാനത്തിൽ ടെസ്റ്റിംഗ് നടന്നിരുന്നു
ഫ്രാങ്ക്ഫർട്ടിൽ അപകടത്തിൽപ്പെട്ട D-ABPQ രജിസ്ട്രേഷനുള്ള ഹെർനെ എന്ന് പേരിട്ട വിമാനത്തിൽ അപകടസമയത്ത് ലാൻഡിംഗ് ഗിയറിന്റെ വാതിലുകൾ തുറന്ന് ടെസ്റ്റിംഗ് നടക്കുകയായിരുന്നുവെന്ന് ലുഫ്താൻസ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതിനാൽ ജീവനക്കാർക്ക് പിൻ മാറിപ്പോയതാണോ എന്ന സംശയം ശക്തമാണ്.
ഹൈഡ്രോളിക് തകരാറിനും സാധ്യത
അതേസമയം, ഇത് സാങ്കേതിക തകരാറാകാനും സാധ്യതയുണ്ടെന്ന് ഒരു സീനിയർ പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. മുൻചക്രങ്ങളെ ഉറപ്പിച്ചുനിർത്തുന്ന ഹൈഡ്രോളിക് മർദ്ദം പെട്ടെന്ന് നഷ്ടപ്പെട്ടാൽ ചക്രങ്ങൾ മടങ്ങും.
അങ്ങനെയെങ്കിൽ ചെറിയൊരു ചലനം പോലും വിമാനം മുന്നോട്ട് വീഴാൻ കാരണമാകും.
വിമാനം പൂർണമായും ഉപേക്ഷിക്കേണ്ടി വരുമോ?
വെറും 1,000 മണിക്കൂർ മാത്രം പറന്നിട്ടുള്ള തികച്ചും പുതിയ വിമാനമാണിത്. 2026 ജനുവരിയിലാണ് ലുഫ്താൻസയ്ക്ക് കൈമാറിയത്.
കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ബോഡിയിൽ ശക്തമായ ഇടിയെത്തുടർന്ന് ചെറിയ വിള്ളലുകൾ വീണിട്ടുണ്ടെങ്കിൽ വിമാനം പിന്നീട് ഉപയോഗിക്കാൻ കഴിയില്ല.
അങ്ങനെ വന്നാൽ ഇത് ടോട്ടൽ ലോസ് ആയി പ്രഖ്യാപിക്കും.
ജീവനക്കാർക്ക് പരിക്ക്, ആശുപത്രി വിട്ടു
അപകടസമയത്ത് വിമാനത്തിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ലുഫ്താൻസ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രണ്ടുപേരും ആശുപത്രി വിട്ടതായി ലുഫ്താൻസ വക്താവ് അറിയിച്ചു.
അന്വേഷണം തുടരുന്നു
മനുഷ്യപ്പിഴവാണോ ബോയിംഗിന്റെ സാങ്കേതിക തകരാറാണോ എന്നറിയാൻ ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ (ബിഎഫ്യു) അന്വേഷണം ആരംഭിച്ചു.
എഡി 2019-23-07 ഈ വിമാനത്തിൽ പൂർണമായി നടപ്പാക്കിയിരുന്നോ എന്നതും അന്വേഷണ പരിധിയിലുണ്ട്. ഇടക്കാല റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നാണ് വിവരം.
NRI
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
തിരൂർ നിറമരുത്തൂരിലെ അലി അക്ബറിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, അലി അക്ബറിന്റെ മകൻ റിഷാന് ഫണ്ട് കൈമാറി
33 വർഷത്തിലേറെയായി അൽഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന അലി അക്ബർ ഏപ്രിൽ 19നാണ് താമസസ്ഥലത്ത് മരണമടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.
കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്ന അലി അക്ബറിന്റെ കുടുംബത്തിന്, സംഘടനാ അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കായി നൽകുന്ന കേളി കുടുംബ സഹായ ഫണ്ടും അപ്രതീക്ഷിത വേർപാടിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കായി രൂപീകരിച്ച കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, കേന്ദ്ര കമ്മിറ്റി മുൻ അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സിപിഎം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെടിഒ ശിഹാബ് എന്നിവർ പങ്കെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോഓർഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.
NRI
ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെഹിയോൻ മാർത്തോമ്മാ ഇടവക വികാരി റവ. റോബിൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ, പി.ടി. മാത്യു, ഷാജി രാമപുരം, മനു പാറയിൽ എന്നിവർ സ്വീകരിക്കുവാൻ എത്തിയിരുന്നു.
സഫ്രഗൻ മെത്രാപ്പോലീത്താ ഡോ. മാർ കൂറിലോസ് ശനിയാഴ്ച രാവിലെ പത്തിന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകയിൽ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി സീനിയർ സിറ്റിസൺസിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും ഞായറാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയിൽ ആരാധനയ്ക്കും വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും നേതൃത്വം നൽകും.
NRI
മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ കലാ-സാഹിത്യ മത്സരം "സർഗോത്സവം 2026' സംഘടിപ്പിച്ചു. പ്രവാസി കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർഗോത്സവം സംഘടിപ്പിച്ചത്.
ജൂണിയർ വിഭാഗം പാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം അദ്വൈത് നേടിയപ്പോൾ രണ്ടാം സ്ഥാനം മുഹമ്മദ് മഹ്സിനും മൂന്നാം സ്ഥാനം അബ്ദുല്ലാഹ് മർവാനും അർഹരായി.
കുട്ടികളുടെ ലൈവ് ക്വിസ് മത്സരത്തിൽ ഹലീമ യുംന ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അബ്ദുല്ലാഹ് മർവാൻ രണ്ടാം സ്ഥാനത്തും മുഹമ്മദ് മഹ്സിൻ മൂന്നാം സ്ഥാനത്തേക്ക് അർഹനായി.
കിഡ്സ് ലൈവ് ഗെയിം മത്സരത്തിൽ ഒന്നാം സ്ഥാനം ഫെല്ല മെഹക് നേടിയപ്പോൾ രണ്ടാം സ്ഥാനം ഷെഹ്സാ മെഹ്റിനും മൂന്നാം സ്ഥാനം ഫാത്തിമ സഹ്റയൂം നേടി.
മുതിർന്നവർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ നാഫി എടപ്പനൊളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇർഷാദ് കുഞ്ഞുക്കനിയും മൂന്നാം സ്ഥാനം സുമയ്യ ജാഫർ എന്നിവർ സ്വന്തമാക്കി.
സാഹിത്യ മത്സരത്തിന്റെ വിധികർത്താവ് റഊഫ് കരൂപ്പടന്നയും കുട്ടികളുടെ പാട്ടു മത്സരത്തിന്റെ വിധികർത്താക്കളായ അഡ്വ. ഇന്ദു, സുനിൽ മേനോനും വിധിനിർണയം ഏറെ കഠിനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
വൈകുന്നേരം നടന്ന സാംസ്കാരിക സദസ് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ ഉദ്ഘാടനം ചെയ്തു. പ്രവാസം എന്നാൽ കേവലം പണം സമ്പാദിക്കൽ മാത്രമല്ല, പരസ്പരം താങ്ങാവാനും നമ്മുടെ കലയും
NRI
കുവൈറ്റ് സിറ്റി: നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചതായി കുവൈറ്റ് എയർവേയ്സ് അറിയിച്ചു.
കമ്പനിയുടെ എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ബാധിക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി.
യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈറ്റ് എയർവേയ്സിന്റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.
NRI
ലണ്ടൻ: ആശുപത്രികളുടെ നാല് ചുവരുകൾക്കുള്ളിൽ കൃത്രിമ വെളിച്ചത്തിലും വെന്റിലേറ്റർ ശബ്ദങ്ങൾക്കുമിടയിൽ ശ്വാസംമുട്ടുന്ന തീവ്രപരിചരണ വിഭാഗത്തിലെ രോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യത്തെ റൂഫ്ടോപ്പ് തീവ്രപരിചരണ വാർഡ് ബ്രിട്ടനിൽ തുറന്നു.
സൗത്ത് ലണ്ടനിലെ പ്രമുഖ ആശുപത്രിയായ കിംഗ്സ് കോളജ് ഹോസ്പിറ്റലിലാണ് രോഗികൾക്ക് പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ചികിത്സ നൽകാൻ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ആകാശവും പച്ചപ്പും കാണാൻ കഴിയുന്ന ഈ തുറന്ന വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തന്നെ പുറത്തെ ശുദ്ധവായുവും സൂര്യപ്രകാശവും ഏൽക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ട് മാസത്തിലേറെയായി ഐസിയുവിൽ കഴിഞ്ഞിരുന്ന 29 വയസുകാരിയായ ഹോളി അലൻ ആണ് ഈ ഓപ്പൺ എയർ വാർഡിലെത്തിയ ആദ്യ രോഗി.
ഹൃദയസംബന്ധമായ ഗുരുതരമായ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ഹോളിയെ നീല യൂണിഫോം ധരിച്ച നഴ്സുമാർ ബെഡോടെ ലിഫ്റ്റിൽ റൂഫ്ടോപ്പിലേക്ക് എത്തിക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്ന് സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ ഹോളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആശുപത്രിക്ക് പുറത്തെ ലോകം എങ്ങനെയുണ്ടെന്ന് ഞാൻ പൂർണമായും മറന്നുപോയിരുന്നു. ഒരു മുറിക്കുള്ളിൽ തന്നെ മാസങ്ങളോളം കഴിയുമ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹവും പോരാടാനുള്ള ഊർജ്ജവും നമുക്ക് നഷ്ടപ്പെടും.
ഇത്രയും മനോഹരമായ അന്തരീക്ഷത്തിലേക്ക് വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് വികാരാധീനയായി ഹോളി പറഞ്ഞു. കടുത്ത ഇടിമിന്നലുള്ള സമയമാണെങ്കിൽ പോലും താൻ ഈ തുറന്ന അന്തരീക്ഷത്തിൽ കിടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹോളി കൂട്ടിച്ചേർത്തു.
അത്യാധുനിക സൗകര്യങ്ങളോടെ ‘Ward in a Meadow’
മെഡിക്കൽ രംഗത്ത് യുകെയ്ക്ക് മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയൊരു മാതൃകയാണ് ഈ വാർഡ്. ഒരേസമയം ആറ് രോഗികളെ വരെ കിടത്താൻ ഇവിടെ സൗകര്യമുണ്ട്.
രോഗികളുടെ കിടക്കകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പ്രത്യേക വാട്ടർപ്രൂഫ് ക്യാബിനറ്റുകളിലാണ് ഓക്സിജൻ സപ്ലൈയും വൈദ്യുതിയും ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിച്ചിരിക്കുന്നത്.
ഇത് വെന്റിലേറ്ററിലോ മറ്റ് ലൈഫ് സപ്പോർട്ടിലോ ഉള്ള അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും സുരക്ഷിതമായി പുറത്തിറങ്ങാൻ വഴിയൊരുക്കുന്നു.
2012 ലണ്ടൻ ഒളിമ്പിക്സ് പാർക്ക് രൂപകൽപ്പന ചെയ്ത പ്രശസ്ത ഗാർഡൻ ഡിസൈനർ സാറാ പ്രൈസും ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റായ നൈജൽ ഡണറ്റും ചേർന്നാണ് ‘ward in a meadow’ (പുൽമേട്ടിലെ വാർഡ്) എന്ന ആശയത്തിൽ ഇത് ഒരുക്കിയത്.
മുല്ല, ലാവെൻഡർ തുടങ്ങിയ സുഗന്ധമുള്ള പൂച്ചെടികളും പുല്ലുകളും രോഗികൾക്ക് കിടക്കയിൽ നിന്ന് തന്നെ തൊട്ടറിയാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കിങ്സ് കോളേജ് ഹോസ്പിറ്റൽ ചാരിറ്റിയിലൂടെ സമാഹരിച്ച 20 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 22 കോടിയിലധികം രൂപ) കൊണ്ട് നിർമ്മിച്ച ആറ് ബെഡുകളുള്ള ഈ വാർഡിൽ നിന്ന് വെന്റിലേറ്റർ മാറ്റാതെ തന്നെ രോഗികളെ പുറത്തെത്തിക്കാൻ സാധിക്കും. കൂടാതെ വാട്ടർപ്രൂഫ് മെഡിക്കൽ സപ്ലൈ ക്യാബിനറ്റുകളാണ് വാർഡിനുള്ളത്.
ഗുരുതര രോഗം ബാധിച്ചവർ ദിവസങ്ങളോളം ഐസിയുവിൽ കഴിയുമ്പോൾ അവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള ‘ICU ഡെലീരിയം’ (മാനസിക വിഭ്രാന്തിയും ആശയക്കുഴപ്പവും) കുറയ്ക്കാൻ ശുദ്ധവായുവും പ്രകൃതിയോടുള്ള സമ്പർക്കവും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
റൂഫ്ടോപ്പ് വാർഡിലെ കാറ്റും വെളിച്ചവും രോഗികളുടെ ശ്വസനരീതിയിലും രക്തസമ്മർദ്ദത്തിലും ഉണ്ടാക്കുന്ന നല്ല മാറ്റങ്ങൾ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.
ഞങ്ങൾ രോഗികളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്, അവരെ എത്രയും വേഗം തങ്ങളുടെ പഴയ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതുക്കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം.
ആശുപത്രി അന്തരീക്ഷത്തിൽ നിന്ന് മാറി പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് രോഗികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കുമെന്ന് - കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ഫിൽ ഹോപ്കിൻസ് പറഞ്ഞു.
രോഗികൾക്ക് പുറമെ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഐസിയുവിലെ നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും തങ്ങളുടെ ബ്രേക്ക് സമയങ്ങളിൽ വിശ്രമിക്കാനായി ഈ റൂഫ്ടോപ്പ് ഗാർഡൻ ഉപയോഗിക്കാം.
ഈ പുതിയ പരീക്ഷണം വിജയകരമാകുന്നതോടെ രോഗികൾക്ക് ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും നാഷണൽ ഹെൽത്ത് സർവീസിന്റെ മറ്റ് ആശുപത്രികളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസിന്റെ കുടുംബത്തിന് കൈമാറി.
കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേൽ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൊട്ടാരക്കര എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ഫണ്ട് കോശി ലൂക്കോസിന്റെ ഭാര്യ ലീലാമ്മ കോശിക്ക് കൈമാറി.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സനയ്യയിൽ പ്ലമ്പിംഗ്-ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്ന കോശി ലൂക്കോസ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് മരണമടഞ്ഞത്.
പ്രവാസി മലയാളികൾക്കായി കേളി കഴിഞ്ഞ വർഷം ആരംഭിച്ച കുടുംബ സുരക്ഷാ ഫണ്ട്, അപ്രതീക്ഷിത വിയോഗങ്ങൾ സംഭവിക്കുമ്പോൾ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്.
കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം ജയൻ, കോശി ലൂക്കോസിന്റെ മകൻ റെജി ലൂക്കോസ്, കേളി മുൻ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടൻ, സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, കൊട്ടാരക്കര മുനിസിപ്പൽ മുൻ ചെയർമാൻ എസ്.ആർ. രമേശ്, കേരള പ്രവാസി സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
NRI
കോട്ടയം: ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരങ്ങൾ സാബു ശങ്കറിനും (നോവൽ) "ഷവലിയാർ ഹൗസിലെ കൊറോണ രാത്രി' (പ്രസാധകർ സൺഡേ സർക്കിൾ, ഹൻഡ്രഡ്ഫോൾഡ് പബ്ലിഷേഴ്സ്)കവിതയ്ക്ക് സുധാകരൻ ചന്തവിളയുടെ "ഏകാത്മകം' (പ്രസാധകർ ഒരുമ പബ്ലിഷേഴ്സ്) ലഭിച്ചതായി ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി എന്നിവർ അറിയിച്ചു.
ഡോ. പോൾ മണലിൽ, എം. കെ. ഹരികുമാർ (നോവൽ), കാരൂർ സോമൻ, മിനി സുരേഷ് (കവിത) തുടങ്ങിയവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകങ്ങൾ തെരഞ്ഞടുത്തത്.
ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ സാംസ്കാരിക സമ്മേളനം ഈ മാസം 23ന് കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
കാരൂർ സോമൻ പുരസ്കാര ഫലകവും 25,000 രൂപയും സുധാകരൻ ചന്ദവിളയ്ക്ക് സമ്മാനിച്ചു.
NRI
ബെർലിൻ: ജർമനിയിലെ നോർത്ത്റൈൻ വെസ്റ്റ്ഫാളിയ സംസ്ഥാനത്തെ ഡിൻസ്ലാക്കനി (Dinslaken) സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറി 12 വയസുള്ള രണ്ട് സ്കൂൾ കുട്ടികൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് പ്രദേശം ഒട്ടാകെ കരിനിഴലിലാഴ്ത്തിയ ഈ ദാരുണ സംഭവം നടന്നത്.
രാവിലെ കുട്ടികൾ ഒന്നിച്ച് സൈക്കിളിൽ സ്കൂളിലേക്ക് പോകുന്നതിനിടയിലേക്കാണ് 47 വയസുകാരിയായ സ്ത്രീ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കുട്ടികളെ കാർ ക്രൂരമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ 12 വയസ്സുകാരായ രണ്ട് കുട്ടികൾ മരണത്തിന് കീഴടങ്ങി.
അന്വേഷണവുമായി പോലീസ്; ആരോഗ്യപ്രശ്നങ്ങളെന്ന് സൂചന
അപകടസമയത്ത് കാർ ഓടിച്ചിരുന്ന സ്ത്രീ ബോധരഹിതയായിരുന്നോ (Fainted) എന്ന് പോലീസ് അതീവ ഗൗരവത്തോടെ പരിശോധിച്ചുവരികയാണ്.
മെഡിക്കൽ ഉപകരണം കണ്ടെത്തി: അപകടത്തിന് ശേഷം ഈ സ്ത്രീയുടെ പക്കൽ നിന്നും ഒരു മെഡിക്കൽ ഉപകരണം (Medical device) പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതയെന്ന് സംശയം: കാർ ഓടിക്കുന്നതിനിടയിൽ ഇവർക്ക് പെട്ടെന്നുണ്ടായ എന്തെങ്കിലും ശാരീരിക അസ്വസ്ഥതയാണോ നിയന്ത്രണം നഷ്ടപ്പെടാനും അപകടമുണ്ടാകാനും കാരണമായത് എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
സ്കൂളിലേക്ക് പുറപ്പെട്ട പിഞ്ചുകുട്ടികളുടെ അപ്രതീക്ഷിത മരണം ഡിൻസ്ലാക്കൻ പ്രദേശത്തെ ഒന്നടങ്കം വലിയ നടുക്കത്തിലും ശോകമൂകമായ അന്തരീക്ഷത്തിലുമാക്കിയിരിക്കുകയാണ്.
സംഭവത്തിൽ പോലീസ് വിപുലമായ അന്വേഷണം തുടരുകയാണ്.
NRI
ന്യൂഡൽഹി: കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് (അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ) മലിനീകരണത്തിനെതിരേ വാളൻപുളിയുടെ കുരു ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പരിഹാരം കണ്ടെത്തിയ മൂന്ന് ഇന്ത്യൻ കൗമാരക്കാർക്ക് അന്താരാഷ്ട്ര അംഗീകാരം.
വിവിയൻ ഛാവ്ഛാരിയ, അരിയാന അഗർവാൾ, അവ്യാന മേത്ത എന്നീ 16 വയസുകാരാണ് 2026ലെ ആഗോള പരിസ്ഥിതി മത്സരമായ "ദി അർഥ് പ്രൈസ്'ന്റെ ഏഷ്യൻ മേഖല ജേതാക്കളായത്.
ഉപേക്ഷിക്കുന്ന പുളിങ്കുരുവിൽ നിന്ന് ഇവർ വികസിപ്പിച്ചെടുത്ത "പ്ലാസ്-സ്റ്റിക്' എന്ന ബയോഡീഗ്രേഡബിൾ പൗഡർ വെള്ളത്തിലിട്ടാൽ, അത് പ്ലാസ്റ്റിക് കണങ്ങളെ ആകർഷിച്ച് ഒന്നിച്ച് ചേർക്കുന്നു. തുടർന്ന് ഒരു സാധാരണ കാന്തം ഉപയോഗിച്ച് ഇവ വെള്ളത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാം.
ഐഐടി ഗുവാഹത്തിയുടെ സഹായത്തോടെ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഗ്രാമീണ മേഖലകളിൽ വൈദ്യുതിയോ വലിയ ഫിൽട്ടറുകളോ ഇല്ലാതെ ശുദ്ധജലം ലഭ്യമാക്കാൻ സഹായിക്കും.
പുരസ്കാരത്തുകയായി ലഭിച്ച 12,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) ഉപയോഗിച്ച് പദ്ധതി കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.
NRI
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന്‍ ആദ്യ പ്രതി നല്കി കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡന്റ് ബിന്ദു ലിന്സണ്, ഉപദേശക ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി ബെന്നി, ഫിന്‍ഖ് പ്രസിഡണ്ട് അമ്പു സെല്‍വി ധനപാലന്, വര്‍ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്, ക്യൂ മെലോഡിയ കോര്‍ഡിനേറ്റര്‍ റഊഫ് മലയില്‍, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന് പൊയ്ലി, തസീര്‍ ജെന്യൂന് പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.
റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
NRI
ലണ്ടൻ: സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ (SoR) കീഴിലുള്ള പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR UK) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസിന്റെ (IRC 2026) ഭാഗമായി, റേഡിയോഗ്രാഫി രംഗത്തെ മികവുകൾ അംഗീകരിക്കുന്നതിനായുള്ള പ്രൊഫഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു.
172 പ്രതിനിധികൾ പങ്കെടുത്ത 2025-ലെ കോൺഫറൻസി വൻ വിജയത്തിന് ശേഷമാണ് കൂടുതൽ വിപുലമായി 2026-ലെ സമ്മേളനം ഒരുങ്ങുന്നത്. യുകെയിൽ നിന്നും ലോകമെമ്പാടുമുള്ള റേഡിയോഗ്രാഫർമാർ, ഗവേഷകർ, വിദ്യാർഥികൾ, വ്യവസായ പങ്കാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒരുമിപ്പിച്ച് വിജ്ഞാന കൈമാറ്റത്തിനും, റേഡിയോളജി രംഗത്തെ നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനുമുള്ള മികച്ച വേദിയായി ഈ കോൺഫറൻസ് മാറും.
"Empowering Radiographers, Enabling Intelligence" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന വിഷയം. ഈ വിഷയത്തിലൂന്നി, അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ അനുഭവങ്ങൾ, ഗവേഷണങ്ങൾ, കേസ് സ്റ്റഡീസ് എന്നിവ ഉൾപ്പെടുത്തിയുള്ള പ്രബന്ധങ്ങളും സയന്റിഫിക് കമ്മിറ്റി ഔദ്യോഗികമായി ക്ഷണിക്കുന്നുണ്ട്.
കോൺഫറൻസി ഭാഗമായി റേഡിയോഗ്രാഫി പ്രൊഫഷണലുകളെ ആദരിക്കുന്നതിനായി നൽകുന്ന അവാർഡുകൾ പ്രധാനമായും നാല് വിഭാഗങ്ങളിലാണുള്ളത്:എക്സലൻസ് ഇൻ റേഡിയോളജി അവാർഡ് (Excellence in Radiology Award):രോഗീപരിചരണം, സുരക്ഷ, ക്വാളിറ്റി എന്നിവ മെച്ചപ്പെടുത്തുന്ന മികച്ച ക്ലിനിക്കൽ പ്രാക്ടീസിനുള്ള പുരസ്കാരം. ഇന്നൊവേഷൻ ആൻഡ് സർവീസ് ഇംപ്രൂവ്മെന്റ് അവാർഡ് (Innovation & Service Improvement Award): ഗവേഷണം, ഡിജിറ്റൽ ഇന്നൊവേഷൻ, സർവീസ് റീഡിസൈൻ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരം.
റൈസിംഗ് സ്റ്റാർ അവാർഡ് (Rising Star Award): കരിയറിന്റെ ആദ്യ അഞ്ച് വർഷത്തിനുള്ളിൽ മികച്ച നേതൃപാടവവും പ്രഫഷണൽ വളർച്ചയും കാഴ്ചവയ്ക്കുന്ന യുവ പ്രൊഫഷണലുകൾക്ക്.
ഡിസ്റ്റിംഗ്വിഷ്ഡ് റേഡിയോഗ്രാഫി പ്രാക്ടീസ് അവാർഡ് (Distinguished Radiography Practice Award): ഈ മേഖലയിൽ 20 വർഷത്തിലധികം സുദീർഘമായ സേവനമനുഷ്ഠിക്കുകയും, റേഡിയോഗ്രാഫി പ്രഫഷണിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിർന്ന പ്രഫഷണലുകൾക്ക് (മുമ്പ് Veteran Radiographer Award എന്ന് അറിയപ്പെട്ടിരുന്നത്).
നോമിനേഷൻ സമർപ്പിക്കേണ്ട വിധം:യുകെയിലെ ഡയഗ്നോസ്റ്റിക്, തെറാപ്പിറ്റിക് റേഡിയോഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ അവാർഡുകൾക്കായി അപേക്ഷിക്കാവുന്നതാണ്. നോമിനേഷനുകൾ സ്വയം സമർപ്പിക്കുകയോ, അർഹരായ നിങ്ങളുടെ സഹപ്രവർത്തകരെ നിർദ്ദേശിക്കുകയോ (Peer nomination) ചെയ്യാം. അവാർഡ് നിർണ്ണയത്തിലെ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഒരു സ്വതന്ത്ര പാനലായിരിക്കും അവാർഡുകൾ തീരുമാനിക്കുക.
നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും നോമിനേഷൻ ഫോം സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://sites.google.com/view/irc2026uk
NRI
കുവൈറ്റ് സിറ്റി: മഹ്ബൂലയിലെ ആരോഗ്യരംഗത്ത് വിശ്വാസത്തിന്റെ പുതിയ അധ്യായമായി മാറിക്കൊണ്ടിരിക്കുന്ന "മെട്രോ സൂപ്പർ മെഡിക്കൽ കെയറിൽ' ആധുനിക സൗകര്യങ്ങളോടു കൂടിയ ഡെന്റൽ വിഭാഗം പ്രവർത്തനമാരംഭിച്ചു.
ആധുനിക സാങ്കേതികവിദ്യയും രോഗികേന്ദ്രിത സമീപനവും ചേർന്ന ദന്തപരിചരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഡെന്റൽ വിദഗ്ധനായ ഡോ. അനുഭവ് റോയിയുടെ നേതൃത്വത്തിലാണ് ഡെന്റൽ വിഭാഗം പ്രവർത്തിക്കുന്നത്.
ഒരു കുവൈറ്റി ദിനാർ മാത്രമാണ് കൺസൾറ്റേഷൻ ഫീസ് എന്നത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ 25 ശതമാനം ഇളവും ദന്ത വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ദന്തചികിത്സാരംഗത്തെ പരിചയസമ്പത്ത് കൊണ്ട് രോഗികളുടെ വിശ്വാസം നേടാൻ ഡോക്ടർക്ക് കഴിഞ്ഞിട്ടുണ്ട്.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അധ്യാപകർക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താത്പര്യമുള്ളവർക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു.
"സൺഡേ സ്കൂൾ ഒരു ദൗത്യം: അടുത്ത തലമുറയ്ക്കായി ഒരുമിച്ച്' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 3:30 വരെ റൗലറ്റിലുള്ള ക്രോസ്വ്യൂ ചർച്ച് ഓഫ് ഗോഡ് (8501 Liberty Grove Rd, Rowlett, TX) സഭയിൽ വച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മീയവും മാനസികവുമായ വളർച്ചയെപ്പറ്റിയും ഇന്നത്തെ ആധുനിക സംസ്കാരത്തിൽ അവരെ എങ്ങനെ സൽവഴിയിൽ നടത്തണം എന്നതിനെക്കുറിച്ചും ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ മേഖലകളിൽ പ്രശസ്തരായവർ ക്ലാസുകൾ നയിക്കുന്നതാണ്.
ഡോ. തോമസ് ഇടിക്കുള (മോഡറേറ്റർ), ഡോ. സുശീൽ മാത്യു, ഡോ. ജെപ്സിൻ മാലിയിൽ എന്നിവരെ കൂടാതെ പ്രാദേശിക സഭകളിൽ നിന്നുള്ള പ്രഗത്ഭരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
"അടുത്ത തലമുറയെ ക്രിസ്തീയ മൂല്യങ്ങളിൽ വളർത്തിയെടുക്കുക', "പുതിയ കാലഘട്ടത്തിലെ പാഠ്യപദ്ധതികളും അധ്യാപന രീതികളും', "കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിയുക', "ഇന്നത്തെ സംസ്കാരത്തിൽ എങ്ങനെ ഫലപ്രദമായി പഠിപ്പിക്കാം' തുടങ്ങിയ പ്രധാന കാര്യങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്.
സൺഡേ സ്കൂൾ അധ്യാപകർ, പാസ്റ്റർമാർ, മാതാപിതാക്കൾ, സഭാ നേതാക്കൾ തുടങ്ങി താത്പര്യമുള്ള ഏവർക്കും ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് താഴെ പറയുന്ന ലിങ്ക് വഴിയോ Dallascitywide.org എന്ന വെബ്സൈറ്റ് സന്ദർശിച്ചോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ മാസം 21-നു മുമ്പായി രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://tinyurl.com/DCF-Seminar2026. പങ്കെടുക്കുന്ന ഏവർക്കും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ) - 214 223 1194, എസ്. പി. ജെയിംസ് (സെക്രട്ടറി): 214 334 6962.
NRI
ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു "മിനി തൃശൂർ' ഉണർന്നു. യുഎസ് തൃശൂർ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സാംസ്കാരിക വിരുന്നായി മാറി.
ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോർന്നുപോകാതെയാണ് അന്യനാട്ടിൽ പുനഃസൃഷ്ടിക്കപ്പെട്ടത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും തങ്ങളുടെ വേരുകളും സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനാകെ വലിയ അപമാനമാണെന്നും കല കുവൈറ്റ് അഭിപ്രായപെട്ടു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ്. എൻടിഎ പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നേരത്തെയുള്ളതുപോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്നും ആരോപണങ്ങൾ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കല ആവശ്യപ്പെട്ടു.
കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ സെന്ററുകളിൽ നിന്ന് നിരവധി വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് പോയിട്ടുള്ളത്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇനിയെങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യുമെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും.
വീണ്ടും പരീക്ഷയ്ക്കായി എത്തിച്ചേരേണ്ട സാഹചര്യം പ്രവാസി കുടുംബങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലും മാനസിക സമ്മർദത്തിലുമാക്കുന്നതായും കല ചൂണ്ടിക്കാട്ടി. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും സംയുക്ത പ്രസ്താവനയിലാണ് പ്രതിഷേധം അറിയിച്ചത്.
NRI
മനാമ: രോഗബാധയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന പ്രവാസി വനിതയ്ക്ക് സഹായഹസ്തം നീട്ടി ബഹ്റനിലെ പ്രവാസി വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര.
സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സയും യാത്രാച്ചെലവും വഹിക്കാൻ ഗാർഹിക തൊഴിലാളിയായ യുവതിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിൽ പ്രവാസി മിത്ര പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് അംഗങ്ങളിൽ നിന്നും വിഭവം സമാഹരിച്ച് യുവതിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു വിമാന ടിക്കറ്റും പ്രവാസി മിത്ര ഗൾഫ് കിറ്റും നൽകി.
സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായ പ്രവാസി മിത്ര ഇതിന് മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ സംഘടന തുടർന്നും പ്രതിബദ്ധത പുലർത്തുമെന്ന് പ്രസിഡന്റ് സബീന അബ്ദുൽ ഖാദിറും കോഓർഡിനേറ്റർ ഷിജിന ആഷിഖും അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മനാമ എംസിഎംഎ ഹാളില്‍ നടന്നു. ജോയിന്റ് സെക്രട്ടറി സുധീർ സുലൈമാൻ സ്വാഗതം ആശംസിച്ചു.
ഏരിയ കോഓര്‍ഡിനേറ്റര്‍ കൊല്ലം ഷമീർ സലിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനപ്രവര്ത്തനത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി അലക്സും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ അരുൺ പ്രസാദും സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി.
NRI
ബെർലിൻ: പടിഞ്ഞാറൻ ജർമ്മനിയിലെ റെയിൻലാൻഡ് - ഫാൽസ് സംസ്ഥാനത്തിലെ സിൻസിഗ് നഗരത്തിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ബാങ്ക് കൊള്ളശ്രമം ബന്ദിനാടകമായി മാറി.
പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞുനിർത്തിയ സായുധ സംഘം ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ ബന്ദികളാക്കിയത്.
സംഭവത്തിന്റെ ചുരുക്കം:
വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതിനാണ് സംഭവം. ബാങ്കിന് പുറത്തുവച്ച് കാഷ് ട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറെ അക്രമി ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് ബാങ്കിനുള്ളിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ബന്ദികൾ:
വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ നിലവിൽ അക്രമികളുടെ കസ്റ്റഡിയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ ബാങ്കിന്റെ വോൾട്ട് ഏരിയയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
പോലീസ് നടപടി:
പ്രത്യേക സായുധ സേന സ്ഥലത്തെത്തി ബാങ്കും പരിസരവും പൂർണമായി വളഞ്ഞു. സുരക്ഷാ കാരണങ്ങളാൽ നഗരമധ്യത്തിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ജാഗ്രത:
അക്രമികൾ പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. നിലവിൽ പുറത്തുള്ള പൊതുജനങ്ങൾക്ക് അപകടമില്ലെന്ന് പോലീസ് അറിയിച്ചു.
പ്രത്യേക സേനാംഗങ്ങൾ അക്രമികളുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പോലീസ് വക്താവ് അറിയിച്ചു. നഗരം അതീവ ജാഗ്രതയിലാണ്.
NRI
ബെർലിൻ: കടലിലെ ആഡംബര യാത്രയിൽ ഹാന്റാവൈറസ് ബാധയെ തുടർന്ന് ക്രൂസ് കപ്പലിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കപ്പൽ കർശന നിരീക്ഷണത്തിലാണ്.
ആഗോളതലത്തിൽ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. എലികൾ, ചുണ്ടെലികൾ തുടങ്ങിയവയിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
വായുവിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പനി, പേശിവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാവൈറസ് പൾമണറി സിൻഡ്രോം (എച്ച്പിഎസ്) മരണകാരണമായേക്കാം. ഹാന്റാവൈറസ് പടർന്ന് മൂന്ന് പേർ മരിച്ച "എം.വി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിൽ നിന്നുള്ള ഒരു യാത്രക്കാരനെ വിദഗ്ധ നിരീക്ഷണത്തിനായി ജർമനിയിലെത്തിച്ചിട്ടുണ്ട്.
നെതർലാൻഡിൽ വിമാനമിറങ്ങിയ ഇയാളെ ഡ്യൂസൽഡോർഫിൽ നിന്നുള്ള പ്രത്യേക ഫയർ സർവീസ് സംഘം ആംബുലൻസിൽ ഏറ്റുവാങ്ങി ഡ്യൂസൽഡോർഫ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചു.
കപ്പലിൽ രോഗം ബാധിച്ച വ്യക്തിയുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നെങ്കിലും നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
നേരത്തെ കപ്പലിൽ നിന്ന് രണ്ട് ജീവനക്കാരെയും രോഗബാധ സംശയിക്കുന്ന ഒരാളെയും നെതർലാൻഡിലേക്ക് മാറ്റിയിരുന്നു. കേപ് വെർഡിക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിൽ മൂന്ന് യാത്രക്കാർ മരണപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന രാജ്യാന്തര തലത്തിൽ ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചത്.
എലികളുടെ വിസർജ്യങ്ങളിലൂടെയും മറ്റും പടരുന്ന ഹാൻറ്റാ വൈറസിനെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡ്യൂസൽഡോർഫ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇയാളുടെ ദേശീയതയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വീടുകളിലും പരിസരങ്ങളിലും എലികളുടെ ശല്യം ഒഴിവാക്കണമെന്നും, പഴയ സ്റ്റോർ റൂമുകളോ ബേസ്മെന്റുകളോ വൃത്തിയാക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും ജർമൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദേശിച്ചു.
വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക വാക്സീനുകളോ ചികിത്സയോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധം മാത്രമാണ് ഏക പോംവഴി. യാത്രക്കാർ വിദേശയാത്രകൾക്ക് ശേഷം പനിയോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ ഉടൻ ഡോക്ടറെ കാണണമെന്നും അധികൃതർ അറിയിച്ചു.
NRI
ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ.ഫാ. ജോബിൻ ജോസും കുടുംബവും മിഷിഗണിലെത്തി. വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയ ഫാ. ജോബിൻ ജോസിനെയും കുടുംബത്തെയും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
1978-ൽ സ്ഥാപിതമായ ഡെട്രോയിറ്റ് മാർതോമ്മാ ഇടവകയുടെ 18-ാമത് വികാരിയായിയാണ് ഫാ ജോബിൻ ജോസ് ചുമതലയേൽക്കുന്നത്. അച്ചനോടൊപ്പം ഭാര്യ ജിൻസി ആനി ജോർജ് കൊച്ചമ്മ, മക്കളായ സിയ സാറ ജോബിൻ, നഥാൻ ജോസ് ജോബിൻ, നിയ മറിയം ജോബിൻ എന്നിവരും ഉണ്ടായിരുന്നു.
NRI
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാതിഥിയായിരുന്നു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഡബ്ലിൻ താലയിലെ സെന്റ് മാർക്ക്സ് നാഷണൽ സ്കൂളിൽ നടന്നു.
വിശ്വാസത്തിന്റെ ആത്മാവിനെ വിവിധ കലാരൂപങ്ങളിലൂടെ അവതരിച്ച ഈ മഹോത്സവം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും കുട്ടികളുടെ പ്രതിനിധികളും ചേർന്ന് തിരിതെളിച്ച് കലോത്സവത്തിന് തുടക്കം കുറിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ കാറ്റിക്കിസം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മന്നത്തുകാരൻ, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ്, സെക്രട്ടറി ലിജി ലിജോ, കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ, കലോത്സവം കോഓർഡിനേറ്റർ ബാബു ജോസഫ്, ജിൻസി ജിജി, പിആർഒ ബിജു നടയ്ക്കൽ, വിവിധ റീജിയണൽ കാറ്റിക്കിസം സെക്രട്ടറിമാർ, ഡബ്ലിൻ റീജിയണൽ സെക്രട്ടറി ജിമ്മി ആന്റണി, ട്രസ്റ്റി ബെന്നി ജോൺ, നാഷണൽ, റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മത്സരാർഥികൾക്കും സംഘാടകർക്കും പ്രോത്സാഹനമായി യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കലോത്സവത്തിൽ സാന്നിധ്യം വഹിച്ചു.
അയർലൻഡിലെ നാല് റീജിയണുകളിൽ നടന്ന കലോത്സവങ്ങളിൽ വിജയികളായ മത്സരാർഥികളാണ് നാഷണൽ തല മത്സരങ്ങളിൽ പങ്കെടുത്തത്. അയർലൻഡും നോർത്ത് അയർലൻഡും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം കലോത്സവത്തെ മലയാളി സമൂഹത്തിന്റെ പ്രധാന കലാസംഗമങ്ങളിലൊന്നാക്കി ഉയർത്തി.
ബൈബിൾ ആശയങ്ങളെ ആസ്പദമാക്കിയ കലാപ്രകടനങ്ങൾ മത്സരാത്മകതയും കലാസൗന്ദര്യവും സമന്വയിപ്പിച്ചു. നൃത്തം, ഗാനാലാപനം, ചിത്രരചന, ഏകാഭിനയം, സ്കിറ്റ് തുടങ്ങി വിവിധ മത്സരവിഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും തുല്യോത്സാഹത്തോടെ പങ്കെടുത്തു.
കലാസമ്പന്നമായ അവതരണങ്ങളും മനോഹരമായ വേഷഭൂഷകളും നൃത്തവേദിയെ മിഴിവാർന്നതാക്കി.
NRI
ഡാളസ്: ടെക്സസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി വീണ്ടും ഒരുങ്ങുകയാണ്. ഡാളസ് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ടെക്സസ് ടഗ് ഓഫ് വാർ ലീഗ് രണ്ടാം സീസൺ' ശനിയാഴ്ച (മേയ് ഒമ്പത്) ഗാർലൻഡ്, ടെക്സസിലെ എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും.
സാമൂഹിക ഐക്യവും കായിക ആവേശവും കൂട്ടിയിണക്കുന്ന ഈ മഹത്തായ പരിപാടിയിലേക്ക് എല്ലാ കായികപ്രേമികളേയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഡാളസ് സോഷ്യൽ ക്ലബ് സംഘാടകർ അറിയിച്ചു.
ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയം (5210 Locust Grove Rd, Garland, TX 75043) ആണ് ഈ വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്. രാവിലെ 11ന് ആരംഭിച്ച് വൈകുന്നേരം ആറിന് വരെ നീണ്ടുനിൽക്കുന്ന ഈ ലീഗിൽ ടെക്സസിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കും.
ഇത് കേവലം ഒരു മത്സരമല്ല, മറിച്ച് ശക്തിയും ഏകോപനവും ടീം സ്പിരിറ്റും പരീക്ഷിക്കപ്പെടുന്ന ഒരു കായിക ഉത്സവം കൂടിയാണ്. പങ്കെടുക്കുന്ന ഓരോ ടീമിനും കായിക മത്സരത്തിന്റെ തീവ്രതയും ഒപ്പം സൗഹൃദത്തിന്റെ മധുരവും ഒരുപോലെ അനുഭവിക്കാനാകും.
ഈ മത്സരം ടെക്സസിലെ ടീമുകൾക്കായി മാത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഓരോ ടീമിനും അനുവദനീയമായ ഭാരപരിധി 1325 എൽബിഎസ് + 10 എൽബിഎസ് വരെയാണ്.
പരിപാടിക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജിനു കുടിലിൽ (347 241 2032), സെക്രട്ടറി കുട്ടൻ മൂപ്രപ്പള്ളിൽ (405 401 7933), കൺവീനർ സൈമൺ ചാമക്കാല (214 385 1015) എന്നിവരാണ്. കൂടാതെ ടിജോ ചങ്ങങ്കരി (469 386 8698), പ്രതീഷ് ജോൺ വാഴകാട്ട് (214 763 5659) എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.
ടെക്സസിലെ മലയാളി സമൂഹത്തിനും കായിക പ്രേമികൾക്കും ഒന്നിച്ചുചേരാനും സൗഹൃദം പുതുക്കാനും ആവേശം നിറഞ്ഞ ഒരു ദിനം ആസ്വദിക്കാനും ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം എത്തി ഈ മഹോത്സവത്തിന്റെ ഭാഗമാകാൻ ഏവരെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
NRI
കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയം കൂദാശ നിർവിലേക്ക്. ഈ മാസം 29, 30 തീയതികളിൽ നടത്തപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹകാർമികത്വത്തിലും നടത്തപ്പെടുന്നതാണ്.
2002ൽ ഒരു congregation ആയി തുടങ്ങിയ കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഏഴ്വർഷകാലം മാസത്തിൽ ഒരു സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2010 ഓടു കൂടി ഇവിടെ പൂർണ സമയം വികാരി വരികയും തുടർന്ന് ഇടവക അഭ്യൂത പൂർവമായ വളർച്ചയിൽ കൂടി മുൻപോട്ട് പോവുകയും ചെയ്തു.
NRI
ടാമ്പ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) 2023 - 2025 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളും കൺവൻഷന്റെ വരവ് - ചെലവ് കണക്കുകളും പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റിയെ ട്രസ്റ്റി ബോർഡും ഡയറക്ടർ ബോർഡും സംയുക്തമായി രൂപീകരിച്ചു.
ഉദയൻ മേനോൻ (ഫ്ലോറിഡ), സഹൃദയ പണിക്കർ (ന്യൂയോർക്ക്), രഘുനാഥൻ നായർ (ന്യൂയോർക്ക്) എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
പ്രഫഷണൽ മികവും സാമ്പത്തിക വിശകലന പാടവവും ഉള്ള വ്യക്തികളെയാണ് ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായരും പറഞ്ഞു.
NRI
ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്കായുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) ചട്ടങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ഇനി മുതൽ പിഴ ഈടാക്കും.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
മൂന്ന് മാസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണം: വിദേശ പാസ്പോർട്ട് പുതുക്കി ലഭിച്ചാൽ 90 ദിവസത്തിനുള്ളിൽ (മൂന്ന് മാസം) അതിന്റെ വിശദാംശങ്ങൾ ഒസിഐ പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിരിക്കണം.
പിഴ ശിക്ഷ: നിശ്ചിത കാലാവധി കഴിഞ്ഞാൽ അപ്ഡേറ്റ് ചെയ്യുന്നതിന് 25 ഡോളർ പിഴ നൽകേണ്ടി വരും.
യാത്രാ തടസം: കാലാവധി കഴിഞ്ഞതോ അപൂർണ്ണമോ ആയ ഒസിഐ രേഖകളുമായി യാത്ര ചെയ്താൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പ്രവേശനം നിഷേധിക്കാൻ സാധ്യതയുണ്ട്.
ബയോമെട്രിക് ലിങ്കിംഗ്: ഒസിഐ രേഖകൾ ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതിലൂടെ വിമാനത്താവളങ്ങളിലെ ഇ-പ്രോസസിംഗ് വേഗത്തിലാകും.
ഫീസ് ഏകീകരണം: ലോകത്തെ എല്ലാ ഇന്ത്യൻ മിഷനുകളിലും ഒസിഐ ഫീസ് ഘടന ഏകീകരിച്ചു.
പുതുക്കിയ ഒസിഐ ഫീസ് നിരക്കുകൾ: അപേക്ഷാ വിഭാഗം ഫീസ് (വിദേശത്ത്) ഫീസ് (ഇന്ത്യയിൽ)പുതിയ ഒസിഐ അപേക്ഷ275 ഡോളർ15,000 രൂപഒസിഐ റീ-ഇഷ്യൂ (പാസ്പോർട്ട് മാറുമ്പോൾ) 25 ഡോളർ-നഷ്ടപ്പെട്ടാൽ/നശിച്ചാൽ (ഡ്യൂപ്ലിക്കേറ്റ്)100 ഡോളർ - പിഐഒയിൽ നിന്ന് ഒസിഐയിലേക്ക് മാറാൻ100 ഡോളർ.
ഗവേഷകർക്കും ശ്രീലങ്കൻ വംശജർക്കും ആശ്വാസംഉയർന്ന വൈദഗ്ധ്യമുള്ള ഒസിഐ ഉടമകളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഗവേഷണ, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകൾ ലഘൂകരിച്ചു.
ഇതിനായി നേരത്തെ ഉണ്ടായിരുന്ന ആറ് മാസത്തെ റെസിഡൻസി നിബന്ധന ഒഴിവാക്കി. കൂടാതെ, ശ്രീലങ്കൻ തമിഴ് വംശജരുടെ അഞ്ച്, ആറ് തലമുറകൾക്കും ഇനി മുതൽ ഒസിഐക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.
പ്രവാസികൾ ശ്രദ്ധിക്കാൻ: വിദേശ പാസ്പോർട്ട് പുതുക്കിയ ഉടൻ തന്നെ ഒസിഐ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് വഴി പിഴയും വിമാനത്താവളങ്ങളിലെ യാത്രാ തടസങ്ങളും ഒഴിവാക്കാം.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു. ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളികൾ താമസിക്കുന്നയിടത് ഇവർ സന്ദർശനം നടത്തി.
അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
NRI
ഡാളസ്: ഇന്ത്യൻ - അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) നഴ്സ് ഡേ ആഘോഷിച്ചു.
ഗാർലൻഡ് ബ്രോഡ് വേയിലെ ഐസിഇസി ഹാളിൽ നടന്ന ഗംഭീരമായ പരിപാടിയിൽ ഐനന്റിന്റെയും നെനയുടെയും ഫൗണ്ടർ അംഗവുമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു.
നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം മുഖ്യ ലക്ഷ്യ മായി കാണാനും തളർന്നിരിക്കാതെ കടന്നു ചെല്ലണമെന്നും അവർ പറഞ്ഞു.
പ്രസിഡന്റ് മഹേഷ് പിള്ള പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത് ആന്റണി സ്വാഗതം പറയുകയും ഏയ്ഞ്ചൽ ജ്യോതി നന്ദി പറയുകയും ചെയ്തു.
NRI
ഡാളസ്: ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമപ്രവർത്തനം നടത്തിയ 15 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.
ബ്രേക്കിംഗ് ന്യൂസ്, കമ്യൂണിറ്റി വർക്ക്, ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച റിപ്പോർട്ടർമാർ, എഡിറ്റർമാർ, വിഷ്വൽ ജേണലിസ്റ്റുകൾ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
പബ്ലിഷറും സിഇഒയുമായ ഗ്രാന്റ് മോയിസ്, എക്സിക്യൂട്ടീവ് എഡിറ്റർ കോളിൻ മക്കെയ്ൻ നെൽസൺ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സത്യസന്ധതയും സർഗാത്മകതയും നിലനിർത്തിക്കൊണ്ട് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന മാധ്യമപ്രവർത്തനത്തെ ആഘോഷിക്കുക എന്നതാണ് ഈ ചടങ്ങിന്റെ ലക്ഷ്യമെന്ന് കോളിൻ മക്കെയ്ൻ നെൽസൺ പറഞ്ഞു.
ക്രിസ്റ്റഫർ വിൻ "റോബർട്ട് ഡബ്ല്യു. ഡെഷർഡ് അവാർഡ് ഫോർ സിവിക് ജേണലിസം' കരസ്ഥമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകർ അടങ്ങുന്ന പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.
NRI
കൊച്ചി: കേരളത്തില്‍ നിന്നും ഖത്തര്‍, ബഹ്റിന്, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് വിമാന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 30 മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ദുബായി, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റിന്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.
അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും.
NRI
അബുദാബി: കഠിനാധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച "ലേബർ ഹീറോ അവാർഡ് 2026' വേദിയിൽ യുഎഇയുടെ തൊഴിലാളിമേഖലയിൽ സജീവമായ 33 പ്രവാസികളെയാണ് ആദരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവർക്കിടയിൽ നാല് മലയാളികൾക്കും പുരസ്കാരത്തിളക്കം. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാൽ (കൊല്ലം), അമ്പാടിക്കണ്ണൻ മണി (തിരുവനന്തപുരം) എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികൾ.
നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തെരഞ്ഞെടുത്തത്.
ചെറിയ തുടക്കം, വലിയ നേട്ടം; പ്രവാസ മണ്ണിലെ മലയാളി കരുത്ത്
പുരസ്കാര ജേതാക്കളിൽ കണ്ണൂർ കടക്കാട് സ്വദേശിയായ ബിജു ചീനക്കണ്ടിയുടെ ജീവിതം അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമാണ്. ഇരുപത് വർഷം മുൻപ് വെറുമൊരു ബാച്ചിലറായി മെച്ചപ്പെട്ട ജീവിതം തേടി മരുഭൂമിയിലെത്തിയ ബിജു അബുദാബി നാഷണൽ ഹോട്ടൽസിൽ ഓഫീസ് ബോയിയായാണ് പ്രവാസ ജീവിതം തുടങ്ങിയത്.
തോറ്റുകൊടുക്കാൻ തയ്യാറാകാതെ കഠിനാധ്വാനത്തിലൂടെ ഓരോ പടവുകളും ചവിട്ടിക്കയറിയ ബിജു ഇന്ന് അൽ ബറക ഹോൾഡിംഗിന് കീഴിലുള്ള സാദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻ വില്ലേജിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറാണ്.
ബിജുവിനൊപ്പം തന്നെ മംഗലാപുരം സ്വദേശിയായ അബ്ദുൾ ലത്തീഫും വേദിയിൽ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പിൽ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ്.
തൊഴിൽ മേഖലയിൽ ദൈനം ദിന സംഭാവനകൾ നൽകുന്നവരാണ് പുരസ്കാര ജേതാക്കളായ മറ്റു മലയാളികളും. തൊഴിൽ തേടി വർഷങ്ങൾക്ക് മുൻപ് യുഎഇയിലെത്തിയ ഇവർക്കു പറയാനുള്ളതും അന്നം നൽകുന്ന നാടിന്റെ അഭിമാന കഥകൾ.
മറ്റൊന്നും പ്രതീക്ഷിക്കാതെ, ചെയ്യുന്ന തൊഴിലിനോട് പൂർണ്ണ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പുലർത്തിയതിന്റെ ഭാഗമായാണ് പുരസ്കാരത്തിനായി ഇവരെ തിരഞ്ഞെടുക്കപ്പെട്ടത്.
അതിജീവനത്തിന്റെ വിശ്വഗാഥകൾ; വിയർപ്പൊഴുക്കിയവർക്ക് നാടിന്റെ സല്യൂട്ട്
ഇന്ത്യയ്ക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയിൽ ആദരിക്കപ്പെട്ടത്.
ക്ലീനറായി ജോലി ആരംഭിച്ച് അക്കോമഡേഷൻ ആർട്ടിസ്റ്റ് ആയി മാറിയവരും ഡാറ്റാ എൻട്രി ഓപ്പറേറ്ററിൽ നിന്ന് അഡ്മിൻ തസ്തികയിലേക്ക് ഉയർന്നവരും ഉൾപ്പെട്ട ഈ പട്ടിക അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിശബ്ദമായി പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറി.
ഘാനയിൽ സ്വന്തമായി ഒരു ആർട്ട് ഗ്യാലറി നടത്തിയിരുന്ന ഇവാൻ ഓപോകു അഡാഡെ എന്ന യുവാവ് 2021-ൽ യുഎഇയിൽ എത്തിയത് ഒരു ക്ലീനറായി. ഇവാനിലെ കലാകാരനെ തിരിച്ചറിഞ്ഞ മാനേജ്മെന്റ് എഡിഎൻഎച്ച് കേറ്ററിംഗ് സർവീസിലെ അക്കോമഡേഷൻ കലാകാരനായി അദ്ദേഹത്തെ ഉയർത്തി.
ശ്രീലങ്കൻ സ്വദേശിയായ മേനക രവിനാദയുടെ പുരോഗതിയുടെ കഥയും സമാനം. 2018-ൽ വെറുമൊരു ഡാറ്റാ എൻട്രി ഓപ്പറേറ്ററായി കരിയർ തുടങ്ങിയ രവിനാദ കഠിനാധ്വാനത്തിലൂടെ അഡ്മിൻ ജോലിയിലേക്ക് ഉയർന്നു.
ഓരോ തൊഴിലാളിയും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ യുഎഇ നൽകുന്ന പിന്തുണയെയും സുരക്ഷിതമായ അന്തരീക്ഷത്തെയും ചടങ്ങിൽ സ്നേഹത്തോടെ സ്മരിച്ചു.
മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, എഡി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷൻ അതോറിറ്റി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ പുരസ്കാര ചടങ്ങ് അവിസ്മരണീയമാക്കിയത്