"പാര്‍ട്ടി' കൂട്ടിന് ഗേള്‍സ്: മാതാപിതാക്കള്‍ ജാഗ്രതൈ; കൊച്ചിയിലെ ഡിജെ പാര്‍ട്ടി കെണിയാണ്
സീമ മോഹന്‍ലാല്‍
Monday, September 29, 2025 4:35 PM IST
കൊച്ചി: പഠനത്തിനും ജോലിക്കുമായി പെണ്മക്കളെ കൊച്ചിയിലേക്ക് അയയ്ക്കുന്ന മാതാപിതാക്കള്‍ ജാഗ്രതൈ. മറ്റു ജില്ലകളില്‍ നിന്ന് ഇവിടേക്ക് എത്തുന്ന യുവതികളെ ഡിജെ പാര്‍ട്ടികളിലെ പാര്‍ട്ടി ഗേള്‍സ് മുതല്‍ ലഹരിക്കച്ചവടക്കാര്‍ വരെ ആക്കി മാറ്റാന്‍ കഴിവുള്ള ഒരു റാക്കറ്റ് തന്നെ കൊച്ചിയിലുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.
ആഡംബര ജീവിതം നയിക്കാനും പോക്കറ്റ് മണിക്കും ലൈംഗിക സുഖം ആസ്വദിക്കാനുമായി കൊച്ചിയില്‍ പാര്‍ട്ടി ഗേള്‍സായി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അരണ്ട വെളിച്ചത്തില്‍ ത്രസിപ്പിക്കുന്ന സംഗീതത്തിനൊപ്പം നൃത്തച്ചുവടുകള്‍ വച്ച് ഡി ജെ പാര്‍ട്ടികളില്‍ മദ്യം നുകരാന്‍ തനിച്ചെത്തുന്ന യുവാക്കള്‍ക്ക് കമ്പനി കൊടുക്കുകയാണ് പാര്‍ട്ടി ഗേള്‍സിന്റെ ജോലി.
മണിക്കൂറുകള്‍ മുതല്‍ ഒരു രാത്രി വരെ ചെലവഴിക്കാന്‍ വന്‍ തുകയാണ് ഇവര്‍ ഈടാക്കുന്നത്. മദ്യപിക്കാനും ബാര്‍ ആംബിയന്‍സ് ആഘോഷിക്കാനും ആഗ്രഹിച്ചെത്തുന്ന ഗേള്‍സും കൊച്ചിയില്‍ കുറവല്ല. ഇതരജില്ലകളില്‍ നിന്ന് പഠനത്തിനും ജോലിക്കുമായി എത്തുന്ന പെണ്‍കുട്ടികളാണ് പലപ്പോഴും ഈ കെണിയില്‍പ്പെട്ടു പോകുന്നത്.
പേയിംഗ് ഗസ്റ്റായും ഹോസ്റ്റലുകളിലും ഫ്ലാറ്റുകളിലുമൊക്കെ താമസിക്കുന്ന പെണ്‍കുട്ടികള്‍ അര്‍ധരാത്രിയില്‍ കൊച്ചിയുടെ വൈബ് അറിയാനെത്തി ലഹരിക്കടത്തില്‍ ഉള്‍പ്പെടെ പിടിക്കപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുകയാണെന്ന് ഉന്നത പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഡിജെ പാര്‍ട്ടി നടക്കുന്ന ദിവസങ്ങളില്‍ പാര്‍ട്ടി ഗേള്‍സിനെ സെറ്റാക്കി കൊടുക്കാന്‍ പല ബാര്‍ ഹോട്ടല്‍ പരിസരത്തും ഏജന്റുമാരുണ്ട്. പാര്‍ട്ടികളില്‍ ഒരുമിച്ച് മദ്യപിക്കാനും നൃത്തം വയ്ക്കാനുമൊക്കെ മാത്രം കൂട്ടിന് തയാറാകുന്നവരാണ് പാര്‍ട്ടി ഗേള്‍സില്‍ ഒരു വിഭാഗം. ഇവര്‍ക്കൊക്കെ കസ്റ്റമറുടെ ചെലവില്‍ മദ്യമോ ഗിഫ്റ്റോ ചെറിയ പോക്കറ്റ് മണിയോ ഒക്കെ മതിയാകും. ഒന്നു തൊട്ടു തലോടി ഇരിക്കാനാണെങ്കില്‍ അല്പം കൂടി കാഷ് മുടക്കണം.
എന്നാല്‍ കസ്റ്റമര്‍ റിച്ചാണെന്ന് അറിഞ്ഞാല്‍ ഏജന്റുമാര്‍ തന്നെ മുന്‍കൈയെടുത്ത് ലേഡീസിനെ മുറിയില്‍ എത്തിക്കുകയാണ് പതിവ്. പാര്‍ട്ടിക്കു ശേഷം ആഫ്റ്റര്‍ പാര്‍ട്ടിയും നടത്തി പോകുന്ന ഈ ലേഡീസ് ഒരു രാത്രിക്ക് അഞ്ചക്ക സംഖ്യ വരെയാണ് ഈടാക്കുന്നത്. സ്പായില്‍ തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നവരാണ് ഇതിലേറെയും. ഇവരുടെ ഫോട്ടോ കസ്റ്റമറിന് നല്‍കിയാണ് ഡീല്‍ ഉറപ്പിക്കുന്നത്.
എന്ജോയ്മെന്റിനൊപ്പം കൈ നിറയെ പണം എന്നതാണ് ഇവരുടെ ലക്ഷ്യം. വിലകൂടിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് കോളജ്കുമാരിമാരെ ഇതിലേക്ക് എത്തിക്കുന്നതെന്ന് ഇത്തരം സംഘത്തില്‍ അബദ്ധത്തില്‍ പെട്ടുപോയൊരു പെണ്‍കുട്ടി പറഞ്ഞു.
ഒരാള്‍ ഇതിലേക്ക് വന്നാല്‍ അവരുടെ സഹപാഠികളെയും കൂടെ താമസിക്കുന്നവരെയുമൊക്കെ സംഘത്തിലേക്ക് പിന്നീട് എത്തിക്കാൻ ശ്രമിക്കും. അതേസമയം, കൊച്ചി സ്വദേശികളായ പെണ്‍കുട്ടികളും ഇതില്‍പ്പെട്ടു പോകുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാന ശീലവും പുകവലിയും വര്‍ധിച്ചിട്ടുണ്ട്.
ബാറുകളില്‍ "ഷുഗര്‍ ഡാഡീസ്' നെ കണ്ടെത്തി അവരെ വളച്ച് പണവും ഗിഫ്റ്റും അതോടൊപ്പം സെക്സും ആസ്വദിക്കുന്ന പെണ്‍കുട്ടികളും കൊച്ചിയിലെ ബാറുകളില്‍ പതിവ് കാഴ്ചയാണ്. ഡിജെ പാര്‍ട്ടികളില്‍ ലഹരി വില്പനയും നടക്കാറുണ്ട്.
കഴിഞ്ഞ ദിവസം നഗരത്തിലെ ആഡംബര ബാറില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് ഡിജെ പാര്‍ട്ടിക്കിടെ തോക്കും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലു പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ചെ രണ്ടരയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ സഭ്യതവിട്ട് പെരുമാറിയ കോളജ് വിദ്യാര്‍ഥികളിലെ പെണ്‍കുട്ടി പട്രോളിംഗിലുണ്ടായ പോലീസ് സംഘത്തോട് തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ്, ചോദിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരം എന്ന് ചോദിച്ച് കയര്ക്കുകയാണുണ്ടായത്.
പ്രായപൂര്‍ത്തിയായവര്‍ എന്ന നിയമ പരിരക്ഷയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസിന് തലവേദന സൃഷ്ടിക്കുന്നത്. അര്‍ധ രാത്രിയില്‍ ആണ് സുഹൃത്തിനൊപ്പം കൊച്ചിയുടെ രാത്രി വൈബ് അറിയാനെത്തുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് അവര്‍ക്കൊപ്പം അയയ്ക്കുകയാണ് പോലീസ് പലപ്പോഴും ചെയ്യാറുള്ളത്.