കൊലക്കേസ്; പ്രതി രണ്ടര പതിറ്റാണ്ടിന് ശേഷം പിടിയിൽ
Thursday, May 29, 2025 5:35 AM IST
മുംബൈ: 2001-ൽ യാത്രക്കൂലി തർക്കത്തെ തുടർന്ന് യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹാരുൺ അലി മുസ്തകിൻ അലി സയ്യിദ്(43) എന്നയാളെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 2001 ഒക്ടോബർ 14 ന് യാത്രക്കൂലിയെ സംബന്ധിച്ച തർക്കത്തെത്തുടർന്ന് മൊഹറാം അലി മുഹമ്മദ് ഇബ്രാഹിം(56) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
തെളിയിക്കപ്പെടാതെ കിടന്ന കേസ് അടുത്തിടെയാണ് വീണ്ടും അന്വേഷിക്കാൻ ആരംഭിച്ചത്. ഹാരുൺ അലിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.