രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടി കുറ്റക്കാനെന്ന് കോടതി
Saturday, September 27, 2025 12:01 PM IST
തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി.
തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ മൂന്നിന് കോടതി ശിക്ഷ വിധിക്കും.
ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ കബീർ എന്നു വിളിക്കുന്ന ഹസൻകുട്ടിയാണ് പ്രതി.
2024 ഫെബ്രുവരി 19ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറംമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയത്.
പോക്സോ കേസിൽ പ്രതിയായ ഹസൻകുട്ടി, കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കാണാതായ ദിവസം രാത്രിയിൽ തന്നെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിന്റെ എൻട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സിസിടിവികളിലെയും ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കുട്ടിയെ തട്ടികൊണ്ടുപോയി ഉപേക്ഷിച്ച ശേഷം പ്രതി നേരെ ആലുവയിൽ തട്ടുകടയിൽ പോയി ജോലിക്ക് നിന്നു. അവിടെ നിന്നും പളനിയിൽ പോയി മൊട്ടയടിച്ചു.
കൊല്ലത്ത് തിരികെയെത്തി മദ്യം വാങ്ങാനെത്തുമ്പോഴാണ് പോലിസ് പിടികൂടിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും പ്രൊസിക്യൂഷന് വഴിത്തിരിവായി.
കൂടാതെ കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയിൽ ഒന്നാണെന്ന് കണ്ടെത്തുകയുണ്ടായി.
41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ഹസൻകുട്ടിക്കെതിരെ പോക്സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ട്. പേട്ട എസ്എച്ച്ഒയായിരുന്ന കെ.ശ്രീജിത്താണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം ഡിസിപിയായ നിധിൻ രാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി.