അരുണാചൽപ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം
Sunday, June 1, 2025 4:02 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു.
ഈസ്റ്റ് കാമെംഗ് ജില്ലയിലെ ദേശീയപാത 13-ലായിരുന്നു സംഭവം. മണ്ണിടിച്ചിലിൽ ഏഴ് പേർ സഞ്ചരിച്ചിരുന്ന മാരുതി കാർ ഒലിച്ചുപോവുകയും ഒരു കൊക്കയിലേക്ക് മറിയുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
അരുണാചൽപ്രദേശിലെ ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ ഒന്നായ ബന-സെപ്പ പാതയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
അരുണാചൽപ്രദേശ് ആഭ്യന്തര മന്ത്രിയും എംഎൽഎയുമായ മാമ നടൂംഗ്, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
"അരുണാചൽ പ്രദേശിൽ ഏഴ് പേരുടെ ജീവൻ അപഹരിച്ച ദാരുണമായ മണ്ണിടിച്ചിലിൽ അഗാധമായ ദുഃഖം തോന്നുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ നഷ്ടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ശക്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു'. കിരൺ റിജിജു പറഞ്ഞു.
അരുണാചൽപ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴ പെയ്യുകയാണ്. മഴയും മണ്ണിടിച്ചിലും കാരണം അരുണാചൽ പ്രദേശിലെ പല ജില്ലകളിലും റോഡ് ഗതാഗതം താറുമാറായി. കെയ് പന്യോർ ജില്ലയിലെ ചുല്യു ഗ്രാമത്തിലെ ഒരു തൂക്കുപാലം തുടർച്ചയായ മഴയിൽ പൂർണമായും ഒലിച്ചുപോയി.