ഇന്ത്യ-ചൈന വ്യാപാരം: നേപ്പാളിന്റെ പരാമർശത്തെ അപലപിച്ച് ഇന്ത്യ
Thursday, August 21, 2025 1:59 AM IST
ന്യൂഡൽഹി: ലിപുലേഖ് ചുരം വഴി ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിർപ്പിനെ അപലപിച്ച് ഇന്ത്യ, അത്തരം അവകാശവാദങ്ങൾ ന്യായീകരിക്കാനാവാത്തതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കാലാപാനി മേഖല എന്നറിയപ്പെടുന്ന ലിപുലേഖ് ചുരത്തിന്റെ തെക്ക് ഭാഗം നേപ്പാളിന്റെ സ്വന്തമാണെന്ന് കാഠ്മണ്ഡു നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രദേശത്ത് വ്യാപാരം ഉൾപ്പെടെയുള്ള ഒരു പ്രവർത്തനവും നടത്തരുതെന്ന് ന്യൂഡൽഹിയോട് നേപ്പാൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതിൽ പറയുന്നു.
ഈ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. പ്രാദേശിക അവകാശവാദങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം അവകാശവാദങ്ങൾ ന്യായീകരിക്കാവുന്നതോ ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതോ അല്ലെന്നതാണ് തങ്ങളുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലിപുലേഖ് പാസ് വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം 1954 ൽ ആരംഭിച്ച് പതിറ്റാണ്ടുകളായി തുടരുകയാണ്. സമീപ വർഷങ്ങളിൽ കോവിഡും മറ്റ് സംഭവവികാസങ്ങളും കാരണമാണ് ഇത് തടസപ്പെട്ടത്. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും അംഗീകരിച്ച അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേപ്പാളുമായി ആശയവിനിമയത്തിന് സന്നദ്ധമാണെന്ന് ന്യൂഡൽഹി കൂട്ടിച്ചേർത്തു.
നേപ്പാളിന്റെ ഔദ്യോഗിക ഭൂപടം നേപ്പാൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മഹാകാളി നദിയുടെ കിഴക്കുള്ള ലിംപിയാധുര, ലിപുലേഖ്, കലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഘടകമാണെന്ന് നേപ്പാളിലെ കെ.പി. ശർമ്മ ഒലി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.