മലബാറില്‍ വീണ്ടും ലീഗ് കരുത്തില്‍ യുഡിഎഫ്
Tuesday, June 24, 2025 1:03 AM IST
കോഴിക്കോട്: നിലന്പൂർ ഉപതെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി കരുത്തുകാണിച്ച് യുഡിഎഫിനൊപ്പം നിന്ന് മുസ്ലിം ലീഗ്. മലബാറില്‍ ന്യൂനപക്ഷ വോട്ടുകളിലേക്കു കണ്ണുവച്ച് സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസാനത്തെ തിരിച്ചടിയായിരിക്കുകയാണ് യുഡിഎഫിന്റെ നിലമ്പൂരിലെ തിളക്കമാര്‍ന്ന വിജയം.
സ്ഥാനാര്‍ഥിനിര്‍ണയത്തിനു കാത്തുനില്‍ക്കാതെ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ലീഗിനെ സജീവമാക്കിയത് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനായിരുന്നു വോട്ടുകള്‍ ചോരാതിരിക്കാനുള്ള ദൗത്യം. ഇതിനൊപ്പം കോണ്‍ഗ്രസ് യുവനേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ചേര്‍ന്നു.
ഇവരുടെ പ്രവര്‍ത്തനമികവിന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറഞ്ഞ കൈയടിയാണ് ഉയരുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ ലീഗ് വോട്ടുകളുള്ള വഴിക്കടവ്, മൂത്തേടം എന്നിവിടങ്ങളില്‍ വലിയ രീതിയിലുള്ള ചോര്‍ച്ച ഇല്ലെന്നുള്ളത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് യുഡിഎഫ് വിലയിരുത്തുന്നത്.
സിപിഎം മലബാറില്‍ പ്രധാനമായും പോരാടുന്നത് ലീഗിനെതിരേയാണ്. ലീഗ് വിരുദ്ധ വോട്ടുകളാണ് സിപിഎമ്മിന്റെ വോട്ടു ബാങ്ക്. കോണ്‍ഗ്രസിന് ഒറ്റയ്ക്കു നിന്നാല്‍ ജയിക്കാവുന്ന ഒരു മണ്ഡലം പോലും മലപ്പുറം ജില്ലയില്‍ ഇല്ലെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനും അറിവുള്ളതാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട ലീഗിനെ വടകരയില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കോണ്‍ഗ്രസ് പരിഹാരം കണ്ടിരുന്നു. അന്ന് ഷാഫിക്കുവേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച യൂത്ത് ലീഗ് നേതൃത്വത്തെ തന്നെയാണ് നിലമ്പൂരിലും മുസ്ലിം ലീഗ് രംഗത്തിറക്കിയത്. അത് ഫലം കാണുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തിയത് ലീഗാണ്. സ്ഥാനാര്‍ഥിപ്രഖ്യാപനം വരുംമുന്‍പുതന്നെ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ള ആര്യാടന് ഷൗക്കത്തിനെയും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെയും ഒരുമിച്ച് വേദിയില്‍ കൊണ്ടുവന്നതും ലീഗാണ്.
വികസനപദ്ധതികളില്‍ സിപിഎമ്മിനെയും മുന്‍ എംഎല്‍എ പി.വി. അന്‍വറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ലഘുലേഖയുമായാണു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. നിലമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം. സ്വരാജ് വിജയിച്ചാല്‍ ലീഗില്നിന്നുവരെ സിപിഎമ്മിലേക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകുമായിരുന്നു.
2026ലും യുഡിഎഫിനു ഭരണം ലഭിക്കില്ലെന്ന് ഉറപ്പായാല്‍ ലീഗിലെ പ്രബല വിഭാഗംതന്നെ ഇടതുപക്ഷ ഘടകകക്ഷിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. അതിനെല്ലാം തടയിടാന്‍ നിലമ്പൂരിനെക്കൊണ്ടു കഴിഞ്ഞു.