കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ; ഗവർണർ റിപ്പോർട്ട് തേടി
Monday, July 7, 2025 12:53 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിസി-സിൻഡിക്കേറ്റ് പോര് മുറുകുന്നതിനിടെ അടിയന്തര റിപ്പോർട്ട് തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഞായറാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് താൽക്കാലിക വിസി സിസാ തോമസിനോട് ഗവർണർ ആവശ്യപ്പെട്ടത്.
അതേസമയം വൈസ് ചാന്‍സിലര്‍ പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിന് കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ സി. ഹരികുമാറിനെ വിസി ചുമതലയിൽനിന്നു നീക്കി. നേരത്തേ രജിസ്ട്രാറുടെ ചുമതല ഹരികുമാറിനായിരുന്നു. നിലവിൽ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി. മറ്റൊരു ജോയിന്റ് രജിസ്ട്രാറായ ഹേമ ആനന്ദിനാണ് ഭരണ വിഭാഗം ചുമതല നല്‍കിയിരിക്കുന്നത്.
വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഇന്ന് രാവിലെ വിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാർ അവധിയില്‍ പ്രവേശിച്ചിരുന്നു. മറുപടി നൽകാത്തതിനെത്തുടർന്നാണ് താത്കാലിക വിസി സിസ തോമസ് നടപടിയെടുത്തത്.