രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനം: നിയമനടപടി വേണമെന്ന് കെ.കെ. ശൈലജ
Thursday, August 21, 2025 3:10 PM IST
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ. രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് ശൈലജ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണമെന്നും ശൈലജ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകൾക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്.