ഗാസ നഗരത്തിൽ അതിരൂക്ഷ ആക്രമണം; ഒറ്റ ദിവസത്തിൽ 21 പേർ കൊല്ലപ്പെട്ടു
Sunday, September 7, 2025 12:35 AM IST
ഗാസ: ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിൽ ഒറ്റ ദിവസത്തിൽ 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത പലസ്തീൻ കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്.
ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടെങ്കിലും ഹമാസ് ഈ ആരോപണം തള്ളിക്കളഞ്ഞു. ഹ്യുമാനിറ്റേറിയൻ മേഖലയായി വിലയിരുത്തപ്പെടുന്ന അൽ മവാസിയിലും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗാസ സിറ്റിയിലെ താമസക്കാരോട് ഹ്യുമാനിറ്റേറിയൻ മേഖലയിലേക്ക് മാറാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടിട്ടുണ്ട്. നഗരകേന്ദ്രം പിടിച്ചടക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം നൽകിയത്. ആക്രമണങ്ങൾ ഹ്യുമാനിറ്റേറിയൻ മേഖലകളിലേക്ക് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. പലസ്തീൻ ജനതയുടെ സുരക്ഷയും മാനുഷിക സഹായങ്ങളുടെ ലഭ്യതയും അനിശ്ചിതത്വത്തിലാണ്.