പുൽപ്പള്ളി കള്ളക്കേസ്: നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്ന് തങ്കച്ചൻ
Sunday, September 7, 2025 6:31 PM IST
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കേസിൽ താൻ നിരപരാധിയെന്ന് പോലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. നിരപരാധിത്വം പറയാൻ ശ്രമിച്ചപ്പോൾ പോലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും തങ്കച്ചൻ പറയുന്നു.
വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവച്ചതാണെന്ന് മനസിലാകും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് കേസിന് പിന്നിൽ.
വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.