ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷപ്രസംഗം; ആഭ്യന്തര അന്വേഷണം ഉപേക്ഷിച്ചു
Tuesday, June 10, 2025 1:49 AM IST
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടി ഉപേക്ഷിച്ചതായി സുപ്രീംകോടതി വൃത്തങ്ങൾ.
രാജ്യസഭാ സെക്രട്ടേറിയറ്റിന് വിഷയത്തിൽ ഇടപെടാൻ പ്രത്യേക അനുമതിയുണ്ടെന്നു വ്യക്തമാക്കുന്ന കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടിയെന്നാണ് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജസ്റ്റീസ് ശേഖർ കുമാറിനെതിരേ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് നൽകിയ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജിയുടെ പെരുമാറ്റമടക്കം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടോയെന്നു വിലയിരുത്താനും ആഭ്യന്തര അന്വേഷണത്തിനും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നടപടികൾ ആരംഭിച്ചിരുന്നു.
എന്നാൽ ഇത്തരം നടപടിക്രമങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരം രാജ്യസഭാധ്യക്ഷനും പാർലമെന്റിനുമാണെന്നു വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റിൽനിന്നു ലഭിച്ചതോടെ തുടർനടപടികൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ അറിയിക്കുന്നത്. സമാന നിലപാട് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ ആവർത്തിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കാൻ സുപ്രീംകോടതിക്കു ശിപാർശ ചെയ്യാൻ സാധിക്കൂ. എന്നാൽ, ജസ്റ്റീസ് ശേഖർ കുമാറിനെതിരേ ആഭ്യന്തര അന്വേഷണം നടത്താത്ത സാഹചര്യത്തിൽ രാജ്യസഭയോ പാർലമെന്റോ അതിനുള്ള നടപടികൾ സ്വീകരിക്കണം.
വിദ്വേഷപ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപിമാർ പാർലമെന്റ് സമ്മേളനത്തിൽ പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സഭാധ്യക്ഷൻ അംഗീകാരം നൽകിയിരുന്നില്ല. നേരത്തേ ജസ്റ്റീസ് ശേഖർകുമാറിനെ വിളിച്ചുവരുത്തി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം വിശദീകരണം തേടിയിരുന്നു.
എന്നാൽ തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കാനോ പ്രസ്താവന തിരുത്താനോ അദ്ദേഹം തയാറാകാത്തതിനെയും സുപ്രീംകോടതി കൊളീജിയം രൂക്ഷമായി വിമർശിച്ചിരുന്നു.