നേട്ടങ്ങളുയർത്തിക്കാട്ടി ബിജെപി; കള്ളങ്ങളുടെ 11 വർഷമെന്നു കോണ്‍ഗ്രസ്
Tuesday, June 10, 2025 1:49 AM IST
ന്യൂഡൽഹി: മോദിസർക്കാർ അധികാരമേറ്റെടുത്ത് 11 വർഷം പൂർത്തിയായ ദിനത്തിൽ നേട്ടങ്ങളുടെ പട്ടികയുമായി ബിജെപിയും കള്ളങ്ങളുടെ കണക്കുമായി കോണ്‍ഗ്രസും.
140 കോടി ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യം വിവിധ മേഖലകളിൽ അതിവേഗ വളർച്ച കൈവരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്ത്യ അതിവേഗം വളരുന്ന സന്പദ് ഘടന മാത്രമല്ല, കാലാവസ്ഥാപ്രശ്നവും ഡിജിറ്റൽ സാങ്കേതിക നവീകരണവും പോലുള്ള വിഷയങ്ങളിൽ നിർണായക ആഗോള ശബ്ദമാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടയിൽ സർക്കാരിന്റെ എല്ലാ പദ്ധതികളും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമം ഉറപ്പാക്കാനായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉജ്ജ്വല, പിഎം ആവാസ്, ആയുഷ്മാൻ ഭാരത്, ഭാരതീയ ജനൗഷധി, പിഎം കിസാൻ സമ്മാൻനിധി എന്നിങ്ങനെയുള്ള പദ്ധതികളെല്ലാംതന്നെ രാജ്യത്തെ പൊതുജനങ്ങൾക്ക് പ്രത്യാശ നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രീണനത്തിനു പകരം ‘എല്ലാവരുടെയുമൊപ്പം, എല്ലാവരുടെയും വികസനം’ എന്ന സംസ്കാരം സൃഷ്ടിച്ച് കർഷകരെയും സ്ത്രീകളെയും പിന്നാക്കക്കാരെയും ദളിതരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മോദി ഭരണകേന്ദ്രത്തിലേക്കു കൊണ്ടുവന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
മോദി സർക്കാരിനു കീഴിൽ നക്സലിസം അന്ത്യശ്വാസം വലിക്കുകയാണെന്നും ജമ്മുകാഷ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാധാനം കൈവന്നെന്നും തീവ്രവാദത്തിനെതിരേ അവരുടെ വസതികളിൽ കടന്നാക്രമിക്കാൻ നമുക്ക് കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കിയ ദിനത്തിൽ ‘വ്യാജ വാഗ്ദാനങ്ങളുടെ 11 വർഷങ്ങൾ’ എന്നപേരിൽ ലഘുലേഖ പുറത്തിറക്കിയാണ് കോണ്‍ഗ്രസ് ബിജെപിയുടെ ഭരണവാർഷികദിനത്തെ പ്രതിരോധിച്ചത്.
ബിജെപി സർക്കാരിന്റെ അവകാശവാദങ്ങളും അതിന്റെ മറുപക്ഷവുമെന്ന രീതിയിലാണ് കോണ്‍ഗ്രസിന്റെ ലഘുലേഖ. പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരം 81 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ആഗോള വിശപ്പ് സൂചികയിൽ 127 രാജ്യങ്ങളിൽനിന്ന് ഇന്ത്യയുടെ റാങ്കിംഗ് 105-ാമതാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
2013-14മായി താരതമ്യം ചെയ്യുന്പോൾ 2025-26ൽ കാർഷിക ബജറ്റ് അഞ്ചിരട്ടിയായെന്നു പറയുന്നുണ്ടെങ്കിലും 19 കോടിയിലധികം കർഷകർക്ക് 33 ലക്ഷം കോടി കടമുണ്ടെന്നും കോൺഗ്രസ് പറയുന്നു.