കർണാടക ദുരന്തം: രാഷ്ട്രീയ ഇടപെടലുകളിൽ ഹൈക്കോടതിക്ക് അതൃപ്തി
Tuesday, June 10, 2025 1:49 AM IST
ബംഗളുരു: ഐപിഎൽ ജേതാക്കൾക്കു ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിലെ അന്വേഷണത്തിലുണ്ടായ രാഷ്ട്രീയ ഇടപെടലുകളിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.
കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളുരു ടീമിന്റെ മാർക്കറ്റിംഗ് വിഭാഗം തലവൻ നിഖിൽ സോസെയ്ലിനെ അറസ്റ്റ്ചെയ്തതു മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണിത്. നിയമവും ചട്ടവും മറികടന്നാണ് അറസ്റ്റെന്നും വിമർശനമുണ്ടായിരുന്നു.
ആർസിബിയുടെ സമൂഹ്യമാധ്യമ പോസ്റ്റ് മാത്രമാണ് അപകടത്തിനു കാരണമായതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്ന് ജസ്റ്റീസ് എസ്.ആർ. കൃഷ്ണകുമാർ വ്യക്തമാക്കി. ആർസിബിയും ഇവന്റ് മാനേജ്മെന്റ് പാർട്ണർ ആയ ഡിഎൻഎ നെറ്റ്വർക്കും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രാഥമിക അന്വേഷണംപോലും നടത്താതെ അറസ്റ്റ് ചെയ്തുവെന്ന ആർസിബിയുടെ വാദവും കോടതി അംഗീകരിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷനെതിരേ ഒരു നടപടിക്കും സർക്കാർ മുതിർന്നിട്ടില്ലെന്നും ആർസിബിയെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ജഡ്ജി പറഞ്ഞു.
കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ആർസിബി ഉദ്യോഗസ്ഥരെ അറസ്റ്റ്ചെയ്യരുതെന്നു നിർദേശിക്കുകയും ആരാണ് അപകടത്തിന് ഉത്തരവാദിയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.