കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
Friday, August 1, 2025 11:14 PM IST
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം. കേസിൽ പെൺസുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. മാതിരപ്പിള്ളി മേലേത്ത്മാലില്‍ അലിയാരുടെ മകൻ അന്‍സില്‍ (38)ആണ് കൊല്ലപ്പെട്ടത്. അന്‍സിലിന്റെ പെൺസുഹൃത്തായ പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീന (24) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് അൻസിൽ മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അഥീനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ അന്‍സില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അഥീന വിഷം നല്‍കിയെന്ന് മരണത്തിന് മുമ്പേ അന്‍സില്‍ ബന്ധുവിനോട് സൂചിപ്പിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആദ്യം വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അന്‍സിലിന്റെ മരണം സംഭവിച്ചതോടെ അഥീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
ബുധനാഴ്ച പുലർച്ചെ നാലോടെ അഥീനയുടെ വീട്ടില്‍വച്ചാണ് സംഭവം. അഥീന ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. വിഷം അകത്തുചെന്നശേഷം അന്‍സില്‍ അവശനായതോടെ അഥീനയാണ് കോതമംഗലം പോലീസിനെ ആദ്യം വിവരം അറിയിച്ചത്.
വീടിനടുത്ത് ഒരാള്‍ വിഷം കഴിച്ച് കിടക്കുന്നു എന്നായിരുന്നു അഥീന നല്കിയ വിവരം. ഇതിനിടെ അന്‍സിലും പോലീസിന്റെ കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിച്ചിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്‍സിലിന്റെ ബന്ധുക്കളെ അറിയിക്കുകയും ആംബുലന്‍സ് വരുത്തി അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആംബുലന്‍സില്‍വച്ചാണ് അഥീനയാണ് വിഷം നല്‍കിയതെന്ന് അന്‍സില്‍ ബന്ധുവിനോട് പറഞ്ഞത്. ടിപ്പര്‍ ഡ്രൈവറാണ് അന്‍സില്‍.
ഒരു വര്‍ഷം മുമ്പ് അന്‍സിലിനെതിരെ അഥീന പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദിച്ചുവെന്നായിരുന്നു പരാതി.പോലീസ് കേസെടുത്തെങ്കിലും പിന്നീട് അഥീന പരാതി പിന്‍വലിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം നല്‍കേണ്ട പണം അന്‍സില്‍ നല്‍കാതിരുന്നത് അഥീനയെ പ്രകോപിപ്പിച്ചതായാണ് സംശയം.
ഇതും മറ്റ് ചില പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഏത് വിധത്തിൽ വിഷം കൊടുത്തു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാകുന്നതേയുള്ളൂ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.