വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Thursday, August 14, 2025 11:32 PM IST
കൊച്ചി: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി വൈകി എത്തിയതിനെത്തുടർന്ന് ഇരുട്ട് മുറിയിൽ ഇരുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും പോലീസിനോടും കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. എട്ടരയ്ക്ക് ആരംഭിക്കുന്ന ക്ലാസിൽ എത്താൻ അഞ്ചു മിനിറ്റ് വൈകി എന്നാരോപിച്ചാണ് കുട്ടിയെ ഇരുട്ട് മുറിയിൽ ഇരുത്തിയത്.
കുട്ടിയെ ടിസി തന്ന് വിടുമെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ പറഞ്ഞു. വൈകിയെത്തിയ കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിപ്പിച്ച ശേഷമാണ് ഇരുട്ട് മുറിയിൽ കൊണ്ടുപോയി ഇരുത്തിയത്. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും സ്കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായി.
വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എറണാകുളം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. കുട്ടികളുടെ മാനസിക നില തകർക്കുന്ന ഒരു നടപടിയും സംസ്ഥാനത്തെ സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ എസ്എഫ്ഐ, കെഎസ്യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ സ്കൂളിൽ പ്രതിഷേധവുമായി എത്തി. സംഘർഷത്തെ തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.