വന്യജീവി ആക്രമണം: കേന്ദ്ര നിയമം പരിഹാസ്യമെന്നു മുഖ്യമന്ത്രി
Friday, May 30, 2025 3:33 AM IST
തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുള്ള വന്യജീവി ആക്രമണം നടക്കുന്പോൾ ആറംഗ കമ്മിറ്റി ചേർന്നു തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഹാസ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയത് ഇന്ദിരാഗാന്ധിയാണ്. കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനു മാത്രമാണ് അധികാരമുള്ളത്.
ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന തരത്തിൽ നിയമത്തിലെ ഭേദഗതി നിയമ സെക്രട്ടറിയുമായി ചർച്ച ചെയ്യാനാണ് വനം അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. അക്രമകാരികളായ കാട്ടാനകളെയും കടുവകളെയും കൈകാര്യം ചെയ്യുന്ന മാർഗ നിർദേശം അപ്രായോഗികമാണ്.
നിലന്പൂർ ഉപതെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് വന്യജീവി ആക്രമണം തടയാൻ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കാൻ തീരുമാനിച്ചതെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാട്ടിലെ ജീവികൾക്കു പോലും അത്തരമൊരു അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.