"മനഃപൂര്‍വം നാലു മണിക്കൂര്‍ വൈകിയെത്തി, അനുമതിയില്ലാതെ റോഡ് ഷോ നടത്തി': വിജയ്ക്കെതിരായ എഫ്ഐആർ
Monday, September 29, 2025 2:55 PM IST
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആർ. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25,000 പേർ പങ്കെടുത്തെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.
കരൂരിൽ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.