നിമിഷപ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ ദുഃഖകരമെന്ന് കോടതി
Monday, July 14, 2025 1:50 PM IST
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ ഉൾപ്പെടെ സർക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ജൂലൈ 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷ പ്രിയയെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഒത്തുതീർപ്പ് ചർച്ചകളിൽ കേന്ദ്രം കുറേക്കൂടി പങ്കാളികളാകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അത് ചെയ്യുന്നുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
അതേസമയം കേസിന്റെ സാഹചര്യം പരിഗണിക്കുന്പോൾ വധശിക്ഷ നടപ്പായാല്‍ ദുഃഖകരമെന്ന് കോടതി നിരീക്ഷിച്ചു. നല്ലത് സംഭവിക്കട്ടെയെന്ന് കരുതി കാത്തിരിക്കാമെന്നും കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് കോടതി പറഞ്ഞു.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന് തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.