മഹാരാഷ്ട്രയിലെ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നു കൈമാറുമെന്ന് രാഹുൽ
Tuesday, June 10, 2025 1:49 AM IST
ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വോട്ടർപട്ടിക വിവരങ്ങൾ കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായേക്കുമെന്ന വാർത്തയെ സ്വാഗതം ചെയ്തു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, വിവരങ്ങൾ കൈമാറുന്ന കൃത്യമായ തീയതി എന്നാണെന്ന് രാഹുൽ ചോദിച്ചു.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചു തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയും വോട്ടിംഗ് ബൂത്തുകളിലെ വൈകുന്നേരം അഞ്ചിനുശേഷമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന് രാഹുൽ ആവശ്യപ്പെടുന്പോഴാണ് പുതിയ സംഭവവികാസങ്ങൾ.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന രാഹുലിന്റെ ആരോപണങ്ങൾ തള്ളിയെങ്കിലും ഔദ്യോഗികമായി പരാതി അറിയിച്ചാൽ ആശങ്കകൾക്കു പരിഹാരം കാണാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതിനു ശേഷമാണ് കോണ്ഗ്രസ് എംപി രണ്ദീപ് സൂർജേവാല ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 2009 മുതൽ 2024 വരെയുള്ള തെരഞ്ഞെടുപ്പ് വോട്ടർപട്ടിക കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായേക്കുമെന്ന് ദേശീയ മാധ്യമത്തിൽ റിപ്പോർട്ട് വന്നത്. ഈ മാധ്യമറിപ്പോർട്ട് എക്സിൽ പങ്കുവച്ചാണ് വോട്ടർ പട്ടിക എന്നു കൈമാറുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചത്.
അതിനിടെ, രാഹുലിന്റെ ആരോപണങ്ങളെ പൂർണമായും പിന്താങ്ങി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊന്നും ഒളിപ്പിക്കാനില്ലെങ്കിൽ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടികകൾ അതിന്റെ മുഴുവൻ ചരിത്രത്തോടുകൂടിയും ടൈം സ്റ്റാംപുകളോടുകൂടിയും കാലതാമസമില്ലാതെ പുറത്തുവിടണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. വോട്ടിംഗ് ബൂത്തുകളിലെ വൈകുന്നേരം അഞ്ചിനുശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
സുതാര്യത എന്നത് ആനുകൂല്യമല്ലെന്നും ഭരണാഘടനാപരമായ ബാധ്യതയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ രാജ്യത്തെ വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലെ ചോദ്യങ്ങൾ കോണ്ഗ്രസ് അധ്യക്ഷൻ പുറത്തിറക്കിയ പ്രസ്താവനയിലും ആവർത്തിച്ചിട്ടുണ്ട്.