മാക്കൂട്ടം ചുരം പാതയിൽ വലിയ ചരക്ക് വാഹനങ്ങൾക്കു നിരോധനം
Friday, May 30, 2025 5:00 AM IST
ഇരിട്ടി: കനത്ത മഴയിൽ മാക്കൂട്ടം ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ചരക്കു വാഹനങ്ങളുടെ ചുരം പാതവഴിയുള്ള ഗതാഗതം ജൂൺ ആറു മുതൽ ജൂലൈ അഞ്ചുവരെ കുടക് ജില്ലാ ഭരണകൂടം നിരോധിച്ചു.
കണ്ടെയ്നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ ചരക്ക് വാഹനങ്ങൾക്കാണു നിരോധനം.
ബസ്, പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾ, ലോറികൾ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. കേരളത്തിൽനിന്നു കർണാടകയിലേക്കു പ്രവേശിക്കുന്ന വലിയ ചരക്കുവാഹനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ഉത്തരവ് നടപ്പാക്കുന്ന ആദ്യദിവസം എത്തുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിൽ മുന്നറിയിപ്പു നൽകിയശേഷം തിരിച്ചയയ്ക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു കളക്ടർ വെങ്കിട്ട രാജു പറഞ്ഞു.
16 കിലോമീറ്റർ വനത്തിലൂടെ മാത്രം കടന്നുവരുന്ന മാക്കൂട്ടം ചുരം പാതയിൽ മഴക്കാലത്ത് അപകട സാധ്യത കൂടുതലാണ്. മണ്ണിടിച്ചിലും മരം കടപുഴകി വീഴുന്നതും പതിവാണ്. കഴിഞ്ഞ ദിവസം മെതിയടി പാറയ്ക്കു സമീപം മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
രാത്രിയിലടക്കം യാത്രക്കാർ വനത്തിൽ കുടുങ്ങിപ്പോകാറുണ്ട്. ചുരം പാതയിൽ മൊബൈൽ നെറ്റ്വർക്ക് സംവിധാനം ലഭ്യമല്ലാത്തതിനാൽ അപകടം സംഭവിച്ചാൽ തന്നെ പുറത്തറിയാൻ മണിക്കൂറുകൾ കഴിയും. കുടക് ജില്ലയിൽ ഒരാഴ്ചയായി കനത്ത മഴയാണ്. കാവേരി നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നദിയുടെ സമീപപ്രദേശത്തുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.