ചുരുളഴിഞ്ഞ് ധർമസ്ഥല; ഏഴാം പോയിന്റിൽ ഇന്ന് പരിശോധന, കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ ബംഗളൂരുവിലേക്ക്
Friday, August 1, 2025 11:25 AM IST
മംഗളൂരു: കർണാടക ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ധർമസ്ഥല വനത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങൾ ഇന്ന് തന്നെ ബംഗളൂരുവിലേക്ക് അയയ്ക്കും.
നേത്രാവതി പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോഴാണ് കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽനിന്ന് അസ്ഥികൾ കണ്ടെടുത്തത്. പുരുഷന്റെ അസ്ഥികൂടമാണെന്നാണു പ്രാഥമിക നിഗമനം.
കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയിൽ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറൻസിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബംഗളൂരുവിലെ എഫ്എസ്എൽ ലാബിലാണ്.
അതേസമയം, മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ നടക്കുന്നുണ്ട്. ധർമസ്ഥലയിലെ ആറ് പോയിന്റുകളിൽ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയിന്റിൽ കുഴിച്ച് പരിശോധന തുടങ്ങും.
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയുടെ മൂന്നാംദിവസമാണ് ആദ്യത്തെ നിർണായക തെളിവുകൾ ലഭിച്ചത്.
രണ്ടാം ദിവസത്തെ പരിശോധനയിൽ സ്ത്രീയുടേതെന്നു സംശയിക്കാവുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലക്ഷ്മി എന്ന പേരിലുള്ള പാൻ കാർഡും ഒരു പുരുഷന്റെ പേരിലുള്ള എടിഎം കാർഡും ലഭിച്ചിരുന്നു.
ആദ്യം പരിശോധന നടത്തിയ അഞ്ചു സ്ഥലങ്ങളും പുഴയോടു വളരെ ചേർന്നായതിനാൽ മഴക്കാലത്ത് പുഴ കരകവിയുമ്പോൾ അവശിഷ്ടങ്ങൾ ഒഴുകിപ്പോയിരിക്കാനിടയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണു കൂടുതൽ വനത്തിനുള്ളിലേക്കു നീങ്ങിയപ്പോൾ അവശിഷ്ടങ്ങൾ കിട്ടിയത്.