കള്ളപ്പണം വെളുപ്പിക്കൽ; അനിൽ അംബാനി ഇഡിക്കു മുന്നിൽ ഹാജരായി
Tuesday, August 5, 2025 3:15 PM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കുറ്റവുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ന്യൂഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിലാണ് ചോദ്യം ചെയ്യൽ. 50 കമ്പനികളുടെ രേഖകൾ മൂന്ന് ദിവസം പരിശോധിച്ചതിനും 25 ലധികം ആളുകളെ ചോദ്യം ചെയ്തതിനും ശേഷമാണ് അന്വേഷണ ഏജൻസി അംബാനിക്ക് സമൻസ് അയച്ചത്. ഓഗസ്റ്റ് ഒന്നിനാണ് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ സമൻസ് അയച്ചത്.
17,000 കോടിയിലധികം രൂപയുടെ വായ്പ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെ അദ്ദേഹത്തിന്റെ ഒന്നിലധികം കമ്പനികൾ വകമാറ്റിയതായുള്ള സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചാണ് അംബാനിക്കെതിരായ നടപടി.
പ്രാഥമിക അന്വേഷണത്തിൽ യെസ് ബാങ്കിൽ നിന്ന് 2017നും 2019നും ഇടയിലുള്ള കാലയളവിൽ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ വഴിമാറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനു പുറമെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.