അശ്ലീലസന്ദേശമയച്ചു, ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവ രാഷ്ട്രീയ നേതാവിനെതിരെ ആരോപണവുമായി നടി
Wednesday, August 20, 2025 8:24 PM IST
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആൻ ജോർജ്. യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.
അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും നടി പറയുന്നു. നേതാവിനെ സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു.
എന്നാൽ താൻ ക്ഷോഭിച്ചു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നു. ഇങ്ങനെ ചെയ്യരുതെന്ന് താൻ പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും ഇവർ വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലുമെല്ലാം സജീവമായി നില്ക്കുന്ന നേതാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് പറഞ്ഞതിനാണ് ക്ഷോഭിച്ചത്.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നു. "ഹൂ കെയേഴ്സ്' എന്നാണ് ഇയാളുടെ ആറ്റിറ്റ്യൂഡ്. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്. പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാൻ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.
ആ വ്യക്തിക്ക് "ഹൂ കെയേഴ്സ്' എന്ന ആറ്റിറ്റ്യൂഡ് ആണ് ഉള്ളത്. നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളിൽ നിന്നും വലിയ പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് "ഹൂ കെയേഴ്സ് ആറ്റിറ്റ്യൂഡാണ്'.
പരാതികള്‍ പറഞ്ഞിട്ടും യുവനേതാവിന് സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാല്‍ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും.
സമൂഹമാധ്യങ്ങളില്‍ നേതാവിന്റെ കാര്യങ്ങള്‍ ചര്‍ച്ചയായപ്പോള്‍ പല സ്ത്രീകളും ഇത് നേരിട്ടുണ്ടെന്ന് മനസിലായി. അതില്‍ ഒരു സത്രീ പോലും സംസാരിക്കുന്നില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലാണ് താന്‍ പരാതിപ്പെടാത്തത്. പക്ഷേ ആരെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും നടി വ്യക്തമാക്കി.