ക്ഷേമ പെൻഷൻ ഔദാര്യമല്ല, സാധാരണക്കാരുടെ അവകാശം: കെ.സി.വേണുഗോപാൽ
Friday, June 13, 2025 4:39 AM IST
മലപ്പുറം: ക്ഷേമ പെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും സാധാരണക്കാരുടെ അവകാശമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ക്ഷേമ പെൻഷൻ വിതരണത്തെക്കുറിച്ച് തന്റെ പരാമർശം ചർച്ചയാക്കിയതിന് സിപിഎമ്മിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളോളം കുടിശിക വരുത്തി തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണം ചെയ്യുന്നതിനെയാണ് താൻ വിമർശിച്ചത്. കോലംകത്തിക്കലും നുണപ്രചാരണവും കൊണ്ട് നിലപാട് മാറ്റില്ല. സ്വർണക്കടത്തിന്റെ പേരിലല്ലല്ലോ തന്റെ കോലം കത്തിച്ചത് എന്നതിൽ അഭിമാനമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ 17 മാസമായി കുടിശികയാണ്. മറ്റു ക്ഷേമനിധി പെൻഷനുകളുടെ കാര്യവും വ്യത്യസ്തമല്ല. വിവാഹം, പ്രസവം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് ധനസഹായം നൽകിയിട്ട് വർഷങ്ങളായി.
ഇടത് സർക്കാരിന്റെ മുൻഗണന തൊഴിലാളികളല്ല മറിച്ചു മുഖ്യമന്ത്രിയുടെ വസതി മോടികൂട്ടൽ, പിഎസ്സി അംഗങ്ങൾക്ക് ആനുകൂല്യം വർധിപ്പിക്കൽ, ആർഭാട ജീവിതം എന്നിവയ്ക്കാണ്. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം നാലു വർഷമായിട്ടും നടപ്പാക്കാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.