കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
Friday, July 18, 2025 2:43 AM IST
ജറൂസലെം: ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 60 വയസുള്ള കെയർടേക്കറും 84 വയസുള്ള സ്ത്രീയും ആണു കൊല്ലപ്പെട്ടത്.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ഫ്രാൻസിസ് മാർപാപ്പയുടെ ഉറ്റ സുഹൃത്തായിരുന്നു ഫാ. റൊമാനെല്ലി. ഗാസാ യുദ്ധത്തിനിടെ ഫ്രാൻസിസ് മാർപാപ്പയും ഫാ. റൊമാനെല്ലിയും ദിവസവും സംസാരിച്ചിരുന്നു. ഫാ. റൊമാനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല.
ക്രൈസ്തവരും മുസ്ലിംകളും അടക്കം നൂറുകണക്കിനു പലസ്തീൻകാർ അഭയം തേടിയിരിക്കുന്ന പള്ളിവളപ്പിൽ ഇസ്രേലി ഷെല്ലിംഗിൽ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളും ഭിന്നശേഷിക്കാരും ഇവിടെ കഴിയുന്നുണ്ട്. അൽ-അഹ്ലി ആശുപത്രിയുടെ തൊട്ടടുത്തായാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിൽ ഇസ്രേലി വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമത്തിൽ മാപ്പു ചോദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രേലി സേന പറഞ്ഞു. ഹോളി ഫാമിലി പള്ളിക്കു നേർക്കുണ്ടായ ആക്രമണത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.
ഇസ്രേലി ആക്രമണത്തിനെതിരേ രൂക്ഷവിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രംഗത്തെത്തി. ഗാസയിൽ അവശേഷിക്കുന്ന 1000 ക്രൈസ്തവരിൽ ഭൂരിപക്ഷവും ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗക്കാരാണ്.