ഡൽഹി മദ്യനയക്കേസിൽ കവിത ജയിലിലേക്ക്; 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍
Tuesday, March 26, 2024 2:22 PM IST
ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
ബിആര്‍എസ് നേതാവും തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ മാര്‍ച്ച് 15നാണ് ഇഡി അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നടപടി.
കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി അറിയിച്ചിരുന്നു. മദ്യനയ അഴിമതിയില്‍ കവിതയ്ക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.
വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി ഇഡിയോട് നിര്‍ദേശിച്ചു. ഇതിനായി ഒരാഴ്ച സമയം ചോദിച്ചതോടെ കവിതയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
അതേസമയം, കോടതിയിലേക്ക് കയറുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച കവിത തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും ഇതിനെതിരെ പോരാടുമെന്നും ആവർത്തിച്ചു.
കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. മാർച്ച് 22 ന് സുപ്രീം കോടതി കവിതയ്ക്ക് ഇളവ് നല്കാൻ വിസമ്മതിക്കുകയും ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും എഎപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ്. സംഭവത്തിൽ 2023 ഫെബ്രുവരി 26ന് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തിരുന്നു.