തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാമിയുടെ ലക്ഷ്യം. താൻ ചോദിക്കുന്നതിനു മുൻപുതന്നെ തന്റെ ആവശ്യങ്ങൾ ദൈവത്തിനറിയാമെന്നും അവ തക്കസമയത്തു ലഭിച്ചുകൊള്ളുമെന്നുമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിൽ ജീവിച്ചിരുന്ന ഒരു ഹിന്ദുസന്യാസിയായിരുന്നു രാംദാസ് സ്വാമി (1608-1681). തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം മറാഠിഭാഷയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദൈവാനുഭവം നേടാനായി ഭക്തിമാർഗം തെരഞ്ഞെടുക്കുന്ന രാംദാസ് സ്വാമിയെക്കുറിച്ച് ഒരു കഥയുണ്ട്.
രാംദാസ് സ്വാമി തനിയെ പ്രാർത്ഥിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചുണ്ട് ഒരിക്കലും ചലിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധിക്കാനിടയായ ഒരു ശിഷ്യൻ അദ്ദേഹത്തോട് ചോദിച്ചു: “അങ്ങ് പ്രാർത്ഥിക്കുന്പോൾ അങ്ങയുടെ ചുണ്ട് ഒരിക്കലും ചലിക്കാറില്ലല്ലോ. ഞാൻ നിശബ്ദനായി പ്രാർത്ഥിക്കുകയാണെങ്കിലും എന്റെ ചുണ്ട് അറിയാതെ ചലിച്ചുപോകാറുണ്ട്. എന്തുകൊണ്ടാണത്?”
അപ്പോൾ രാംദാസ് സ്വാമി ഒരു സംഭവം അനുസ്മരിച്ചു: “ഞാൻ ഒരിക്കൽ രാജകൊട്ടാരത്തിൽ എത്തിയപ്പോൾ രാജാവ് കൊട്ടാരകവാടത്തിൽ നിൽക്കുകയായിരുന്നു. ആ സമയം ഒരു യാചകൻ അവിടെ നിൽപ്പുണ്ടായിരുന്നു. ദാരിദ്ര്യംമൂലം എല്ലും തൊലിയുമായി മാറിയ ഒരാൾ! പക്ഷേ, അയാൾ രാജാവിനോട് ഒന്നും ചോദിച്ചില്ല. അവിടെ നിശബ്ദനായി നിന്നതേയുള്ളൂ”.
“നിനക്കെന്താണു വേണ്ടത്?” രാജാവ് യാചകനോട് ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: “ഞാൻ ഇവിടെ നിൽക്കുന്നതുവഴി എനിക്ക് എന്താണ് വേണ്ടതെന്ന് അങ്ങ് അറിയുന്നില്ലെങ്കിൽ, പിന്നെ ഞാൻ ഒന്നും പറഞ്ഞിട്ടു കാര്യമില്ല; എന്നെ കാണുന്പോൾ എനിക്കെന്താണു വേണ്ടതെന്ന് അങ്ങേയ്ക്കു വ്യക്തമാകുന്നില്ലേ?”
ഈ സംഭവം വിവരിച്ചതിനുശേഷം സ്വാമി പറഞ്ഞു: “അന്നുമുതൽ ഞാൻ എന്റെ ആവശ്യങ്ങൾ ദൈവത്തിന്റെ മുൻപിൽ നിരത്താറില്ല. പ്രാർത്ഥിക്കുന്പോൾ ഞാൻ അവിടുത്തെ മുൻപിലാണ് നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത്. അവിടുത്തേക്ക് എന്നെ കാണാം. എന്റെ ജീവിതാവസ്ഥയും എന്റെ ആവശ്യങ്ങളും അവിടത്തേക്കറിയാം. തന്മൂലം, പ്രാർത്ഥനയുടെ സമയം എന്റെ സകലശ്രദ്ധയും ദൈവത്തിൽ ഉറപ്പിച്ചു നിർത്തുവാനാണ് ഞാൻ ശ്രമിക്കുന്നത്”.
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാമിയുടെ ലക്ഷ്യം. താൻ ചോദിക്കുന്നതിനു മുൻപുതന്നെ തന്റെ ആവശ്യങ്ങൾ ദൈവത്തിനറിയാമെന്നും അവ തക്കസമയത്തു ലഭിച്ചുകൊള്ളുമെന്നുമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ പ്രാർത്ഥന തനിക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു അവതരണമായിരുന്നില്ല.
നമ്മിൽ പലരെ സംബന്ധിച്ചിടത്തോളം ചിലപ്പോഴെങ്കിലും നമ്മുടെ പ്രാർത്ഥനയുടെ സിംഹഭാഗവും നാം ഉപയോഗിക്കുന്നത് നമ്മുടെ ആവശ്യങ്ങൾ ദൈവത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതിലായിരിക്കും. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതിൽ ഒരു പോരായ്മയുമില്ല. ചിലപ്പോൾ, നമ്മുടെ ചില ജീവിതാവശ്യങ്ങൾ ആകാം നമ്മെ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ എത്തിക്കുന്നത്.
എന്നിരുന്നാലും, നമ്മുടെ പ്രാർത്ഥനയുടെ സമയം മുഴുവനും നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കുവാനുള്ള സമയമായി നാം മാറ്റരുത്: പ്രാർത്ഥനയുടെ സമയം പ്രധാനമായും ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും നന്ദി പറയുവാനുമുള്ള സമയമായിരിക്കണം. അപ്പോഴാണ് വിശുദ്ധ ജോണ് ക്രിസോസ്റ്റം പറയുന്നതുപോലെ, പ്രാർത്ഥന നമ്മുടെ ആത്മാവിന്റെ പ്രകാശമായി മാറുന്നത്. അല്ലെങ്കിൽ, വിശുദ്ധ ഫ്രാൻസിസ് അസീസി അനുസ്മരിക്കുന്നതുപോലെ, പ്രാർത്ഥന വഴി നമ്മുടെ ആത്മാവിന് യഥാർഥ വിശ്രമം ലഭിക്കുന്നത്.
രാംദാസ് സ്വാമി പറഞ്ഞ കഥയിലേക്കു മടങ്ങിവരട്ടെ. രാജാവിന്റെ മുൻപിലെത്തിയ യാചകൻ തന്റെ ആഗ്രഹമെന്താണെന്നു രാജാവ് മനസിലാക്കുമെന്നാണ് കരുതിയത്. തൻമൂലമാണ്, അയാൾ തന്റെ ആവശ്യം പ്രത്യേകം എടുത്തു പറയാതിരുന്നത്. എന്നാൽ, അയാൾക്കു വേണ്ടിയിരുന്നത് എന്താണെന്നു രാജാവിന് നല്ല തീർച്ചയില്ലാരുന്നിരിക്കണം. അതുകൊണ്ടായിരിക്കുമല്ലോ അയാൾക്ക് വേണ്ടത് എന്താണെന്നു രാജാവ് ചോദിച്ചത്.
എന്നാൽ, നാം ദൈവത്തിന്റെ മുൻപിൽ നിൽക്കുന്പോൾ അങ്ങനെയല്ല. നാം ചോദിക്കുന്നതിനു മുൻപുതന്നെ നമ്മുടെ ആവശ്യങ്ങൾ അവിടത്തേക്കറിയാം. തന്മൂലം പ്രാർത്ഥനയുടെ സമയത്ത് നമ്മിലുണ്ടായിരിക്കേണ്ടത് ഈ ബോധ്യവും വിശ്വാസവുമാണ്. അപ്പോൾ മാത്രമേ നമ്മുടെ പ്രാർത്ഥന ഫലവത്താകുകയുള്ളൂ.
ഇതിനിടയിൽ നാം ഒരു കാര്യം ഓർമിക്കണം. നാം പ്രാർത്ഥനയിലൂടെ നമ്മുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ കൊണ്ടുവരുന്പോൾ അവ ദൈവത്തിനുള്ള ഓർമപ്പെടുത്തലുകളെക്കാളേറെ നമുക്കുള്ള ഓർമപ്പെടുത്തലുകളുമാണ്. കാരണം, നമ്മുടെ ആവശ്യങ്ങൾ എന്നു പറയുന്നതിലേറെയും നമ്മുടെ കുടുംബങ്ങളുടെയും സ്നേഹിതരുടെയും ആവശ്യങ്ങളാണ്. അവർക്കുവേണ്ടിയാണല്ലോ പലപ്പോഴും നാം മുട്ടിപ്പായി പ്രാർത്ഥിക്കാറുള്ളത്. മാതാപിതാക്കൾ മക്കൾക്കുവേണ്ടി ചൊല്ലുന്ന പ്രാർത്ഥനകൾ തന്നെ ഇതിന് ഉദാഹരണം.
നമ്മുടെ അനുദിന ആവശ്യങ്ങൾ ദൈവസന്നിധിയിൽ കൊണ്ടുവരാൻ പ്രാർത്ഥന എപ്പോഴും നമ്മെ സഹായിക്കും. നമ്മുടെ പ്രാർത്ഥനകൾക്ക് അവിടന്ന് ഉത്തരം നൽകുകയും ചെയ്യും. എന്നാൽ, നമ്മുടെ പ്രാർത്ഥനയുടെ പ്രധാന ലക്ഷ്യം ഇതായിരിക്കരുത്. പ്രത്യുത ദൈവത്തോടൊപ്പമായിരിക്കുവാനുള്ള മാർഗമായി നാം പ്രാർത്ഥനയെ കാണണം. അപ്പോൾ മാത്രമേ പ്രാർത്ഥനയുടെ യഥാർഥ ചൈതന്യം നമ്മിലുണ്ടാവൂ.
പ്രാർത്ഥനയിലൂടെ നാം ദൈവത്തോടൊപ്പമായിരിക്കുന്ന ഓരോ നിമിഷവും നമുക്കു ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്. കാരണം, നാം ദൈവത്തിൽ മനസും ഹൃദയവും അർപ്പിച്ചു പ്രാർത്ഥിക്കുന്പോൾ അവിടത്തെ വരപ്രസാദവും ദിവ്യശക്തിയും ധാരാളമായി നമ്മിലേക്കു പ്രവഹിക്കും. ദൈവത്തിന്റെ ഈ വരപ്രസാദവും ശക്തിയുമാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളിൽ തളരാതെ പിടിച്ചുനിൽക്കുവാൻ നമുക്കു ശക്തി നൽകുന്നത്.
ഇറ്റലിക്കാരനായ ഒരു വിശുദ്ധനാണ് ലൂയിജി ഓരിയോണ് (1872-1940). സന്യാസ വൈദികനായിരുന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, മനുഷ്യർ എന്ന രീതിയിൽ നമ്മുടെ യഥാർഥ വൈശിഷ്ട്യം അടങ്ങിയിരിക്കുന്നത് നാം പ്രാർത്ഥനയിലൂടെ എത്ര സമയം ദൈവത്തോടൊപ്പം ആയിരുന്നു എന്നതിലാണ്. അതായത്, എത്രമാത്രം ദൈവാനുസ്മരണം നമ്മുടെ അനുദിന ജീവിതത്തിലുണ്ടാകുന്നുവോ അതനുസരിച്ച് നമ്മുടെ മൂല്യം വർധിക്കുന്നു എന്ന് അർഥം
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ