മണിപ്പുരിൽ അക്രമം തുടരുന്നു
Tuesday, June 10, 2025 1:49 AM IST
ഇംഫാൽ: മെയ്തെയ് തീവ്രവാദ വിഭാഗമായ ആരംബായ് തെങ്കോൾ (എടി) നേതാവിന്റെ അറസ്റ്റിനെതിരേ തുടർന്നുള്ള പ്രതിഷേധം മണിപ്പുരിൽ അതിശക്തമായി തുടരുന്നു.
സബ് കലക്ടറുടെ ഓഫീസിനു തീവച്ചതുൾപ്പെടെയുള്ള അക്രമസംഭവങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 11 പേർക്ക് ഇന്നലെ പരിക്കേറ്റു.
ഇംഫാൽ ഈസ്റ്റിലെ യാരിപോക് തുലിഹാളിലാണു സബ് കളക്ടറുടെ ഓഫീസിന് അജ്ഞാതസംഘം തീവച്ചത്. എടി ആഹ്വാനം ചെയ്ത പത്തുദിവസത്തെ ബന്ദിന്റെ ഭാഗമായി പ്രതിഷേധക്കാർ റോഡ് ഉപരോധം തുടർന്നു.
ഇംഫാൽ താഴ്വരിയൽ ഇന്റർനെറ്റ് നിരോധനവും ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കക്ചിംഗ്, തൗബാൽ, ബിഷ്ണുപുർ ജില്ലകളിൽ അനിശ്ചിതകാല കർഫ്യൂവും തുടരുകയാണ്.
എടി നേതാവ് കനാൻ സിംഗ് ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതാണു പ്രതിഷേധത്തിനു കാരണം. എന്നാൽ ആരംബായ് തെങ്കോൾ നേതാവ് എന്ന നിലയിലല്ല; മറിച്ച് മുൻപ് നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റെന്ന് സിബിഐ വിശദീകരിച്ചതായി മണിപ്പുർ പോലീസ് അറിയിച്ചു.
സിംഗിനൊപ്പം അറസ്റ്റിലായ നാലുപേരെ വിട്ടുയയ്ക്കുകയും ചെയ്തു. സ്ഥിതിഗതികൾ സാധാരണഗതിയിലാക്കാൻ ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇംഫാൽ വിമാനത്താവളത്തിൽ നിന്നാണ് സിംഗിനെ പോലീസ് പിടികൂടിയത്. മണിപ്പുർ പോലീസിലെ ഹെഡ്കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന സിംഗിനെ കഴിഞ്ഞ മാർച്ച് മൂന്നിനു സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു.
അതിർത്തിക്ക് അപ്പുറത്തുനിന്നും ആയുധങ്ങൾ സംസ്ഥാനത്ത് എത്തിക്കുന്നതുൾപ്പെടെ കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്.