ഇന്ത്യ-അമേരിക്ക ബന്ധം വീണ്ടും ഊഷ്മളമാകുന്നു
റ്റി.സി. മാത്യു
Sunday, October 12, 2025 12:48 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ചു. മാസങ്ങൾക്കു ശേഷമാണ് ‘മെെ ഫ്രണ്ട്’ ട്രംപിനെ മോദി വിളിച്ചത്. ‘ഗാസാ കരാറിന്റെ പേരിൽ അഭിനന്ദനം അറിയിക്കാൻ’ എന്നാണ് ഔദ്യോഗിക വിശദീകരണം.
കരാറിന്റെ പേരിൽ നേരത്തേ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപിനെ അഭിനന്ദിച്ചതിനു പിന്നാലെയുള്ള വിളിക്ക് അതിനപ്പുറം മാനങ്ങൾ ഉണ്ട്. ഇന്ത്യ-യുഎസ് വ്യാപാരകരാർ ചർച്ചയിലെ പുരോഗതിയും സംസാരിച്ചു എന്നാണ് മോദി പിന്നീട് എക്സിൽ കുറിച്ചത്. പക്ഷേ, അതല്ല ഏറ്റവും പ്രധാന കാര്യം. സെർജിയോ ഗോറിനെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും അർധ ഇന്ത്യൻ ആയ പോൾ കപൂറിനെ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട മധ്യ-ദക്ഷിണേഷ്യാ മേഖലയുടെ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയി സെനറ്റ് അംഗീകരിച്ച ശേഷമാണു ഫോൺ വിളി. അതാണു പ്രാധാന്യം. ആ നിയമനങ്ങൾ ചെറിയ കാര്യമല്ല.
അന്നു പ്രതികരിച്ചില്ല
ഓഗസ്റ്റ് മൂന്നാം വാരം ഗോറിനെ ഇന്ത്യയിലെ അംബാസഡറും മധ്യ-ദക്ഷിണേഷ്യ ചുമതലക്കാരനും ആയി ട്രംപ് നോമിനേറ്റ് ചെയ്തതാണ്. അത് ഇന്ത്യക്ക് രസിച്ചില്ല. അതേപ്പറ്റി ഇന്ത്യ ഒന്നര മാസത്തേക്ക് ഒന്നും പ്രതികരിച്ചില്ല. ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അന്നു പ്രതികരിച്ചത്. മാസങ്ങളായി ഒഴിഞ്ഞു കിടന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷം പോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ ചുമതലക്കാരനെ ഇന്ത്യയിൽ അംബാസഡറും കൂടി ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. കഴിഞ്ഞ ആഴ്ചയാണു കപൂറിന്റെ നോമിനേഷൻ വന്നതും ഗോറിനെ ഇന്ത്യയിലെ സ്ഥാനപതി മാത്രമായി അംഗീകരിച്ചതും.
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ദക്ഷിണേഷ്യയിൽ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ശ്രമിച്ചതാണ്. ഇന്ത്യ എതിർത്തതു മൂലം ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുളള പ്രത്യേക പ്രതിനിധിയാക്കി. ഇപ്പോൾ ട്രംപ് പ്രത്യേക പ്രതിനിധി പദവി ഒഴിവാക്കി. പകരം ദക്ഷിണ-മധ്യ ഏഷ്യയുടെ ബ്യൂറോയിൽ ദക്ഷിണേഷ്യാ വിദഗ്ധനായ കപൂറിനെ നിയമിച്ചു.
സുരക്ഷാവിദഗ്ധൻ
ഏതായാലും കപൂർ വന്നതോടെ ഇന്ത്യക്ക് ആശ്വാസമായി. വിദ്യാഭ്യാസകാലം മുതൽ അമേരിക്കയിൽ ആയിരുന്നെങ്കിലും അടുക്കലടുക്കൽ ഇന്ത്യയിൽ വന്നിരുന്നു. കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ആമേഴ്സ്റ്റ് കോളജിൽ ബിരുദ പഠനത്തിനു ദക്ഷിണേഷ്യ ആയിരുന്നു വിഷയം. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗാേയിൽനിന്നു പിഎച്ച്ഡി നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും മോൺടേറിയിലെ യുഎസ് നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂളിലും അധ്യാപകനായിരുന്നു.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും പ്രതിരോധ വകുപ്പിലും കൺസൾട്ടന്റായിരുന്നു.
ദക്ഷിണേഷ്യയിലെ സംഘർഷവും അണ്വായുധവ്യാപനവും സംബന്ധിച്ച ഡേഞ്ചറസ് ഡിറ്ററന്റ് (അപായകാരിയായ പ്രതിബന്ധം), പാക്കിസ്ഥാൻ ഇസ്ലാമിക തീവ്രവാദികളെ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ജിഹാദ് ആസ് ഗ്രാൻഡ് സ്ട്രാറ്റജി, ദക്ഷിണേഷ്യയിലെ ആണവനില സംബന്ധിച്ച ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദ ബോംബ്, അമേരിക്കയുടെയും ഇന്ത്യയുടെയും കാഴ്ചപ്പാടുകൾ താരതമ്യപ്പെടുത്തുന്ന ദ ചലഞ്ചസ് ഓഫ് ന്യൂക്ലിയർ സെക്യൂരിറ്റി എന്നിവയാണ് കപൂറിന്റെ പ്രധാന ഗ്രന്ഥങ്ങൾ. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകൾ മുതൽ ഭീകരരെ ഉപയോഗിച്ചു പോന്നതാണ് പാക്കിസ്ഥാൻ എന്നു നല്ല ബോധ്യമുണ്ട് കപൂറിന്. അദ്ദേഹം നൽകുന്ന ഉപദേശമനുസരിച്ച് ട്രംപ് ഭരണകൂടം നീങ്ങിയാൽ ഇന്ത്യയുടെ കുറെയേറെ ആശങ്കകൾ മാറും. മാറ്റം എങ്ങനെയാകും എന്നതു കാത്തിരുന്നു കാണാം.
ചോളത്തിനു പകരം എഥനോൾ
വ്യാപാരകാര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി സൂചനയുണ്ട്. അമേരിക്കയിൽനിന്നു കൂടുതൽ പെട്രോളിയം ഉത്പന്നങ്ങളും പ്രകൃതിവാതകവും വാങ്ങാൻ ഇന്ത്യ തയാറാണ്. കുറഞ്ഞ വിലയ്ക്കു കിട്ടുമ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസം നിൽക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. യുദ്ധവിമാനങ്ങളടക്കം പ്രതിരോധ വാങ്ങലുകളിൽ അമേരിക്കയെ കൂടുതൽ ആശ്രയിക്കാനും ഇന്ത്യ തയാറാണ്.
എന്നാൽ, കാർഷിക ഇറക്കുമതിയിൽ ചില പരിധികൾ വയ്ക്കും. ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയാറല്ല. പകരം അതിൽനിന്നുണ്ടാക്കുന്ന എഥനോൾ ധാരാളമായി വാങ്ങാൻ തയാറാണ്. പല കാർഷിക-ക്ഷീര ഉത്പന്നങ്ങളുടെയും സംസ്കരിച്ച രൂപങ്ങളും ഉപോത്പന്നങ്ങളും വാങ്ങാൻ ഇന്ത്യ തയാറാകും. ഇതു സംബന്ധിച്ച ചർച്ചകൾ പുതിയ അംബാസഡർ സ്ഥാനമേറ്റ ശേഷം വേഗത്തിലാകും എന്നാണു സൂചന.
മൊത്തത്തിൽ ഉഭയബന്ധം ഒരു മഞ്ഞുരുകലിന്റെ വക്കിലായി. രണ്ടു കൂട്ടരും നിലപാടുകളിൽ അയവു വരുത്തിയതാണു പ്രധാനകാരണം. പാക് ഭരണകൂടത്തെ വാഷിംഗ്ടണിൽ നിർബാധം മേയാൻ അനുവദിക്കുന്നതിലെ അപായം മനസിലാക്കി ഇന്ത്യ പ്രവർത്തിച്ചു എന്നും പറയാം. ഇന്ത്യക്കു വേണ്ടി ലോബിയിംഗ് നടത്താൻ മൂന്നു മാസം മുൻപു പുതിയ ഏജൻസിയെ നിയമിച്ചതിന്റെ നേട്ടവുമാകാം ഇത്.
പാക് വിമർശകൻ
ന്യൂഡൽഹിയിൽ ഇന്ത്യക്കാരന് അമേരിക്കൻ വനിതയിൽ ജനിച്ച കപൂർ അമേരിക്കയിലാണു വിദ്യാഭ്യാസം നടത്തിയത്. ഗ്രന്ഥകാരനും അധ്യാപകനുമായ ഈ അൻപത്താറുകാരൻ പാക്കിസ്ഥാന്റെ കടുത്ത വിമർശകനാണ്. ട്രംപ് ഭരണകൂടം പാക്കിസ്ഥാനോടും പാക് സേനാ മേധാവിയോടും കാണിക്കുന്ന അമിത അടുപ്പം മാറ്റാൻ കപൂറിന്റെ നിയമനം സഹായിക്കും എന്ന് ഇന്ത്യ കരുതുന്നു. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിച്ചത് എന്നതാണു വിലയിരുത്തൽ.
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, അമേരിക്കയിൽ കുടിയേറിയ ആളാണു 38 വയസുള്ള സെർജിയോ ഗോർ. (പഴയ പേര് സെർജി ഗോറോഖോവ്സ്കി). നയതന്ത്രമേഖലയിൽ ഒരു പരിചയവുമില്ല. മൂന്നു തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ.
അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണ് ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്.