ആരൊക്കെ സഹായിച്ചു..?; ഗോവിന്ദ ചാമിയെ വീണ്ടും ചോദ്യം ചെയ്യും
Saturday, August 9, 2025 8:47 AM IST
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ ആണ് പോലീസ് തീരുമാനം.
കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ,വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് ഏറെ നിർണായകമാണ്. ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പോലീസ് ചോദ്യം ചെയ്യും.
ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും.
കണ്ണൂർ സിറ്റി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.
കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്.
അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.