ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവം: ഗോവ ആരോഗ്യമന്ത്രി മാപ്പുപറഞ്ഞു
Tuesday, June 10, 2025 1:49 AM IST
പനാജി: ഗോവ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ. മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗോവ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലായിരുന്നു.
മെഡിക്കല്‍ പ്രഫഷണലിസത്തിന്റെ അന്തസിനു തുരങ്കം വയ്ക്കാനോ അനാദരിക്കാനോ താന്‍ ഉദ്ദേശിച്ചില്ല. സമൂഹത്തില്‍ ഡോക്ടര്‍മാര്‍ക്ക് പവിത്രവും ശ്രേഷ്ഠവുമായ സ്ഥാനമുണ്ട്. ആശയവിനിമയത്തില്‍ തനിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
ഗോവ മെഡിക്കല്‍ കോളജില്‍ ശനിയാഴ്ചയാണു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. രോഗിയുടെ പരാതിയെത്തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.
ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടൻതന്നെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നു ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞിരുന്നു.