മോദി - സുശക്തവും സ്വയംപര്യാപ്തവുമായ ഭാരതത്തിന്റെ ശില്പി
Wednesday, September 17, 2025 12:24 AM IST
അമിത് ഷാ (കേന്ദ്ര ആഭ്യന്തരമന്ത്രി)
രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച രാഷ്ട്രതന്ത്രജ്ഞനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് ഇന്ന്. 75-ാമത് ജന്മദിനമെന്ന നിലയില്‍ മോദിയുടെ ഈ ജന്മദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. 140 കോടി ഭാരതീയരുടെ പേരിൽ മോദിജിക്ക് ഹൃദ്യമായ ആശംസ നേരുന്നതിനൊപ്പം മഹത്വപൂര്‍ണ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് ദീർഘായുസും ഊർജവും മികച്ച ആരോഗ്യവും ലഭിക്കാന്‍ ഞാന്‍ സർവശക്തനോട് പ്രാർഥിക്കുകയും ചെയ്യുന്നു.
ദൗത്യനിഷ്ഠയാര്‍ന്ന നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച എനിക്ക് മോദിയുടെ വ്യക്തിത്വം കേവലം രാഷ്ട്രീയ നേതാവിനപ്പുറം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ദൗത്യനിഷ്ഠയാര്‍ന്ന ഒരു നേതാവിന്റേതാണെന്ന് ആഴത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉയർച്ചയും പൗരന്മാരുടെ ക്ഷേമവും അദ്ദേഹത്തിന് കേവലം ആശയങ്ങളല്ല, മറിച്ച് മാർഗനിർദേശക തത്വങ്ങളാണ്.
സമഗ്ര ഭരണനിർവഹണ മാതൃക ഉറപ്പാക്കുന്നതിലെ നിരന്തര ശ്രദ്ധയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ സവിശേഷമാക്കുന്നത്. വികസനയാത്രയിൽ ഒരു വ്യക്തിയോ സമൂഹമോ പോലും പിന്നിലാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ നയനിര്വഹണങ്ങള് ഉറപ്പാക്കുന്നു. ഭരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അധികാരോപാധിയല്ല, മറിച്ച് സേവന മാധ്യമമാണ്. മോദിയുടെ നേതൃത്വത്തിൽ ദരിദ്രർക്കായി നിരവധി ക്ഷേമപദ്ധതികൾ ആരംഭിക്കുകയും അവ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
50 കോടിയിലധികം പേരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കിയ ജൻ ധൻ യോജന സാമ്പത്തിക ഉൾച്ചേർക്കലിന്റെ മഹത്തായ അധ്യായം രചിച്ചു; ദശലക്ഷക്കണക്കിന് കുടുംബങ്ങളെ അടുക്കളയിലെ പുകയിൽനിന്ന് മോചിപ്പിച്ച ഉജ്വല യോജന അവര്‍ക്ക് അന്തഃസാര്‍ന്ന ജീവിതം സമ്മാനിച്ചു; പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷയുടെ സുരക്ഷിതത്വം ആയുഷ്മാൻ ഭാരതിലൂടെ ഉറപ്പാക്കി; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രധാനമന്ത്രി ആവാസ് യോജന സഹായിച്ചു. ഓരോ ഗുണഭോക്താവിന്റെയും കണ്ണുകളില്‍ ഞാൻ കാണുന്ന സംതൃപ്തിയും വിശ്വാസവും പൊതുജനക്ഷേമം എന്ന കാഴ്ചപ്പാടിനെ മോദിയുടെ ഭരണം എങ്ങനെ യാഥാർഥ്യമാക്കിയെന്ന തിരിച്ചറിവ് പകരുന്നതാണ്.
ഒരു ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും സമൂഹത്തിന്റെ നാനാവിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്തു. ഭാരതത്തിന്റെ ആത്മാവിനെ അടുത്തറിയാൻ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തിനു സാധിച്ചു.
ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും കാണിക്കുന്ന സഹാനുഭൂതിയിലൂടെ അദ്ദേഹത്തിന്റെ ഭരണനിര്‍വഹണത്തിലും പിന്നീട് ഇതു പ്രതിഫലിച്ചു. ഒരു പ്രചാരകനായിരിക്കവെയാണ് സംഘടനാപരമായ കഴിവുകൾ മോദി സ്വായത്തമാക്കിയത്. തുടര്‍ന്ന് ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ പുനഃക്രമീകരണത്തിനിടെ പാർട്ടിയുടെ പ്രവർത്തനഗതിയെ പരിവർത്തനം ചെയ്ത നൂതന പരിഷ്കാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സംഘടനാപരമായ ഉൾക്കാഴ്ചകളും ദേശീയ തലത്തിൽ നടപ്പാക്കാൻ ബിജെപിയുടെ ദേശീയ അധ്യക്ഷനെന്ന നിലയിൽ അവസരം ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു.
അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും
പ്രതിസന്ധിഘട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് ശക്തമായ നേതൃത്വത്തിന്റെ മുഖമുദ്ര. ഇക്കാര്യത്തില്‍ മോദിയുടെ നേതൃത്വം അതുല്യമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപോലും അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും എനിക്ക് അദ്ദേഹത്തില്‍ കാണാനായി. 2014 മുതൽ രാജ്യത്തിന് ധീരവും നിർണായകവുമായ നടപടികളാവശ്യമായ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നേതൃ തത്വങ്ങളില്‍ അടിയുറച്ച് രാജ്യതാത്പര്യങ്ങൾക്കനുസൃതമായി മോദി തീരുമാനങ്ങള്‍ കൈക്കൊണ്ടു. ചരിത്രപരമായ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളിൽ പുത്തന്‍ അധ്യായം രചിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി രാഷ്ട്രീയ ധീരത മാത്രമല്ല, ദേശീയ ഐക്യത്തോടും അഖണ്ഡതയോടും മോദി സ്വീകരിച്ച അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിയ തീരുമാനമായും എക്കാലവും ഓർമിക്കപ്പെടും. മുത്തലാഖ് എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കിയത് സ്ത്രീകളുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ധീര നടപടിയായിരുന്നു. ഈ തീരുമാനങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. പലതും എതിർപ്പ് നേരിട്ടെങ്കിലും ഒരിക്കല്‍പോലും മോദി പിന്മാറിയില്ല. പ്രതിരോധങ്ങളോ വിമർശനങ്ങളോ പരിഗണിക്കാതെ രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കണമെന്ന വിശ്വാസത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
കോവിഡ്-19 മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ വേളയിൽ, മോദിജി പൊതുജനങ്ങളെ ആശ്വസിപ്പിക്കുക മാത്രമല്ല ചെയ്തത്; മറിച്ച്, രാജ്യത്തെ വ്യവസായങ്ങളെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും സ്വയംപര്യാപ്തതയിലേക്കു നയിക്കുകയും ചെയ്തു. മഹാമാരിക്കാലത്തു ലോകം ആശങ്കയോടെ ഉറ്റുനോക്കിയത് ഇന്ത്യയെയായിരുന്നു. എന്നാൽ, ചാതുര്യമാർന്ന നമ്മുടെ നേതൃത്വത്തിന്റെ ഫലമായി റിക്കാർഡ് സമയത്തിനുള്ളിൽ രാജ്യത്തു പ്രതിരോധമരുന്നു നിർമിക്കാൻ കഴിഞ്ഞു. മാത്രമല്ല, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പ്രതിരോധകുത്തിവയ്പ്യജ്ഞത്തിലൂടെ, കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ദേശീയസുരക്ഷയും ആത്മാഭിമാനവും
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ദേശീയ സുരക്ഷയും ആത്മാഭിമാനവും നമ്മുടെ ദേശീയ ജീവിതത്തിനു വളരെ പ്രധാനമാണെന്ന് ഇന്ത്യ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഉറി ആക്രമണത്തിനുശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്, ഇന്ത്യ ഇനി ഭീകരതയുടെ കാര്യത്തിൽ നിശബ്ദമായി, കാഴ്ചക്കാരായി തുടരില്ലെന്നു ലോകത്തിനു കാട്ടിക്കൊടുത്തു. പുൽവാമ സംഭവത്തിനുശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണം ഈ ദൃഢനിശ്ചയത്തിനു കൂടുതൽ കരുത്തേകി. അടുത്തിടെ, പഹൽഗാം ആക്രമണത്തോടുള്ള പ്രതികരണമായി 2025 മേയ് ഏഴിനു നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’, രാജ്യത്തിന്റെ സ്വത്വവും പൗരന്മാരുടെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോൾ, ഇന്ത്യ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും പ്രതികരിക്കുമെന്ന നയം നിർണായകമായി ഉയർത്തിക്കാട്ടി.
ഈ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസവും അഭിമാനവും വളർത്തുക മാത്രമല്ല, പുതിയ ഇന്ത്യ അതിന്റെ ദേശീയ ക്ഷേമം സംരക്ഷിക്കാൻ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന സന്ദേശം ലോകത്തിനു നൽകുകയും ചെയ്തു.
വിദേശനയ മേഖലയിലും മോദിജിയുടെ തന്ത്രം അതുല്യമാണ്. അദ്ദേഹമിന്ന് ഒരു അന്താരാഷ്ട്രവേദിയിൽ നിൽക്കുകയും ഇന്ത്യയുടെ നിലപാട് ആത്മവിശ്വാസത്തോടെ മുന്നോട്ടുവയ്ക്കുകയും ചെയ്യുമ്പോൾ, അഭിമാനത്തിന്റെ അലയൊലികൾ നാമേവരിലും പടരുകയാണ്. മുൻകാലങ്ങളിൽ വളർന്നുവരുന്ന രാഷ്ട്രമായാണ് ഇന്ത്യയെ പലപ്പോഴും കണ്ടിരുന്നത്. എന്നാലിപ്പോൾ, മോദിജിയുടെ നേതൃത്വത്തിൽ, ഇന്ത്യ ആഗോള നേതൃപദവി ഏറ്റെടുക്കുന്നതിലേക്കു കുതിക്കുകയാണ്. പാരിസ് കാലാവസ്ഥ ഉടമ്പടിയോ, ജി-20 സമ്മേളനമോ, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗമോ ഏതുമാകട്ടെ, അവയിലെല്ലാം, അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇന്ത്യയുടെ വളരുന്ന കരുത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി നിലകൊണ്ടു.
സവിശേഷമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ
നരേന്ദ്ര മോദിജിയെ ഞാൻ മനസിലാക്കിയതിൽനിന്ന്, അദ്ദേഹത്തിന്റെ വ്യക്തിത്വം നയങ്ങളിലും പരിപാടികളിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് എനിക്കു പറയാനാകും. അദ്ദേഹത്തിനു സവിശേഷമായ വ്യക്തിപ്രഭാവമുണ്ട്. അത് അദ്ദേഹത്തെ പൊതുജനങ്ങളുമായി നേരിട്ടു കൂട്ടിയിണക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്വാഭാവികതയും ലാളിത്യവുമുണ്ട്. അതദ്ദേഹത്തിനു പൊതുജനങ്ങളുടെ ഹൃദയങ്ങളിൽ ഇടമേകുന്നു. ‘മൻ കീ ബാത്’ പരിപാടിയിൽ അദ്ദേഹം സംസാരിക്കുമ്പോൾ കോടിക്കണക്കിനു ജനങ്ങൾക്കു പ്രധാനമന്ത്രി അവരുമായി നേരിട്ടു സംസാരിക്കുന്നതായി തോന്നുന്നു. ഗ്രാമീണ കർഷകനോ നഗരത്തിലെ വിദ്യാർഥിയോ വീട്ടമ്മയോ ആരുമാകട്ടെ, അവർക്കെല്ലാം അദ്ദേഹത്തോടു വളരെയേറെ അടുപ്പം തോന്നുന്നു. ഇത് ഏവർക്കും ലഭിക്കുന്ന ഗുണമല്ല.
തിരിഞ്ഞുനോക്കുമ്പോൾ മനസിലാകുന്നത്, നരേന്ദ്ര മോദിജി ഇന്ത്യക്കു സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, മാനസികമായും സാംസ്കാരികമായും കരുത്തുപകർന്നിട്ടുണ്ടെന്നാണ്. ഇന്ത്യയുടെ ആന്തരികശക്തിയെക്കുറിച്ചു കൃത്യമായ ധാരണയുള്ള മോദിജിക്ക്, 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പൂർത്തിയാക്കുമ്പോൾ, നമ്മുടെ രാജ്യം ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) ആയി മാറണമെന്നും മഹത്തായ രാജ്യമെന്ന പദവി പുനഃസ്ഥാപിക്കണമെന്നുമുള്ള കാഴ്ചപ്പാടുണ്ട്. ഇതു നേടിയെടുക്കാൻ, ദീർഘവീക്ഷണമാർന്ന നയങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ ആ ദിശയിൽ അതിവേഗം മുന്നോട്ടു നയിക്കുകയാണ്. ഈ ലോകത്തു നാം ആരുടെയും പിന്നിലല്ല എന്ന വിശ്വാസം ഓരോ ഇന്ത്യക്കാരനിലും വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, രാജ്യം ആത്മാഭിമാനത്തിലും സ്വയംപര്യാപ്തതയിലും ആത്മവിശ്വാസത്തിലും പുതിയ ഉയരങ്ങൾ കീഴടക്കി. എന്റെ കാഴ്ചപ്പാടിൽ അതു ചരിത്രപരവും അതുല്യവുമാണ്.
വാസ്തവത്തിൽ, യഥാർഥ നേതൃത്വം എന്നത് ഓരോ നിമിഷവും രാഷ്ട്രത്തിനായി സമർപ്പിക്കുന്നതാണ്; വർത്തമാനകാലത്തിനതീതമായി ഭാവിയിലേക്കു നോക്കുന്നതാണ്. ഇന്ന്, ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണു നരേന്ദ്ര മോദിയുടെ ഈ വ്യക്തിത്വം.