ഗാസയിലെ കത്തോലിക്കാ ദേവാലയത്തിനെതിരായ ആക്രമണം: ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ
Friday, July 18, 2025 12:44 PM IST
ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഖേദപ്രകടനം നടത്തി ഇസ്രയേൽ. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ദേവാലയത്തിനു നേരെയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ ഖേദം പ്രകടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. ഇസ്രയേൽ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്.
ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 60 വയസുള്ള കെയർടേക്കറും 84 വയസുള്ള സ്ത്രീയും ആണു കൊല്ലപ്പെട്ടത്.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ഫ്രാൻസിസ് മാർപാപ്പയുടെ ഉറ്റ സുഹൃത്തായിരുന്നു ഫാ. റൊമാനെല്ലി. ഗാസാ യുദ്ധത്തിനിടെ ഫ്രാൻസിസ് മാർപാപ്പയും ഫാ. റൊമാനെല്ലിയും ദിവസവും സംസാരിച്ചിരുന്നു. ഫാ. റൊമാനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല.
ക്രൈസ്തവരും മുസ്ലിംകളും അടക്കം നൂറുകണക്കിനു പലസ്തീൻകാർ അഭയം തേടിയിരിക്കുന്ന പള്ളിവളപ്പിൽ ഇസ്രേലി ഷെല്ലിംഗിൽ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളും ഭിന്നശേഷിക്കാരും ഇവിടെ കഴിയുന്നുണ്ട്. അൽ-അഹ്ലി ആശുപത്രിയുടെ തൊട്ടടുത്തായാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്.